Kerala

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വിശ്വാസികളെ ചവുട്ടിമെതിച്ചു: ഉമ്മന്‍ചാണ്ടി

വിശ്വാസികളോടൊപ്പം നില്‍ക്കേണ്ട ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വിശ്വാസികളെ ചവുട്ടിമെതിച്ചു: ഉമ്മന്‍ചാണ്ടി
X

തിരുവനന്തപുരം: വിശ്വാസികളുടെ വികാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചവുട്ടിമെതിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചില്‍ എല്ലാവരേയും ഞെട്ടിച്ചു. എന്തിനാണ് അവര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കിയതെന്ന് വ്യക്തമാക്കണം. ഇടതു സര്‍ക്കാരും മുഖ്യമന്ത്രിയും എന്ത് ആഗ്രഹിച്ചുവോ അത് അവര്‍ ശിരസാവഹിച്ചു. ദേവസ്വം ബോര്‍ഡ് നടത്തിയ മലക്കം മറിച്ചിലിനെ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടി.

വിശ്വാസികളോടൊപ്പം നില്‍ക്കേണ്ട ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറി. അവിശ്വാസികളുടെ അജണ്ടയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന പുകമറ സൃഷ്ടിച്ച് സര്‍ക്കാര്‍ കോടതിവിധിക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ് നടപ്പാക്കുന്നത്. അവിശ്വാസികളെ വീട്ടില്‍പോയി കണ്ടുപിടിച്ച് രാത്രിയില്‍ തന്നെ സന്നിധാനത്ത് എത്തിക്കണമെന്നൊന്നും കോടതി വിധിയിലില്ല. സുപ്രീം കോടതിയില്‍ നിന്ന് ഇനി എന്തുവിധി വന്നാലും നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വിധി ലഭിക്കാന്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തി. ഇതു വീണ്ടും സംസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇടതുഭരണത്തില്‍ വിശ്വാസികള്‍ക്കും വിശ്വാസങ്ങള്‍ക്കും പുല്ലുവിലയാണ് നല്കുന്നത്. സുപ്രീംകോടതി വിധി വലിയൊരു വിഭാഗം ജനങ്ങളെ മുറിവേല്‍പിച്ചുവെന്നത് ഒരു വസ്തുതയാണ്. യുഡിഎഫ് സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം ഉള്‍ക്കൊണ്ട് നല്‍കിയ സത്യവാങ്മൂലം ബന്ധപ്പെട്ടവരോട് ആലോചിക്കാതെയാണ് ഇടതുസര്‍ക്കാര്‍ മാറ്റിയത്. ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിലല്ല, മറിച്ച് സമന്വയത്തിനുള്ള പാത കണ്ടെത്തുന്നതിലാണ് ഒരു സര്‍ക്കാരിന്റെ മികവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


Next Story

RELATED STORIES

Share it