Kerala

ഈരാറ്റുപേട്ട നഗരസഭയില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റി, ജനമനസ്സുകള്‍ തൊട്ടറിഞ്ഞ് എസ്ഡിപിഐ കൗണ്‍സിലര്‍മാര്‍

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ അധികാരം പിടിച്ചെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടി ഇടത്- വലത് മുന്നണികളുടേതായി അഞ്ചോളം അവിശ്വാസപ്രമേയങ്ങള്‍ക്കാണ് നഗരസഭ സാക്ഷ്യംവഹിച്ചത്. അതേസമയം, നഗരസഭാ തിരഞ്ഞെടുപ്പില്‍ ജനപക്ഷരാഷ്ടീയത്തിന് ചരിത്രജയമൊരുക്കിയ ഈരാറ്റുപേട്ടയിലെ വോട്ടര്‍മാരോട് വികസനവഴിയില്‍ വിപ്ലവം തീര്‍ത്തുകൊണ്ട് കൂറുപുലര്‍ത്തുകയാണ് എസ് ഡിപിഐ ചെയ്തത്.

ഈരാറ്റുപേട്ട നഗരസഭയില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റി, ജനമനസ്സുകള്‍ തൊട്ടറിഞ്ഞ് എസ്ഡിപിഐ കൗണ്‍സിലര്‍മാര്‍
X

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ വാഗ്ദാനപ്പെരുമഴ, വോട്ടര്‍മാരുടെ മനസ് കുളിര്‍പ്പിക്കുന്ന വാക്കുകള്‍, ഭാവനാനിര്‍ഭരമായ വികസന പദ്ധതികള്‍...... തുടങ്ങിയ തന്ത്രങ്ങളാണ് മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാലങ്ങളായി പയറ്റിക്കൊണ്ടിരുന്നത്. ജയിച്ചുകഴിഞ്ഞാലാവട്ടെ വാഗ്ദാനങ്ങളെല്ലാം ജലരേഖകളാവും. ഇവിടെയാണ് ജനപക്ഷരാഷ്ട്രീയത്തിന്റെ വേറിട്ട മാതൃക എസ് ഡിപിഐ മുന്നോട്ടുവയ്ക്കുന്നത്. അധികാരത്തിലെത്തി അഞ്ചുവര്‍ഷംകൊണ്ട് ചിട്ടയായ വികസനപദ്ധതികള്‍ യാഥാര്‍ഥ്യമാക്കുകയും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റുകയും ചെയ്തിരിക്കുകയാണ് ഈരാറ്റുപേട്ട നഗരസഭയിലെ എസ് ഡിപിഐ കൗണ്‍സിലര്‍മാര്‍.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ അധികാരം പിടിച്ചെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടി ഇടത്- വലത് മുന്നണികളുടേതായി അഞ്ചോളം അവിശ്വാസപ്രമേയങ്ങള്‍ക്കാണ് നഗരസഭ സാക്ഷ്യംവഹിച്ചത്. അതേസമയം, നഗരസഭാ തിരഞ്ഞെടുപ്പില്‍ ജനപക്ഷരാഷ്ടീയത്തിന് ചരിത്രജയമൊരുക്കിയ ഈരാറ്റുപേട്ടയിലെ വോട്ടര്‍മാരോട് വികസനവഴിയില്‍ വിപ്ലവം തീര്‍ത്തുകൊണ്ട് കൂറുപുലര്‍ത്തുകയാണ് എസ് ഡിപിഐ ചെയ്തത്. അഞ്ചാം ഡിവിഷനില്‍ (മുരിക്കോലില്‍) എന്‍ ബിനു നാരായണന്‍, 10ാം ഡിവിഷനില്‍ (തേവരുപാറ) മുഹമ്മദ് ഇസ്മാഈല്‍, 11ാം ഡിവിഷന്‍ (കുറ്റിമരപ്പറമ്പ്) ശൈല അന്‍സാരി, 12ാം ഡിവിഷന്‍ (പേഴയ്ക്കാപ്പടി) സുബൈര്‍ വെള്ളാപ്പള്ളി എന്നിവരുടേതായി രാഷ്ട്രീയഭേദമന്യേ കോടികളുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് നഗരസഭ സാക്ഷ്യംവഹിച്ചത്.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ വീട്, നടപ്പാത, റോഡ്, വഴിവിളക്ക്, പെന്‍ഷന്‍ തുടങ്ങിയ മേഖലകളിലാണ് കൗണ്‍സിലര്‍മാര്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി പ്രകാരം ഈരാറ്റുപേട്ട നഗരസഭയില്‍ ആകെ 426 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചപ്പോള്‍ ശരാശരി ഒരുഡിവിഷനില്‍ 38.5 ശതമാനം വീടുകള്‍ വീതം എസ് ഡിപിഐയുടെ നാലുഡിവിഷനുകളിലായി 154 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്.

ഇടത്, വലത്, ജനപക്ഷ മുന്നണികളുടെ 24 ഡിവിഷനുകളിലായി ആകെ 272 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. അതായത് ഒരു ഡിവിഷനില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത് ശരാശരി 11.3 ശതമാനം വീടുകള്‍ മാത്രമാണ്. മുഖ്യധാരാ രാഷ്ടീയപ്പാര്‍ട്ടികള്‍ അധികാരം നിലനിര്‍ത്തുന്നതിനുള്ള രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ തിരക്കില്‍ ജനങ്ങളെ മറന്നപ്പോള്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് വാര്‍ഡുകളിലെ വികസനപ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു എസ് ഡിപിഐയെന്ന് കൗണ്‍സിലര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

മുരിക്കോലില്‍ വാര്‍ഡില്‍ നടപ്പാക്കിയത് 1.61 കോടിയുടെ വികസനപദ്ധതികള്‍

നഗരസഭയിലെ അഞ്ചാം ഡിവിഷനിലെ എസ്ഡിപിഐ പ്രതിനിധിയായ ബിനു നാരായണന്‍ അഞ്ചുവര്‍ഷക്കാലയളവില്‍ 1,61,32,000 രൂപയുടെ വികസനപദ്ധതികളാണ് വാര്‍ഡിലുടനീളം കാഴ്ചവച്ചത്. ഇന്ദിരാഗാന്ധി ആവാസ് യോജന, ഇഎംഎസ് ഭവന പദ്ധതി എന്നീ പദ്ധതികളില്‍പ്പെടുത്തി 22 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീട്, 18 ഭവനങ്ങളുടെ അറ്റകുറ്റപ്പണി, 16 കുടുംബങ്ങള്‍ക്ക് ശുചിമുറി, ഉപയോഗശൂന്യമായ മൂന്ന് ഇടവഴികള്‍ സഞ്ചാരയോഗ്യമായ റോഡാക്കി കോണ്‍ക്രീറ്റ് ചെയ്തു, 9 ഇടറോഡുകളുടെ കോണ്‍ക്രീറ്റ്, അഞ്ച് കുളിക്കടവുകളുടെ നിര്‍മാണം എന്നിവ ഇതില്‍ പ്രധാനപ്പെട്ട ചിലതാണ്. അഞ്ചുലക്ഷം രൂപ ചെലവിലാണ് നദീതീര സംരക്ഷണ പദ്ധതിയില്‍പ്പെടുത്തി മാതാക്കല്‍ തോടിന് സംരക്ഷണ ഭിത്തി നിര്‍മിച്ചത്. നാടിന്റെ ചിരകാല അഭിലാഷമായിരുന്ന മാതാക്കല്‍ അങ്കണവാടിയുടെ നിര്‍മാണപ്രവൃത്തി 8.1 ലക്ഷം രൂപ മുടക്കി പണി പൂര്‍ത്തീകരിച്ചു.

തോട്ടുമുക്ക് അങ്കണവാടി- മാതാക്കല്‍തോട് റോഡ് മെയിന്റനന്‍സ്, കുന്നുപ്പുറം- ചെലപ്പാലം റോഡ്, മൂരിക്കോലില്‍ റോഡ്, കൂര്‍മുളംതടം- മാതാക്കല്‍ റോഡ് (രണ്ടുതവണ), വെള്ളൂപ്പറമ്പ്- അങ്കണവാടി റോഡ് കോണ്‍ക്രീറ്റ്, തോട്ടുമുക്ക്- അന്‍സാര്‍ മസ്ജിദ് റോഡ് (രണ്ടുതവണ), കരിമരുതുംകുന്ന്- സെയ്ദുപറമ്പ് റോഡ് കോണ്‍ക്രീറ്റ് തുടങ്ങി ലക്ഷങ്ങള്‍ ചെലവഴിച്ച് വാര്‍ഡിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന നിരവധി റോഡുകളും ഇടവഴികളും കോണ്‍ക്രീറ്റ് ചെയ്യുകയും ഇടവഴികള്‍ സഞ്ചാരയോഗ്യമാക്കുകയും ചെയ്തു.

എംഎല്‍എ ഫണ്ടുകൂടി വിനിയോഗിച്ച് മാതാക്കല്‍തോട് സംരക്ഷണ കമ്പിവേലിയുടെ നിര്‍മാണവും വട്ടക്കയം വാഴമറ്റം റോഡില്‍ മുരുക്കോലി ഭാഗത്ത് സംരക്ഷണഭിത്തിയുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. അയ്യങ്കാളി പദ്ധതിയില്‍പ്പെടുത്തി മാതാക്കല്‍തോട് രണ്ടുതവണ ശുചീകരിച്ചു. പിഎംഎവൈ ഭവന പദ്ധതി പ്രകാരം 49 പേര്‍ക്കാണ് ഭവനങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. ഇതില്‍ 32 പേരുടെ വീടുപണി പൂര്‍ത്തിയായി. ഇതിന് പുറമെ വീട് അറ്റകുറ്റപ്പണിക്കും ശുചിമുറി നിര്‍മാണത്തിനും ധനസഹായങ്ങള്‍ നല്‍കി. കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമായി രണ്ട് പൊതുടാപ്പുകളാണ് വാര്‍ഡില്‍ യാഥാര്‍ഥ്യമാക്കിയത്.

നാലുകോടിയിലധികം രൂപയുടെ വികസനക്കുതിപ്പില്‍ തേവരുപാറ വാര്‍ഡ്

നഗരസഭയിലെ പത്താം ഡിവിഷനായ തേവരുപാറ വാര്‍ഡില്‍ നാലുകോടിയിലധികം രൂപയുടെ വികസനക്കുതിപ്പാണ് എസ് ഡിപിഐ പ്രതിനിധിയായ മുഹമ്മദ് ഇസ്മാഈല്‍ കീഴേടത്തിന്റെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടായത്. റോഡ് സഞ്ചാരയോഗ്യമാക്കല്‍, മാലിന്യസംസ്‌കരണം, ഭവനനിര്‍മാണം, വൈദ്യുതി ലഭ്യത, ആരോഗ്യപരിരക്ഷ തുടങ്ങി ജനങ്ങള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളിലൂന്നിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് വാര്‍ഡില്‍ പ്രാമുഖ്യം നല്‍കിയത്. 25 വര്‍ഷത്തിലധികം അലക്ഷ്യമായി വലിച്ചെറിഞ്ഞുകൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുതകുംവിധം 80 ലക്ഷം രൂപ ചെലവില്‍ മാലിന്യപ്ലാന്റ് സ്ഥാപിച്ചുവെന്നതാണ് ഇതില്‍ പ്രധാനം.

50 വര്‍ഷത്തിലധികം റോഡില്ലാതിരുന്ന പ്രദേശത്ത് പുതുതായി റോഡ് നിര്‍മിച്ച് കോണ്‍ക്രീറ്റ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കി. ഭൂമിയില്ലാത്ത 20 ഓളം ആളുകള്‍ക്ക് ഭൂമിയുടെ പകുതി വില വാങ്ങി സ്ഥലം നല്‍കാനും പാവപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭൂമി നല്‍കാനുമായി. ഇക്കാലയളവില്‍ 46 ആളുകള്‍ക്ക് പിഎംഎവൈ പദ്ധതിപ്രകാരം 4,25,000 രൂപ വീതം ഭവനങ്ങള്‍ക്ക് വാങ്ങിനല്‍കി. കറന്റില്ലാതിരുന്ന പ്രദേശത്ത് 25 പോസ്റ്റുകള്‍ സ്ഥാപിച്ചാണ് ജനങ്ങള്‍ക്ക് വെളിച്ചമേകിയത്. റോഡ് ടാറിങ്, റോഡുകളുടെ കോണ്‍ക്രീറ്റ്, 9 ഫുട്പാത്തുകളുടെ കോണ്‍ക്രീറ്റിങ്, കുളിക്കടവ്, ലക്ഷക്കണക്കിന് രൂപയുടെ തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെ വാര്‍ഡിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനായെന്ന് കൗണ്‍സിലര്‍ പറയുന്നു.

ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന മാലിന്യപ്ലാന്റ് നിര്‍മാണത്തിനും സ്ഥലം വാങ്ങുന്നതിനും അനുബന്ധസൗകര്യങ്ങളൊരുക്കുന്നതിനുമായി ഒരുകോടിയിലധികം രൂപയാണ് ചെലവഴിച്ചത്. ഇതിന് പുറമെ തേവരുപാറ- തീക്കോയി അതിര്‍ത്തി റോഡ് സംരക്ഷണ ഭിത്തി, തേവരുപാറ തീക്കോയി റോഡ് കോണ്‍ക്രീറ്റിങ്, തേവരുപാറ- തീക്കോയി റോഡ് പള്ളിഭാഗം നടപ്പാത കോണ്‍ക്രീറ്റിങ്, തേവരുപാറ- നാകുന്നത്ത് നടപ്പാത കോണ്‍ക്രീറ്റിങ് തുടങ്ങിയ ജോലികളും ലക്ഷങ്ങള്‍ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു. കാരയ്ക്കാട് വട്ടുക്കൊട്ട ഭാഗത്ത് ട്രാന്‍സ്‌ഫോമറും മൂന്നുലക്ഷം രൂപ ചെലവില്‍ തേവരുപാറ ഡംപിങ് യാഡ് ത്രീഫെയ്‌സ് പുതിയ ലൈനും സ്ഥാപിച്ചു.

ഡിവിഷനിലെ 10 പേര്‍ക്ക് ശുചിമുറിയും ആറുപേര്‍ക്ക് വീട് അറ്റകുറ്റപ്പണിക്കും തൊഴിലുറപ്പ് പദ്ധതി പ്രകാരം കൃഷിക്ക് നിലമൊരുക്കുന്നതിനും മഴക്കുഴി, വേസ്റ്റ് കുഴി, തോട് സംരക്ഷണം എന്നിവയ്ക്കും ധനസഹായം നല്‍കി. ഡിവിഷനില്‍ 46 പേര്‍ക്ക് പിഎംഎവൈ പദ്ധതി പ്രകാരം പുതിയ ഭവനത്തിന് 1.95 കോടിയാണ് ചെലവഴിച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ക്ക് സ്ഥലവും വീടും ലഭ്യമാക്കി. പുതുതായി 25 പേരെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ പരിധിയില്‍ കൊണ്ടുവന്നത്. തേവരുപാറ ജങ്ഷനില്‍ വെയ്റ്റിങ് ഷെഡ്, പുതുതായി 50 ലധികം ആളുകള്‍ക്ക് വിവിധയിനം പെന്‍ഷനുകളും യാഥാര്‍ഥ്യമാക്കി ജനക്ഷേമപ്രവര്‍ത്തനത്തിന് എസ് ഡിപിഐ ജനപ്രതിനിധി പുത്തന്‍ മാതൃകയാണ് സൃഷ്ടിച്ചത്.

11ാം ഡിവിഷനില്‍ യാഥാര്‍ഥ്യമാക്കിയത് 2.15 കോടിയുടെ വികസനം; അടിസ്ഥാനസൗകര്യത്തിന് മുന്‍ഗണന

അടിസ്ഥാനസൗകര്യവികസത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം 11ാം ഡിവിഷനിലെ എസ് ഡിപിഐയുടെ സാരഥി ഷൈല അന്‍സാരി നേതൃത്വം നല്‍കിയത്. ആകെ 2,15,87,000 രൂപയുടെ വിവിധതരം വികസനപദ്ധതികളാണ് ഇക്കാലയളവില്‍ പൂര്‍ത്തീകരിച്ചത്. ഭവനിര്‍മാണം, റോഡ്, കുടിവെള്ള ലഭ്യത, അങ്കണവാടികളുടെ നവീകരണം തുടങ്ങിയവയാണ് എടുത്തുപറയേണ്ടത്. പിഎംഎവൈ ഭവന പദ്ധതി പ്രകാരം 1.57 കോടി ചെലവഴിച്ച് 35 വീടുകളുടെ പണി പൂര്‍ത്തിയാക്കി. ന്യൂപക്ഷ കമ്മീഷന്‍ വക രണ്ട് വീടുകളും നിര്‍മിച്ചു. വീടുവയ്ക്കാന്‍ സ്ഥലമില്ലാതിരുന്ന അഞ്ചുപേര്‍ക്ക് ഒരുലക്ഷം രൂപയ്ക്ക് മൂന്ന് സെന്റ് സ്ഥലം വീതം നല്‍കി.

നഗരസഭാ വക രണ്ടുവീടുകളുടെയും എസ് ഡിപിഐ വക എട്ടുവീടുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ജനകീയ ജലസേചന പദ്ധതിപ്രകാരം 160 കുടുംബങ്ങള്‍ക്ക് യഥേഷ്ടം വെള്ളം നല്‍കിവരുന്നുണ്ട്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 9, 10, 11, 12 ഡിവിഷനുകളില്‍പ്പെട്ടവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ജനകീയ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം പുരോഗമിച്ചുവരികയാണ്. അഞ്ഞൂറിലധികം ഗുണഭോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഈ പദ്ധതിയുടെ വാട്ടര്‍ ടാങ്കിന്റെയും കിണറിന്റെയും പമ്പിങ് ലൈനിന്റെയും പണി പൂര്‍ത്തിയായി.

11ാം ഡിവിഷനിലാണ് 50,000ലിറ്റര്‍ ടാങ്ക് അഞ്ചുലക്ഷം രൂപ മുടക്കി നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. മീനച്ചിലാറിന്റെ തീരത്ത് ആറുലക്ഷം രൂപ മുടക്കി കിണറിന്റെയും മോട്ടോര്‍ പമ്പ് ഹൗസിന്റെയും നിര്‍മാണജോലികള്‍ പുരോഗമിക്കുന്നു. അവിടെനിന്നും ഒരു കിലോമീറ്റര്‍ ദൂരത്തേയ്ക്കുള്ള പമ്പിങ് ലൈനും വലിച്ചുകഴിഞ്ഞു. ഈവര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഏകദേശം 30 ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ലക്ഷങ്ങള്‍ മുതല്‍മുടക്കി വാര്‍ഡിലെ നിരവധി റോഡുകളുടെ കോണ്‍ക്രീറ്റിങ്ങും നിര്‍മാണവും പൂര്‍ത്തിയാക്കി. കൂടാതെ ചില റോഡുകള്‍ക്ക് സംരക്ഷണമതിലും നിര്‍മിച്ചു.

രണ്ട് സോളാര്‍ ലൈറ്റും കാരയ്ക്കാട് ജങ്ഷനില്‍ എംഎല്‍എ ഫണ്ടുപയോഗിച്ച് ഹൈ മാസ്റ്റ് ലൈറ്റും സ്ഥാപിച്ചു. വാര്‍ഡിലെ അങ്കണവാടികള്‍ നവീകരിക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. പുതുതായി 142 പേരെ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളാക്കി. വാര്‍ഡിലെ ആശ്രിതരില്ലാത്ത 24 പേര്‍ക്ക് നഗരസഭാ ഫണ്ടുപയോഗിച്ചും നാലുപേര്‍ക്ക് എസ്ഡിപിഐ ഫണ്ടുപയോഗിച്ചും ആവശ്യമായ ഭക്ഷണക്കിറ്റ് നല്‍കിവരികയാണ്.

12ാം ഡിവിഷനില്‍ മൂന്നുകോടിയുടെ വികസനം; കൂടുതല്‍ തുകയും ചെലവഴിച്ചത് റോഡ്, ഭവനനിര്‍മാണത്തിന്

നഗരസഭയുടെ 12ാം ഡിവിഷനായ പേഴയ്ക്കാപ്പടി വാര്‍ഡില്‍ മൂന്നുകോടിയുടെ വികസനപദ്ധതികളാണ് ഇക്കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ പൂര്‍ത്തിയാക്കിയത്. അങ്കണവാടി കെട്ടിടം, സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനകേന്ദ്രം, റോഡ് കോണ്‍ക്രീറ്റിങ്, കലുങ്ക് നിര്‍മാണം, പുതിയ ജലസേചന പദ്ധതി, പൊതുകിണര്‍, 42 ഓളം വീടുകളുടെ നിര്‍മാണം തുടങ്ങിയ ജനക്ഷേമ പദ്ധതികള്‍ക്കാണ് എസ് ഡിപിഐ പ്രതിനിധിയായ സുബൈര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കിയത്. 42 വീടുകള്‍ക്ക് 4.25 ലക്ഷം വീതം ആകെ 1.78 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

നിലവിലെ ജലസേചന പദ്ധതികള്‍ക്ക് മോട്ടോര്‍, പൈപ്പ്, കിണര്‍ എന്നിവയ്ക്കും പഴയ കിണര്‍ പുനരുദ്ധാരണം, പുതിയ കിണര്‍ നിര്‍മാണം തുടങ്ങിയവയ്ക്കുമായി ആറുലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. 14.5 ലക്ഷം രൂപ അനുവദിച്ചാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം യാഥാര്‍ഥ്യമാക്കിയത്. വാര്‍ഡിലെ 25 പേര്‍ക്ക് വീട് അറ്റകുറ്റപ്പണിക്കും പട്ടികജാതി വിഭാഗക്കാരുടെ വീട് അറ്റകുറ്റപ്പണിക്കും ധനസഹായം നല്‍കി. ലൈഫ് പദ്ധതി പ്രകാരമുള്ള വീട് പൂര്‍ത്തീകരണത്തിനായി 3.45 ലക്ഷം ചെലവഴിച്ചു.

ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് വാര്‍ഡില്‍ വയോമിത്രം ചികില്‍സാ സെന്റര്‍ തുറന്നു. വാര്‍ഡിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യങ്ങളായ റോഡ് നിര്‍മാണത്തിനും പുനരുദ്ധാരണത്തിനുമായും ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. കൂടാതെ റോഡ് നിര്‍മാണത്തിനൊപ്പം കലുങ്ക് നിര്‍മാണവും സംരക്ഷണഭിത്തി നിര്‍മാണവും ഓടനിര്‍മാണവും പൂര്‍ത്തീകരിച്ചു. പത്താഴപ്പടിയില്‍ 2.65 ലക്ഷം രൂപയുടെ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് മിനി ഹൈമാസ്റ്റ് ലൈറ്റ് യാഥാര്‍ഥ്യമാക്കി വാര്‍ഡ് നിവാസികള്‍ക്ക് വെളിച്ചമേകി.

Next Story

RELATED STORIES

Share it