Kerala

മാനസികമായി പീഡിപ്പിക്കുകയെന്നത് സഭാ നേതൃത്വത്തിന്റെ വിനോദമായി മാറി: സിസ്റ്റര്‍ ലൂസി

മാനസികമായി പീഡിപ്പിക്കുകയെന്നത് സഭാ നേതൃത്വത്തിന്റെ വിനോദമായി മാറി: സിസ്റ്റര്‍ ലൂസി
X

കൊച്ചി: മാനസികമായി പീഡിപ്പിക്കുകയെന്നത് സഭാ നേതൃത്വത്തിന്റെ ഒരു വിനോദമായി മാറിയിരിക്കുകയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും സ്വീകരിച്ചിട്ടുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഒന്നിനെയും ഭയക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയക്കല്‍. ഫെബ്രുവരി ആറിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ അംഗമായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ആലുവ അശോകപുരം കാര്യാലയത്തിലെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് നല്‍കിയ രണ്ടാമത്തെ താക്കീത് കത്ത് സംബന്ധിച്ച് തേജസ് ന്യൂസിനോട് സംസാരിക്കവെയാണ് സിസ്റ്റര്‍ ലൂസി തന്റെ നിലപാട് വ്യക്തമാക്കിയത്.

തനിക്കെതിരെ അക്കമിട്ട് നിരത്തിയാണ് കത്തില്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണങ്ങള്‍ക്ക് അക്കമിട്ട് തന്നെ വ്യക്തമായ രീതിയില്‍ മറുപടി നല്‍കും അത് ഫെബ്രുവരി ആറിനകം നല്‍കാന്‍ കഴിയുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കാരണം തനിക്കെതിരെ ഒരു പാട് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ കുടുതല്‍ സമയം വേണ്ടിവരും. ആരോപണങ്ങള്‍ക്കുള്ള മറുപടി താന്‍ എഴുതി തുടങ്ങിയെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

താന്‍ സഭയെ താഴ്തിക്കെട്ടുകയോ അധിക്ഷേപിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമായിരുന്നുവെന്ന് സഭ എന്നെങ്കിലും മനസിലാക്കും.ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ എന്ന സഭയിലാണ് താൻ അംഗമായി ചേര്‍ന്നത്. അല്ലാതെ ഏതെങ്കിലും കന്യാസ്ത്രീകളുടെ കീഴിലല്ല. ഇത്തരത്തിലുള്ള വിശീദകരണ കത്തിന്റെ പശ്ചത്തലത്തില്‍ താന്‍ സ്വകരിച്ച നിലപാടില്‍ നിന്നും പിന്നോട്ട് പോകുകയോ ആടിയുലയുകയോ വേണ്ടതില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്.

താന്‍ വൈകുന്നേരങ്ങളില്‍ താമസസ്ഥലത്തു നിന്നും പുറത്തുപോയെന്നും രാത്രി വൈകിയാണ് എത്തുന്നതെന്നുമാണ് തനിക്കെതിരെ ഇവര്‍ ഉന്നയിച്ച ഒരു ആരോപണം. താന്‍ വൈകുന്നേരം പുറത്തു പോയത് തനിക്ക് അത്യാവശ്യം വന്നതിനാലാണ്. സാധാരണ അത്യാവശ്യഘട്ടങ്ങള്‍ കന്യാസ്ത്രീകള്‍ പുറത്തു പോകാറുണ്ട്. അതു മാത്രമാണ് താനും ചെയ്തത്. ഡ്രസ് കോഡ് പാലിക്കുന്നില്ലെന്ന് കത്തിലെ പരാമര്‍ശം സംബന്ധിച്ച് വൈദികര്‍ പുറത്തു പോകുമ്പോള്‍ പാന്റ്‌സും ഷര്‍ടും ധരിക്കാറുണ്ടല്ലോയെന്നായിരുന്നു സിസറ്റര്‍ ലൂസിയുടെ മറുപടി.

തങ്ങളുടെ സഭയുടെ ഡ്രസ് കോഡു പോലും ഇപ്പോഴുള്ളതല്ലായിരുന്നു ആദ്യമുണ്ടായിരുന്നത്. കാലം മാറുന്നതനസരിച്ച് ഡ്രസ് കോഡിലും മാറ്റം വരുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

സിസ്റ്റര്‍ ലൂസിക്കെതിരെ 13 ആരോപണങ്ങളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്.സുപ്പീരിയര്‍ ജനറലിന്റെ നിര്‍ദേശാനുസരണം നേരില്‍ കാണാന്‍ കൂട്ടാക്കിയില്ല, 2015 മെയ് 10 ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അനുസരിച്ചില്ല, അനുവാദമില്ലാതെ ഡ്രൈവിംഗ് പഠിച്ചു, സ്വന്തമായി വന്‍ തുക മുടക്കി കാര്‍ വാങ്ങി, സന്യാസിനി സഭാ നേതൃത്വത്തിന്റെ അനുവാദമില്ലാതെ സ്‌നേഹ മഴയില്‍ എന്ന പേരില്‍ കവിതാ സമാഹാരം പുറത്തിറക്കി,ഇതിനായി സുപ്പീരിയര്‍ ജനറലിലും പോലും ചിലവഴിക്കാന്‍ അധികാരമുള്ളതിനേക്കാള്‍ കൂടുതല്‍ തുക അനുവാദമില്ലാതെ ചിലവഴിച്ചു, ഇതര വിഭാഗങ്ങളുടെ പത്രങ്ങളിലും വാരികയിലും അനുവാദമില്ലാതെ ലേഖനം പ്രസിദ്ധീകരിച്ചു.

2018 സപ്തംബർ 20 ന് സോഷ്യല്‍ മീഡിയ വഴിയും ടി വി ചാനല്‍ വഴിയും കത്തോലിക്ക സഭയെയും സന്യാസിനി സഭയെയും പ്രതിക്കൂട്ടിലാക്കുന്ന വിധം തെറ്റായ വിധത്തില്‍ ആക്ഷേപിച്ചു. സേവ് ഔര്‍ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ സമരത്തില്‍ അനുവാദമില്ലാതെ പങ്കെടുത്ത്് അച്ചടക്കം ലംഘനം നടത്തി, അനുവാദമില്ലാതെ മഠത്തില്‍ നിന്നും വൈകുന്നേരങ്ങളില്‍ പുറത്തു പോകുകയും രാത്രി വൈകി മടങ്ങിയെത്തുകയും ചെയ്യുന്നു .പ്രാര്‍ഥനാ കൂട്ടായ്മകളില്‍ പങ്കെടുക്കുകയോ എല്ലാവരും ചേര്‍ന്നുള്ള ഭക്ഷണ വിരുന്നില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ല. സന്യാസിനി സഭയുടെ ഡ്രസ് കോഡിനു വിരുദ്ധമായി അനുവാദമില്ലാതെ പൊതുസമൂഹത്തില്‍ വസ്ത്രധാരണം നടത്തുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലൂസിക്ക് നല്‍കിയിരിക്കുന്ന രണ്ടാം താക്കീത് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.



Next Story

RELATED STORIES

Share it