Kerala

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞുവെച്ച് മര്‍ദിച്ച സംഭവം: നടപടി വേണമെന്ന് ഹൈക്കോടതി

തമിഴ്‌നാട് സ്വദേശിനി രാജം എന്ന സ്ത്രീയെ മരക്കൂട്ടത്ത് വെച്ച് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് രേഖകള്‍ പരിശോധിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തതായി ശബരിമല സ്‌പെഷ്യല്‍ കമീഷണര്‍ എം മനോജ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടത്

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞുവെച്ച് മര്‍ദിച്ച സംഭവം: നടപടി വേണമെന്ന് ഹൈക്കോടതി
X

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞുവെച്ച് മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.തമിഴ്‌നാട് സ്വദേശിനി രാജം എന്ന സ്ത്രീയെ മരക്കൂട്ടത്ത് വെച്ച് ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് രേഖകള്‍ പരിശോധിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തതായി ശബരിമല സ്‌പെഷ്യല്‍ കമീഷണര്‍ എം മനോജ് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിട്ടത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം ബോധിപ്പിക്കാന്‍ കോടതി പോലിസിന് നിര്‍ദ്ദേശം നല്‍കി. അക്രമ സംഭവമുണ്ടായതായി വ്യക്തമാക്കിയ സന്നിധാനത്തെ പോലിസ് കണ്‍ട്രോളറാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്.അക്രമം തടയാന്‍ പ്രദേശത്ത് എത്തിയ പോലിസിനെയും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നും റിപോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി രണ്ടു കേസുകളിലായി 18 പേര്‍ക്കെതിരെയാണ് പമ്പ പോലിസ കേസെടുത്തിരിക്കുന്നത്.

ശബരിമല കര്‍മ സമിതി, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ആചാര സംരക്ഷണ സമിതി, വിശ്വ ഹിന്ദു പരിഷത്ത് സംഘടനകളുടെ പ്രവര്‍ത്തകരാണ് മരക്കൂട്ടം, പാറമട, ജീപ്പ് റോഡ് ജംഗ്ഷന്‍, കെ എസ് ഇ ബി ജംഗ്ഷന്‍, നടപ്പന്തല്‍, വാവരുനട, താഴെ തിരുമുറ്റം, മാളികപ്പുറം, അന്നദാന മണ്ഡപം, പോലിസ് മെസ്് എന്നീ ഭാഗങ്ങളില്‍ സംഘടിച്ചിരുന്നതെന്ന് റിപോര്‍ട്ടിനോടൊപ്പമുള്ള രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്.

ഇതിനിടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട മുന്‍ ഡി ജി പി സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.റിട്ട. ജസ്റ്റിസ് കുമാര്‍ ചെയര്‍മാനായ ശബരിമല ആക്ഷന്‍ കൗണ്‍സില്‍ എന്ന ദേശീയ സംഘടനയുടെ വൈസ് പ്രസിഡന്റായ താന്‍ വ്യക്തിപരമായോ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും സെന്‍കുമാര്‍ ഹരജിയില്‍ വ്യക്തമാക്കി.ഹര്‍ത്താലിന്റെ പേരില്‍ സംഘടനയുടെ നേതാക്കളെ എല്ലാ കേസുകളിലും ഉള്‍പ്പെടുത്തിയിരിക്കുകയാണന്നുമാണ് ഹരജിയില്‍ പറയുന്നത്.

Next Story

RELATED STORIES

Share it