Kerala

രഞ്ജിത്തിന്റെ മരണത്തിനു കാരണം തലയ്ക്കടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവം

അക്രമത്തില്‍ പങ്കാളിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ പ്രതിചേര്‍ക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്. വിനീതിനെ മാത്രം പ്രതിയാക്കി മറ്റുള്ളവരെ പോലിസ് സംരക്ഷിക്കുകയാണെന്നാണ് ആക്ഷേപം.

രഞ്ജിത്തിന്റെ മരണത്തിനു കാരണം തലയ്ക്കടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവം
X

കൊല്ലം: ജയില്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ പ്ലസ്ടൂ വിദ്യാര്‍ഥിയെ ആളുമാറി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു. തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവം മൂലമാണ് മരണമെന്നാണ് റിപോര്‍ട്ടിലുള്ളത്. മര്‍ദ്ദനമേറ്റ് ആവശനായ തേവലക്കര സ്വദേശി രഞ്ജിത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവെയാണ് മരിച്ചത്. രഞ്ജിത്തിനെ മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്ന ജയില്‍ വാര്‍ഡന്‍ വിനീതിനെ ജയില്‍ ഡിജിപി സസ്‌പെന്റ് ചെയ്തു. ഇയാളെ കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

അതേസയമം, അക്രമത്തില്‍ പങ്കാളിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ പ്രതിചേര്‍ക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്. വിനീതിനെ മാത്രം പ്രതിയാക്കി മറ്റുള്ളവരെ പോലിസ് സംരക്ഷിക്കുകയാണെന്നാണ് ആക്ഷേപം. രഞ്ജിത്തിന്റെ വീട്ടിലെത്തിയ സംഘത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ള ഉണ്ടായിരുന്നതായി പോലിസും സമ്മതിക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നിലും ദൃക്‌സാക്ഷി മൊഴികളിലും സരസന്‍പിള്ളയുടെ പേരുണ്ടായിട്ടും പ്രതിചേര്‍ക്കാനോ കസ്റ്റഡിയിലെടുക്കാനോ പോലിസ് തയ്യാറായിട്ടില്ല. സരസന്‍പിള്ളയ്‌ക്കെതിരായി തെളിവില്ലെന്നാണ് പോലിസിന്റെ വാദം.

ഫെബ്രുവരി 14ന് ചവറ തെക്കുംഭാഗത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയുടെയും വിനീതിന്റേയും നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്നാണ് മരിച്ച രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നത്. അരിയനെല്ലൂരിനടത്തുള്ള ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദിച്ചത്. തലയ്ക്ക് അടിയേറ്റ് വീണ രഞ്ജിത്ത് പെണ്‍കുട്ടിയെ അറിയില്ലെന്ന് കാലുപിടിച്ച് കരഞ്ഞ് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നതോടെ ബോധരഹിതനായി. വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷമാണ് ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിച്ചത്. സംഭവം നടന്നയുടന്‍ ചവറ തെക്കുംഭാഗം പോലിസ് സ്റ്റേഷനിലെത്തി കേസ് നല്‍കിയെങ്കിലും മൊഴിയെടുക്കാന്‍ പോലും പോലിസ് തയ്യാറായില്ലെന്നും തിരിച്ച് കേസെടുക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയെന്നും രഞ്ജിത്തിന്റെ അച്ഛന്‍ രാധാകൃഷ്ണപിള്ള വെളിപ്പെടുത്തിയിരുന്നു. പോലിസ് ഒത്തുതീര്‍പ്പിന് കുടുംബത്തെ സമീപിച്ചതായും ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ രഞ്ജിത്ത് നിരപരാധിയാണെന്ന് പോലിസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it