Kerala

മുതിര്‍ന്ന സിപിഐ നേതാവ് എം എസ് രാജേന്ദ്രന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഐ നേതാവ് എം എസ് രാജേന്ദ്രന്‍ അന്തരിച്ചു
X

കൊച്ചി: മുതിര്‍ന്ന സിപിഐ നേതാവ് എം എസ് രാജേന്ദ്രന്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ എറണാകുളത്തായിരുന്നു അന്ത്യം. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. ജനയുഗം ചീഫ് എഡിറ്റര്‍, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായും വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പിറവത്തെ വീട്ടുവളപ്പില്‍ നടക്കും. 1931 നവംബര്‍ 13ന് ജനിച്ച എം എസ് രാജേന്ദ്രന്‍ ആലുവ യുസി കോളജില്‍ വിദ്യാര്‍ഥിയായിരിക്കേയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെടുന്നത്.

കോണ്‍ഗ്രസ് പശ്ചാത്തലത്തില്‍നിന്നെത്തിയ രാജേന്ദ്രന്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ വഴി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തുകയായിരുന്നു. കോളജിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് പുറത്താവുകയും തുടര്‍ന്ന് 1949ല്‍ ഇന്റര്‍മീഡിയേറ്റ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായി തിരുവനന്തപുരത്തെത്തിയ എം എസ് രാജേന്ദ്രന്‍ തിരുവിതാംകൂര്‍ വിദ്യാര്‍ഥി യൂനിയന്റെ നേതാവായി. തുടര്‍ന്ന് തിരുവിതാംകൂര്‍- കൊച്ചി സംയോജനമുണ്ടായതോടെ തിരുകൊച്ചി വിദ്യാര്‍ഥി ഫെഡറേഷന്‍ സെക്രട്ടറിയായാവുകയും ചെയ്തു.

ഇടക്കാലത്ത് വിദ്യാര്‍ഥി ഫെഡറേഷന്‍ ദേശീയ സെക്രട്ടറിയായി ഡല്‍ഹി ആസ്ഥാനത്തെത്തിയിരുന്നു. ആലപ്പുഴ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂനിയന്‍ കണ്‍സിലിയേഷന്‍ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്. 1956ല്‍ സോവിയറ്റ് ലാന്റ് മലയാളവിഭാഗത്തില്‍ ചേര്‍ന്ന് ഡല്‍ഹിയിലെത്തിയ അദ്ദേഹം 20 വര്‍ഷത്തോളം ഡല്‍ഹിയില്‍ തുടര്‍ന്നു. പിന്നീട് കുറേക്കാലം മോസ്‌കോയിലും പ്രവര്‍ത്തിച്ചു. 1982ല്‍ കേരളത്തില്‍ തിരിച്ചെത്തിയ ശേഷം ജനയുഗം പത്രം ചീഫ് എഡിറ്ററായി പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. അവിവാഹിതനാണ്.

Next Story

RELATED STORIES

Share it