Kerala

കല്ലട ബസില്‍ യാത്രക്കാര്‍ക്ക് ക്രൂര മര്‍ദനം: മൂന്നു പേര്‍ കസ്റ്റഡയില്‍; ബസ് ഹാജരാക്കാന്‍ ഉടമകള്‍ക്ക് പോലിസ് നിര്‍ദേശം

മരട് പോലീസാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹാജരാക്കുന്നില്ലെങ്കില്‍ ബസ് പിടിച്ചെടുക്കാനാണ് പോലിസിന്റെ തീരുമാനംയാത്രക്കാരെ മര്‍ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ഇന്നലെ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന്് ബസ് ഹാജരാക്കാന്‍ ഉടമയക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്

കല്ലട ബസില്‍ യാത്രക്കാര്‍ക്ക് ക്രൂര മര്‍ദനം: മൂന്നു പേര്‍ കസ്റ്റഡയില്‍; ബസ് ഹാജരാക്കാന്‍ ഉടമകള്‍ക്ക് പോലിസ് നിര്‍ദേശം
X
കൊച്ചി: സുരേഷ് കല്ലട ബസില്‍ മുന്നു യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ബസ് ഹാജരാക്കാന്‍ പോലീസ് കല്ലട ബസ് ഉടമയക്ക് നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് മാനേജകരടക്കം മൂന്നു പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.ജിതേഷ്, ജിതിന്‍,ഗിരിലാല്‍ എന്നിവരെയാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്. സംഭവം നടന്ന ബസ് ഹാജരാക്കാന്‍ മരട് പോലിസാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹാജരാക്കുന്നില്ലെങ്കില്‍ ബസ് പിടിച്ചെടുക്കാനാണ് പോലിസിന്റെ തീരുമാനം.യാത്രക്കാരെ മര്‍ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ഇന്നലെ പോലിസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന്് ബസ് ഹാജരാക്കാന്‍ ഉടമയക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദിച്ച് ബസ്സില്‍ നിന്ന് ഇറക്കിവിട്ടത്. അജയ് ഘോഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. അഷ്‌കറും സച്ചിനും ഈറോഡില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് മര്‍ദനമേറ്റത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്കു പോവുകയായിരുന്നു അജയ് ഘോഷ്. സംഭവമറിഞ്ഞെത്തിയ മരട് പോലിസ് മൂവരെയും വൈറ്റില പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു. അജയ് ഘോഷ് തൃശൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മരട് എസ്‌ഐ ബൈജു പി ബാബു പറഞ്ഞു. ബസ്സില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കള്‍ക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്. ശനിയാഴ്ച്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ തിരുവനന്തപുരത്ത് നിന്ന് ബസ്സ് ഹരിപ്പാട്ടെത്തിയപ്പോള്‍ തകരാറിലായി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബസ്സ് പുറപ്പെടാതിരുന്നപ്പോള്‍ യാത്രക്കാരായ യുവാക്കള്‍ ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിനു കാരണമായി.


ഹരിപ്പാട് പോലിസെത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ച് മറ്റൊരു ബസ്സ് എത്തിച്ചാണ് യാത്ര തുടരാന്‍ സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും മൂന്ന് മണിക്കൂറോളം കഴിഞ്ഞിരുന്നു. ബസ്സ് വൈറ്റിലയിലെത്തിയപ്പോള്‍ ബസ്സ് എജന്‍സിയുടെ വൈറ്റിലയിലെ ഓഫിസിലെ മൂന്ന് ജീവനക്കാരെത്തി ബസ്സില്‍ കയറി യുവാക്കളെ മര്‍ദ്ദിക്കുകയും ഇറക്കിവിടുകയുമായിരുന്നു. കല്ലട ട്രാവല്‍സിന്റെ ബസ്സുകളിലെ ജീവനക്കാരില്‍ നിന്നു മുമ്പും ദുരനുഭവങ്ങള്‍ ഉണ്ടായതായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവച്ചു. ബംഗളൂരുവിലേക്കുള്ള നിരവധി വിദ്യാര്‍ഥികളും ജോലിക്കാരുമുള്‍പ്പെടെ ഏറ്റവും കൂടുതല്‍ മലയാളികള്‍ ആശ്രയിക്കുന്നത് കല്ലട ബസിനെയാണ്. നേരത്തെയും കല്ലട ബസ്സില്‍ ഇത്തരത്തില്‍ ജീവനക്കാരുടെ ആക്രമണങ്ങളുണ്ടായതായി പരാതിയുയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it