Kerala

പാലാരിവട്ടം മേല്‍പാലം:സുപ്രിം കോടതി വിധി അംഗീകരിക്കുന്നു; പുനര്‍നിര്‍മാണചിലവ് കരാറുകാരന്‍ വഹിക്കണമെന്ന് വ്യവസ്ഥയുണ്ട്: വി കെ ഇബ്രാഹിംകുഞ്ഞ്

പാലം പുതുക്കി പണിയുന്നതുകൊണ്ട് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.സര്‍ക്കാര്‍ നേരത്തെ തന്നെ ഡിഫക്ട് ലൈബിലിറ്റി ഫിക്‌സ് ചെയ്തിട്ടുള്ളതാണ്.പാലത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ ആരാണ് ഉത്തരവാദി, ആരാണ് അത് പരിഹരിക്കേണ്ടത് എന്ന് നേരത്തെ ഫിക്‌സ് ചെയ്തിട്ടുണ്ട്. അതനുസരിച്ച് ആ ജോലി നിര്‍വഹിക്കാം.

പാലാരിവട്ടം മേല്‍പാലം:സുപ്രിം കോടതി വിധി അംഗീകരിക്കുന്നു; പുനര്‍നിര്‍മാണചിലവ് കരാറുകാരന്‍ വഹിക്കണമെന്ന് വ്യവസ്ഥയുണ്ട്: വി കെ ഇബ്രാഹിംകുഞ്ഞ്
X

കൊച്ചി: പാലാരിവട്ടം മേല്‍പാലം പുതുക്കിപണിയാനുള്ള സുപ്രിം കോടതിയുടെ വിധി അംഗീകരിക്കുന്നതായും പാലം പുതുക്കി പണിയുന്നതിന് വരുന്ന ചിലവ് കരാറുകാരനില്‍ നിന്നും തന്നെ സര്‍ക്കാരിന് ഈടാക്കാമെന്നും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അദ്ദേഹം പാലം പുതുക്കി പണിയുന്നതുകൊണ്ട് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.ഇതില്‍ കുടുതല്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ല.സുപ്രിം കോടതി വിധി അന്തിമമാണ്. സര്‍ക്കാര്‍ നേരത്തെ തന്നെ ഡിഫക്ട് ലൈബിലിറ്റി ഫിക്‌സ് ചെയ്തിട്ടുള്ളതാണ്.പാലത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ ആരാണ് ഉത്തരവാദി, ആരാണ് അത് പരിഹരിക്കേണ്ടത് എന്ന് നേരത്തെ ഫിക്‌സ് ചെയ്തിട്ടുണ്ട്.

അതനുസരിച്ച് ആ ജോലി നിര്‍വഹിക്കാം. അതല്ലെങ്കില്‍ സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെക്കൊണ്ട് ചെയ്യിപ്പിച്ച് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാവുന്നതാണ്.ഇതില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ല.മൂന്നു വര്‍ഷത്തിനിടയില്‍ ഉണ്ടാകുന്ന ഏതൊരു തകരാറും അത് മുഴുവനായാലും ഭാഗികമായാലും കരാറുകാരന്‍ തന്നെ പരിഹരിക്കണമെന്നാണ് വ്യവസ്ഥ.പാലാരിവട്ടം പാലം നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് അതില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണെന്നായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞിന്റെ മറുപടി.

പാലത്തിന് ബലക്ഷയം സംഭവിച്ചതും അഴിമതി ആരോപണവും രണ്ടും രണ്ടാണെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.ആരുടെ തെറ്റാണെന്ന് അന്വേഷണം കഴിയുമ്പോള്‍ വ്യക്തമാകും.അഴിമതി ആരോപണ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണം. അല്ലാതെ ആരെയെങ്കിലും മുന്നില്‍ കണ്ടുകൊണ്ട് അന്വേഷണം നടത്തതരുതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.പാലം എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it