Kerala

സർക്കാരിന്റെ കാലാവധി കഴിയുംവരെ ചവറ, കുട്ടനാട് സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ സാധ്യത

ലോക്ക് ഡൗൺ കാലം കഴിഞ്ഞാലും കൊവിഡിന്റെ ഭീതിയിൽ നിയന്ത്രണം തുടരും. അതിനാൽ ജൂണിലും വോട്ടെടുപ്പ് അസാധ്യമാണ്. നവംബറോടെ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കണം. കൊറോണയുടെ പശ്ചാത്തലത്തിൽ അതും നീട്ടി വയ്ക്കാനാണ് സാധ്യത.

സർക്കാരിന്റെ കാലാവധി കഴിയുംവരെ ചവറ, കുട്ടനാട് സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ സാധ്യത
X

തിരുവനന്തപുരം: ചവറ, കുട്ടനാട് സീറ്റുകൾ പിണറായി സർക്കാരിന്റെ കാലാവധി കഴിയുന്നത് വരെ ഒഴിഞ്ഞു കിടക്കാൻ സാധ്യത. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് ഇതുസംബന്ധിച്ചു സൂചന നൽകുന്നത്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ സംബന്ധിച്ച് ചർച്ചകൾ ഒന്നുമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഇപ്പോഴില്ല. കാര്യങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയ ശേഷം അക്കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ചിലപ്പോൾ നടന്നേക്കാം. നടന്നില്ലെന്നും വരും. കാരണം, തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ നിയമസഭയ്ക്ക് നിയമപ്രകാരം ഒരുവർഷം കൂടി കാലാവധിയുണ്ടായിരിക്കണം. 2021 മെയ് വരെയാണ് ഈ നിയമസഭയുടെ കാലാവധിയെന്നും ടിക്കാറാം മീണ പറഞ്ഞു. കുട്ടനാട് സീറ്റിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി ജൂൺ വരെയാണ്. വേണമെങ്കിൽ കുട്ടനാടിന്റെ കാര്യത്തിൽ നിലവിലെ അവസ്ഥ മാറിയാൽ ആലോചിക്കാം. ഇപ്പോൾ ഇക്കാര്യങ്ങൾ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിന് വേണ്ടി ഇളവുകൾ പെട്ടെന്നു പ്രഖ്യാപിച്ചുകൊണ്ടു കേന്ദ്രസർക്കാരോ തിരഞ്ഞെടുപ്പു കമ്മിഷനോ മുൻകൈ എടുക്കാൻ സാധ്യതയില്ല. അതായത് കൊറോണയുടെ പശ്ചാത്തലത്തിൽ അടുത്തൊന്നും ഉപതിരിഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കില്ല. സംസ്ഥാനത്തെ പതിനാലാം നിയമസഭയുടെ കാലാവധി കഴിയും വരെ കുട്ടനാടിനും ചവറയ്ക്കും ജനപ്രതിനിധി ഇല്ലാതിരിക്കാനാണു സാധ്യത.

ബിജെപിക്കു സാധ്യതയൊന്നുമില്ലാത്ത രണ്ടു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിനായി കേന്ദ്രതെരഞ്ഞെടുപ്പു കമ്മിഷനു മേൽ സമ്മർദം ചെലുത്താൻ കേന്ദ്രസർക്കാരും ഒരുപരിധിവരെ തുനിയില്ല. ലോക്ക് ഡൗൺ കാലം കഴിഞ്ഞാലും കൊവിഡിന്റെ ഭീതിയിൽ നിയന്ത്രണം തുടരും. അതിനാൽ ജൂണിലും വോട്ടെടുപ്പ് അസാധ്യമാണ്. നവംബറോടെ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കണം. കൊറോണയുടെ പശ്ചാത്തലത്തിൽ അതും നീട്ടി വയ്ക്കാനാണ് സാധ്യത.

തോമസ് ചാണ്ടിക്ക് അനുയോജ്യനായ പിൻഗാമി എൻസിപിയിൽ ഇല്ലാഞ്ഞതിനാൽ സ്ഥാനാർത്ഥി നിർണയം ആ പാർട്ടിയിലും ഇടതുമുന്നണിയിലും പ്രതിസന്ധിയായിരുന്നു. ബിജെപിയുടെ എൻഡിഎയും ആശയക്കുഴപ്പത്തിലായിരുന്നു. ബിഡിജെഎസിലെ ഭിന്നതയായിരുന്നു ബിജെപിയുടെ ആശയക്കുഴപ്പത്തിന് കാരണം.

എൻ വിജയൻപിള്ളയുടെ നിര്യാണത്തോടെ ചവറ സീറ്റ് നിലനിർത്തുക എളുപ്പമാകില്ലെന്ന വെല്ലുവിളിയും എൽഡിഎഫ് നേരിട്ടിരുന്നു. സീറ്റ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ കഴിഞ്ഞതവണ സ്ഥാനാർത്ഥിയായിരുന്ന ഷിബു ബേബിജോണിനും യുഡിഎഫിനുമുണ്ടായിരുന്നു. മുന്നണികളുടെ തദ്ദേശതിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെയും കൊവിഡ് തടസ്സപ്പെടുത്തി. ഒക്ടോബർ, നവംബർ മാസങ്ങളിൽ പൂർത്തിയാക്കേണ്ട തിരഞ്ഞെടുപ്പ് യഥാസമയം നടക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും ഉള്ളത്

Next Story

RELATED STORIES

Share it