Kerala

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലിസിന് ആയിട്ടില്ലെന്ന് ചൂണ്ടികാട്ടി സന്ദീപാനന്ദഗിരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ നടപടി.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
X

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലിസിന് ആയിട്ടില്ലെന്ന് കാട്ടി സന്ദീപാനന്ദഗിരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ നടപടി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27നാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തില്‍ ആക്രമണം നടന്നത്. ആശ്രമത്തിലെ രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചു. ആശ്രമത്തിന് മുന്നില്‍ റീത്തും വെച്ചിരുന്നു.

ആശ്രമത്തിന്റെ ആറ് കിലോമീറ്റര്‍ പരിധിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല. കേസ് പ്രത്യേക സംഘത്തെ ഏല്‍പിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞില്ല. സിറ്റി പോലിസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ദൃക്‌സാക്ഷി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്രമിയുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും പോലിസ് ഇത് പൂഴ്ത്തിയെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു. സംഭവം നടന്ന് ഒരു കൊല്ലം പിന്നിടുമ്പോഴും പോലിസ് ഈ രേഖാചിത്രം പുറത്തു വിട്ടിട്ടില്ല. അന്വേഷണത്തില്‍ വ്യക്തമായ തെളിവൊന്നും ലഭിച്ചില്ലെന്നതാണ് പോലിസ് നല്‍കുന്ന വിശദീകരണം. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയെന്ന പരാതിയുമായി സ്വാമി സന്ദീപാനന്ദഗിരി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് നടപടിയായത്.

Next Story

RELATED STORIES

Share it