Kerala

സിദ്ദീഖ് കാപ്പന്റെ മോചനത്തിന് കേരള ഭരണകൂടം അടിയന്തരമായി ഇടപെടണം; സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും രജിസ്‌ട്രേഡ് കത്തയച്ച് സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി

സിദ്ദീഖ് കാപ്പനെ ഒരു കൊടും ഭീകരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ശ്രമിച്ചത്. അറസ്റ്റ് നടന്ന് ഏകദേശം 20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വക്കീലിന് പോലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല എന്നത് കാര്യങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നു.

സിദ്ദീഖ് കാപ്പന്റെ മോചനത്തിന് കേരള ഭരണകൂടം അടിയന്തരമായി ഇടപെടണം; സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും രജിസ്‌ട്രേഡ് കത്തയച്ച് സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി
X

കോഴിക്കോട്: ഉത്തര്‍പ്രദേശ് ഭരണകൂടം അന്യായമായി തടവിലാക്കിയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കേരള ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ ഉള്‍പ്പെടെയുള്ള കേരള മന്ത്രിസഭയിലെ എല്ലാ അംഗങ്ങള്‍ക്കും സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി രജിസ്‌ട്രേഡ് കത്ത് നല്‍കി.

ഡല്‍ഹി കെയുഡബ്ല്യുജെയുടെ സെക്രട്ടറി പദം വഹിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്‍ അറസ്റ്റിലായി ഇത്രയും ദിവസമായിട്ടും താങ്കളുടെ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് മാത്രമല്ല, ഔദ്യോഗികമായി ഒരു പ്രസ്താവന പോലും നടത്തിയില്ല എന്നത് സിദ്ദീഖിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഏറെ വേദനിപ്പിക്കുന്നതാണെന്ന് സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിക്കുവേണ്ടി ചെയര്‍പേഴ്സന്‍ എന്‍ പി ചെക്കുട്ടിയും കണ്‍വീനര്‍ ശ്രീജ നെയ്യാറ്റിന്‍കരയും അയച്ച രജിസ്‌ട്രേഡ് കത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിലെടുക്കുന്ന നിരുത്തരവാദപരമായ സമീപനം എല്ലാ കാര്യത്തിലും ഉടനടി നടപടികള്‍ സ്വീകരിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. അതിനാല്‍, സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ക്രിയാത്മകമായ ഇടപെടല്‍ നടത്തണമെന്ന് കത്തില്‍ അഭ്യര്‍ഥിക്കുന്നു. സിദ്ദീഖ് കാപ്പനെ ഒരു കൊടും ഭീകരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ശ്രമിച്ചത്. അറസ്റ്റ് നടന്ന് ഏകദേശം 20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വക്കീലിന് പോലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല എന്നത് കാര്യങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നു.

അറസ്റ്റും തുടര്‍ന്നുണ്ടായ നടപടികളും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശങ്ങളുടെയും ലംഘനങ്ങളാണ്. ഒരു മുഴുവന്‍സമയ പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ അദ്ദേഹത്തിന്റെ തൊഴില്‍ നിര്‍വഹിക്കാന്‍ പുറപ്പെടുന്ന ഉദ്യമത്തിനിടയിലാണ് വ്യാജമായ കുറ്റം ചാര്‍ത്തപ്പെട്ട് ജയിലിലായത്. ഏറ്റവും ഒടുവില്‍ ഹദ്രാസില്‍ കലാപം നടത്താന്‍ ശ്രമിച്ചുവെന്ന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. അദ്ദേഹം സ്ഥലത്തുപോവുന്നത് അഞ്ചാം തിയ്യതിയും കേസ് നാലാം തിയ്യതിയുമാണെടുത്തിരിക്കുന്നത്- സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി കത്തില്‍ വ്യക്തമാക്കുന്നു

കത്തിന്റെ പൂര്‍ണരൂപം

സര്‍

ഡല്‍ഹിയില്‍ അഴിമുഖം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ ജോലിചെയ്യുന്ന മലപ്പുറം സ്വദേശിയായ മലയാളി മാധ്യമപ്രവര്‍ത്തകനാണ് സിദ്ദിക്ക് കാപ്പന്‍. ഇന്ത്യയില്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന ദളിത് പീഡനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ സവര്‍ണ താക്കൂര്‍ വിഭാഗത്തിപ്പെട്ടവര്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ വീട്ടുകാരെ കണ്ട് വാര്‍ത്ത തയ്യാറാക്കാനാണ് ഹാഥ്‌റസിലേയ്ക്ക് ഒക്ടോബര്‍ അഞ്ചിന് പുറപ്പെട്ടത്. എന്നാല്‍, സംഭവസ്ഥലമെത്തുന്നതിനു മുന്‍പ് സിദ്ദീക്കിനെയും ഒപ്പം സഞ്ചരിച്ചവരെയും അറസ്റ്റുചെയ്ത് ആദ്യം നിസാരവകുപ്പുകള്‍ ചുമത്തിയ പോലിസ് പിന്നീട് മറ്റൊരു എഫ്‌ഐആര്‍ തയ്യാറാക്കി യുഎപിഎ പോലുള്ള ഭീകരനിയമം ചാര്‍ത്തി ജയിലില്‍ അടയ്ക്കുകയാണ് ഉണ്ടായത്. ആദ്യത്തെ രണ്ടുദിവസം കേസിനെക്കുറിച്ചുള്ള യാതൊരു വിവരവും ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ലഭിച്ചിരുന്നില്ല. ഒരു കൊടും ഭീകരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ശ്രമിച്ചത്. അറസ്റ്റ് നടന്ന് ഏകദേശം 20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വക്കീലിന് പോലും അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല എന്നത് കാര്യങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നു. അറസ്റ്റും തുടര്‍ന്നുണ്ടായ നടപടികളും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും ഭരണഘടന ഉറപ്പു തരുന്ന മൗലീക അവകാശങ്ങളുടെയും ലംഘനങ്ങളാണ്. ഒരു മുഴുവന്‍സമയ പത്രപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍ അദ്ദേഹത്തിന്റെ തൊഴില്‍ നിര്‍വഹിക്കാന്‍ പുറപ്പെടുന്ന ഉദ്യമത്തിനിടയിലാണ് വ്യാജമായ കുറ്റം ചാര്‍ത്തപ്പെട്ട് ജയിലിലായത്. ഏറ്റവും ഒടുവില്‍ ഹദ്രാസില്‍ കലാപം നടത്താന്‍ ശ്രമിച്ചു എന്ന കുറ്റംകൂടി ചുമത്തിയിട്ടുണ്ട്. അദ്ദേഹം സ്ഥലത്തു പോവുന്നത് അഞ്ചാം തിയ്യതിയും കേസ് നാലാം തിയ്യതിയുമാണ് എടുത്തിരിക്കുന്നത്. ഡല്‍ഹി കെയുഡബ്ല്യുജെയുടെ സെക്രട്ടറി പദം വഹിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്‍ അറസ്റ്റിലായി ഇത്രയും ദിവസമായിട്ടും താങ്കളുടെ സര്‍ക്കാര്‍ ഇടപെട്ടില്ല എന്ന് മാത്രമല്ല ഔദ്യോഗികമായി ഒരു പ്രസ്താവന പോലും നടത്തിയില്ല എന്നത് സിദ്ദിഖിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഏറെ വേദനിപ്പിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നിരുത്തരവാദപരമായ സമീപനം എല്ലാ കാര്യത്തിലും ഉടനടി നടപടികള്‍ സ്വീകരിച്ചു പരിഹാരം കാണാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. ആയതിനാല്‍ കേരള മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍ താങ്കള്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ക്രിയാത്മകമായ ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.

സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിക്കുവേണ്ടി

എന്‍ പി ചെക്കുട്ടി

(ചെയര്‍പേഴ്സന്‍)

ശ്രീജ നെയ്യാറ്റിന്‍കര

(കണ്‍വീനര്‍)

Next Story

RELATED STORIES

Share it