Kerala

സപ്ലൈക്കോ വഴി ഇനി ഓണ്‍ലൈന്‍ വില്‍പനയും ഹോം ഡെലിവറിയും

സപ്ലൈക്കോ വഴി ഇനി ഓണ്‍ലൈന്‍ വില്‍പനയും ഹോം ഡെലിവറിയും
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയില്‍ നടത്തിവരുന്ന നവീകരണത്തിന്റെ ഭാഗമായി 500ല്‍ അധികം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഓണ്‍ലൈന്‍ വില്‍പനയും ഹോം ഡെലിവറിയും ആരംഭിക്കുന്നു. ഓണ്‍ലൈന്‍ വില്‍പനയുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് തൃശൂര്‍ കലക്ടറേറ്റ് പരിസരത്തെ പ്ലാനിങ്ങ് ഹാളില്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. മന്ത്രി അഡ്വ.ജി ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. പി ബാലചന്ദ്രന്‍ എംഎല്‍എ, ടിഎന്‍ പ്രതാപന്‍ എംപി, എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

മേയര്‍ എം കെ വര്‍ഗീസ് ആദ്യ ഓര്‍ഡര്‍ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ സുനിത വിനു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസ നേരും. സിഎംഡി അലി അസ്ഗര്‍ പാഷ, ജനറല്‍ മാനേജര്‍ ടി പി സലിം കുമാര്‍ പങ്കെടുക്കും. തൃശൂരിലെ മൂന്ന് സപ്ലൈകോ വില്‍പനശാലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സപ്ലൈകോ ഹോം ഡെലിവറിയുടെ ആദ്യഘട്ടം ആരംഭിക്കുക.

രണ്ടാംഘട്ടം എല്ലാ കോര്‍പ്പറേഷനുകളിലേയും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 2022 ജനുവരി ഒന്നിന് ആരംഭിക്കും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേയും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നടപ്പാക്കും. നാലാംഘട്ടം മാര്‍ച്ച് 31ന് എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രാവര്‍ത്തികമാക്കും.

ഓണ്‍ലൈന്‍ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങള്‍ സപ്ലൈകോ നല്‍കും. ഓണ്‍ലൈന്‍ വില്പനയുടെ ആരംഭം മുതല്‍ ഈ സാമ്പത്തിക വര്‍ഷാവസാനം വരെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴി ഉല്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് ബില്ലില്‍ അഞ്ചു ശതമാനം ഇളവ് നല്‍കും.

1000 രൂപയ്ക്ക് മുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ചക്കി ഫ്രഷ്‌ഹോള്‍ വീറ്റ് ആട്ടയായിരിക്കും നല്‍കുക. 2000 രൂപയ്ക്കു മുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാര്‍ ശബരി ഗോള്‍ഡ് തേയില നല്‍കും. 5000 രൂപയ്ക്ക് മുകളിലെ ബില്ലിന് അഞ്ച് ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ പൗച്ച് ലഭ്യമാകും. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറി നടത്താനാണ് ഉദ്ദേശിക്കുന്നത്.

നാലു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചു കിലോ തൂക്കം വരുന്ന ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിന് 35 രൂപയും ജിഎസ്ടി യുമാണ് ഈടാക്കുക. അധികം ദൂരത്തിനും ഭാരത്തിനും അനുസരിച്ച് വിതരണ നിരക്ക് വര്‍ധിക്കും.

ദൂരം, കിലോഗ്രാം, ജി എസ് ടി ഉള്‍പ്പെടാതെയുള്ള നിരക്ക് എന്നിവ യഥാക്രമം: നാലു കിലോമീറ്റര്‍ അഞ്ച് കിലോ 35 രൂപ, അഞ്ചു കിലോഗ്രാമിനു മുകളില്‍ പത്തു കിലോഗ്രാം വരെ 44 രൂപ, പത്തിനു മുകളില്‍ 15 കിലോഗ്രാം വരെ 53 രൂപ, 15നു മുകളില്‍ 20 കിലോഗ്രാം വരെ 61 രൂപ, 20 കിലോയ്ക്കു മുകളില്‍ 70 രൂപ.

നാലിനു മേലെ അഞ്ചു കിലോമീറ്റര്‍ വരെ അഞ്ചു കിലോ വരെ 45 രൂപ, അഞ്ചു കിലോയ്ക്കു മുകളില്‍ 10 വരെ 54 രൂപ, പത്തു കിലോയ്ക്കു മുകളില്‍ 15 വരെ 63 രൂപ, 15 കിലോ മുകളില്‍ 20 വരെ 71 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 80 രൂപ.

അഞ്ചിനു മേലെ ആറു കിലോമീറ്റര്‍ വരെ അഞ്ചു കിലോ വരെ 55 രൂപ, 5 കിലോയ്ക്കു മുകളില്‍ 10 വരെ 64 രൂപ, പത്തിനു മുകളില്‍ 15 കിലോ വരെ 73 രൂപ, 15 നു മുകളില്‍ 20 കിലോ വരെ 81 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 90 രൂപ.

ആറു കിലോമീറ്ററിനു മേലെ ഏഴുവരെ അഞ്ചു കിലോ വരെ 65 രൂപ, അഞ്ചിനു മുകളില്‍ പത്തു കിലോ വരെ 74 രൂപ, പത്തിനു മുകളില്‍ 15 കിലോ വരെ 83 രൂപ, 15 നു മുകളില്‍ 20 കിലോ വരെ 91രൂപ, 20 കിലോഗ്രാമിനു മുകളില്‍ 100 രൂപ.

ഏഴിനു മേലെ എട്ട് കിലോമീറ്റര്‍ വരെ അഞ്ചു കിലോ വരെ 75 രൂപ, അഞ്ചു കിലോയ്ക്കു മുകളില്‍ 10 കിലോ വരെ 84 രൂപ, 10 കിലോയ്ക്കു മുകളില്‍ 15 കിലോ വരെ 93 രൂപ, 15 കിലോയ്ക്കു മുകളില്‍20 കിലോ വരെ 101 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 110 രൂപ.

എട്ടിനു മേലെ ഒന്‍പതു കിലോമീറ്റര്‍ വരെ അഞ്ചു കിലോ വരെ 85 രൂപ, അഞ്ചു കിലോയ്ക്കു മുകളില്‍ 10 കിലോ വരെ 94 രൂപ, 10 കിലോയ്ക്കു മുകളില്‍15 കിലോ വരെ 10 3 രൂപ, 15 കിലോയ്ക്കു മുകളില്‍ 20 കിലോ വരെ 111 രൂപ, 20 കിലോ ഗ്രാമിനു മുകളില്‍ 120 രൂപ.

ഒമ്പതു കിലോമീറ്ററിനു മേലെ 10 കിലോമീറ്റര്‍ വരെ അഞ്ചു കിലോഗ്രാം വരെ 95 രൂപ, അഞ്ചിനു മുകളില്‍ 10 വരെ കിലോഗ്രാമിന് 104 രൂപ, 10 നു മുകളില്‍ 15 വരെ കിലോഗ്രാമിന് 113 രൂപ, 15 നു മുകളില്‍ 20 കിലോഗ്രാം വരെ 121 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 130 രൂപ.

സപ്ലൈകോ ഉത്പന്നങ്ങള്‍ ലഭിക്കാന്‍ സപ്ലൈ കേരള എന്ന മൊബൈല്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാം. ഈ ആപ്പ് ഡിസംബര്‍ 11 മുതല്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാകും. ആദ്യ മൂന്നു ഘട്ടങ്ങളിലും സബ്‌സിഡി ഉത്പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഓര്‍ഡര്‍ സ്വീകരിച്ച് 24 മണിക്കൂറിനകം എത്തിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളായ മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, കെപ്‌കോ, മത്സ്യഫെഡ് എന്നിവയുടെ ഉത്പന്നങ്ങളും സപ്ലൈകോ ഓണ്‍ലൈന്‍ വഴി വിതരണം നടത്താനും പദ്ധതിയുണ്ട്.

Next Story

RELATED STORIES

Share it