Kerala

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റേത് വ്യാജബിരുദമെന്ന് രേഖ: ബോധ്യപെടുത്തേണ്ടിടത്ത് ബോധ്യപെടുത്താമെന്ന് ഷാഹിദ

2009ലും 2011ലും തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലും വനിതാ കമ്മീഷന്‍ അംഗമാവാന്‍ നല്‍കിയ അപേക്ഷയിലും ബികോം ബിരുദമെന്ന് കാണിച്ചത് തെറ്റാണെന്ന് കേരള സര്‍വകലാശാലയുടെ രേഖകള്‍ വ്യക്തമാക്കുന്നു.

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റേത് വ്യാജബിരുദമെന്ന് രേഖ: ബോധ്യപെടുത്തേണ്ടിടത്ത് ബോധ്യപെടുത്താമെന്ന് ഷാഹിദ
X

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ വ്യാജവിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിച്ചെന്ന് വിവരാവകാശ രേഖ. തെളിവുകളടക്കം വിജിലന്‍സിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇക്കാര്യം വാര്‍ത്തയായത്. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച ഷാഹിദ കമാല്‍ വനിതാ കമ്മീഷനില്‍ ഇരിക്കാന്‍ യോഗ്യയല്ലെന്ന് കാണിച്ചാണ് വിജിലന്‍സിന് പരാതി.

2009ലും 2011ലും തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലും വനിതാ കമ്മീഷന്‍ അംഗമാവാന്‍ നല്‍കിയ അപേക്ഷയിലും ബികോം ബിരുദമെന്ന് കാണിച്ചത് തെറ്റാണെന്ന് കേരള സര്‍വകലാശാലയുടെ രേഖകള്‍ വ്യക്തമാക്കുന്നു. സത്യസന്ധതയും ധര്‍മനീതിയും ലംഘിച്ചാണ് ഷാഹിദ കമാന്‍ വനിത കമ്മീഷന്‍ അംഗമായതെന്ന് ഗുരുതരമായ ആരോപണമാണ് ഉയരുന്നത്.

വനിതാ കമ്മീഷന് അംഗമാവാന്‍ സമര്‍പ്പിച്ച അപേക്ഷയിലും ചടയമംഗലത്തും കാസര്‍കോട്ടും മല്‍സരിച്ചപ്പോളും ഷാഹിദ കമാല്‍ സൂചിപ്പിച്ചിരുന്ന വിദ്യാഭ്യാസ യോഗ്യത ബികോം ആണ്. ഷാഹിദ ബീവി എന്ന ഷാഹിദ കമാല്‍ 87- 90 കാലഘട്ടത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ നിന്നാണ് ബിരുദം നേടിയതെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ കാലഘട്ടത്തില്‍ ഷാഹിദ ബീവി എന്ന വിദ്യാര്‍ഥിനി ബിരുദം പാസായിട്ടില്ലെന്ന് കേരള സര്‍വകലാശാലയുടെ വിവരാവാകാശ രേഖ വ്യക്തമാക്കുന്നു.

വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെ മറുപടിയുമായി ഷാഹിദാ കമാല്‍ രംഗത്ത് വന്നു. ബോധ്യപ്പെടുത്തേണ്ടവരെ ഇക്കാര്യം അറിയിച്ചോളാം. തിരഞ്ഞെടുപ്പ് കമ്മീഷനെയോ സര്‍ക്കാരിനെയോ കബളിപ്പിച്ചിട്ടില്ല. ബികോം പൂര്‍ത്തിയാക്കിയതെന്ന് മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുള്ളൂവെന്ന് ഷാഹിദ കമാല്‍ ടെലിഫോണില്‍ പറഞ്ഞു. എന്നാല്‍ ബികോം പാസായിട്ടില്ലെങ്കില്‍ ബികോം തുടരുന്നു എന്ന് കൃത്യമായി എഴുതണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു.

ഷാഹിദാ കമാലിന്റെ മറുപടി:

എന്നെ പറ്റി വരുന്ന ഒരു വാര്‍ത്തയെ പറ്റി ഞാന്‍ പ്രതികരിക്കേണ്ടതുണ്ട്. 2011-ല്‍ ഞാന്‍ ചടയമംഗലത്ത് മത്സരിക്കുമ്പോള്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്. ബി.കോം കോഴ്‌സ് കംപ്ലീറ്റഡ് എന്ന്. അത് സുതാര്യമാണ് ആര്‍ക്കും പരിശോധിക്കാം. അതിന് ശേഷം കറസ്‌പോണ്ടന്‍സ് കോഴ്‌സിലൂടെ ഡിഗ്രി എടുക്കുകയും ചെയ്തിട്ടുണ്ട്. അത് ബോധ്യപെടുത്തേണ്ടിടത്ത് ബോധ്യപെടുത്തി കൊള്ളാം. എന്തായാലും ഇലക്ഷന് മത്സരിക്കാന്‍ ഡിഗ്രി വേണമെന്നില്ലന്ന് പ്രധാനമന്ത്രി തന്നെ തെളിയിച്ചിട്ടുണ്ട്.

പിന്നെ എന്നെ തകര്‍ക്കാന്‍ പല വഴി നോക്കിയിട്ടും നടക്കാത്ത ചിലര്‍ അവസാനം കണ്ടെത്തിയ മാര്‍ഗ്ഗമാണ്. ഇതൊന്നും കണ്ട് തളര്‍ന്നു പോകുന്ന ആളല്ല ഞാന്‍. പിന്നെ നാളെ മുതല്‍ ഈ പറയുന്നവരുടെ ഒക്കെ സ്വന്തം നേതാക്കന്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഇവിടെ പ്രദര്‍ശിപ്പിക്കണം.

Next Story

RELATED STORIES

Share it