Kerala

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല; എല്ലാവരെയും തൃപ്തിപ്പെടുത്തി ഭാരവാഹി പട്ടിക തയ്യാറാക്കുക ദുഷ്‌കരം- മുല്ലപ്പള്ളി

ഭാരവാഹികളുടെ എണ്ണം കൂടിയെന്ന വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം കൊടുക്കാന്‍ ഒരുപരിധിവരെ കഴിഞ്ഞു. എങ്കിലും അര്‍ഹതയുള്ള പലരെയും ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. മന:പൂര്‍വം ആരെയും ഒഴിവാക്കിയിട്ടില്ല.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല; എല്ലാവരെയും തൃപ്തിപ്പെടുത്തി ഭാരവാഹി പട്ടിക തയ്യാറാക്കുക ദുഷ്‌കരം- മുല്ലപ്പള്ളി
X

തിരുവനന്തപുരം: ആശയസംഘര്‍ഷങ്ങള്‍ ആവാമെങ്കിലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് നടന്ന സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന ഫോര്‍മുലയാണ് കാലങ്ങളായി കോണ്‍ഗ്രസ് പിന്തുടരുന്നത്.

പരിണിതപ്രജ്ഞരായ മുതിര്‍ന്ന നേതാക്കളും ഊര്‍ജസ്വലരും അച്ചടക്കമുള്ളവരും ആശയവ്യക്തതയുള്ളവരും ഉള്‍പ്പെടുന്ന യുവതലമുറയും ചേര്‍ന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്. ഇവരണ്ടും പരസ്പരം വിശ്വാസത്തോടെയും അതിലേറെ ഹൃദയബന്ധത്തോടെയും നീങ്ങിയതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള വേദി എന്നും കോണ്‍ഗ്രസിലുണ്ട്. താന്‍ അധ്യക്ഷനായ അന്നു മുതല്‍ പാര്‍ട്ടി വേദികളില്‍ പരിപൂര്‍ണ ആഭ്യന്തര ജനാധിപത്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെപിസിസി പുന:സംഘടന ഒരു നീണ്ടപ്രകിയയാണ്. അത് നീണ്ടുപോയതില്‍ വിഷമമുണ്ട്. കോണ്‍ഗ്രസ് പോലൊരു പ്രസ്ഥാനത്തില്‍ എല്ലാവരെയും സംതൃപ്തിപ്പെടുത്തി ഒരു ഭാരവാഹി പട്ടിക തയ്യാറാക്കുക ദുഷ്‌കരമാണ്. ഭാരവാഹികളുടെ എണ്ണം കൂടിയെന്ന വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം കൊടുക്കാന്‍ ഒരുപരിധിവരെ കഴിഞ്ഞു. എങ്കിലും അര്‍ഹതയുള്ള പലരെയും ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. മന:പൂര്‍വം ആരെയും ഒഴിവാക്കിയിട്ടില്ല. താനടക്കമുള്ള കെപിസിസി ഭാരവാഹികള്‍ എല്ലാം തികഞ്ഞവരല്ല.

ന്യൂനതകളും പോരായ്മകളും എല്ലാവര്‍ക്കും കാണും. അത് പരിഹരിച്ച് മുന്നോട്ടുപോവണമെന്നും മുല്ലപ്പള്ളി പറഞ്ഞു. അച്ചടക്കം, ഐക്യം, സംഘബോധം എന്നിവ ഉണ്ടെങ്കില്‍ നമുക്ക് അസാധ്യമായി ഒന്നും തന്നെയില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്ന് അടിയുമെന്നാണ് ശത്രുക്കള്‍ പ്രചരിപ്പിച്ചത്. എന്നാല്‍, നമുക്ക് 20 ല്‍ 20 സീറ്റും നേടാന്‍ കഴിയുമെന്ന് ആത്മവിശ്വാസം താന്‍ അന്ന് പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നമുക്ക് 19 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞു. നമ്മുടെ ഐക്യവും അച്ചടക്കവും ഒരുമയും കൊണ്ടാണ് അത് സാധ്യമായത്. കെപിസിസി പ്രസിഡന്റ് പദവിയിലെത്തി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

പ്രവര്‍ത്തകരുടെ ആത്മാര്‍ഥമായ പിന്തുണ തനിക്ക് ലഭിച്ചു. ഡിസിസി അധ്യക്ഷന്‍മാര്‍, കെപിസിസി ഭാരവാഹികള്‍, ബൂത്ത്തലം വരെയുള്ള പ്രവര്‍ത്തകര്‍ അവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി സമീപകാലത്ത് നേടിയെടുത്ത വിജയങ്ങളുടെയും മുന്നേറ്റങ്ങളുടെയും അവകാശികള്‍. ബൂത്ത് തലം മുതല്‍ പാര്‍ട്ടിയില്‍ ഐക്യം കൊണ്ടുവരാന്‍ സാധിച്ചു. 'എന്റെ ബൂത്ത്, എന്റെ അഭിമാനം' എന്ന കാംപയിനിലൂടെ 25,000 വനിതകളെ സംഘടനാതലത്തില്‍ കൊണ്ടുവരാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Next Story

RELATED STORIES

Share it