Kerala

നിസാമുദ്ദീൻ: സംഘപരിവാർ പ്രചരിപ്പിക്കുന്ന ഇസ്‌ലാമോഫോബിയയുടെ അവസാന ഉദാഹരണം- കൈഫ്

മുസ്ലിമുകളെ ദേശദ്രോഹികളും ഭീകരവാദികളുമായി ചിത്രീകരിക്കാനുള്ള നിഗൂഢ അജണ്ടകൾ മാധ്യമങ്ങളെ കൂട്ടുപിടിച്ചു കൊണ്ട് ഏറെ നാളുകളായി തുടർന്നു കൊണ്ടിരിക്കുകയാണ്.

നിസാമുദ്ദീൻ: സംഘപരിവാർ പ്രചരിപ്പിക്കുന്ന ഇസ്‌ലാമോഫോബിയയുടെ അവസാന ഉദാഹരണം- കൈഫ്
X

തിരുവനന്തപുരം: സംഘപരിവാർ പ്രചരിപ്പിക്കുന്ന ഇസ്‌ലാമോഫോബിയയുടെ അവസാന ഉദാഹരണമാണ് നിസാമുദ്ദീൻ മർകസെന്ന് ഖലീൽ അഹ്‌മദ്‌ ഇസ്ലാമിക് ഫൗണ്ടേഷൻ(കൈഫ്) ഭാരവാഹികൾ പറഞ്ഞു.

ഏതു കുറ്റവും ഇസ്ലാമിന്റെയും മുസ്ലിമിന്റെയും മേൽ ചാർത്തി ഇസ്ലാമോഫോബിയ വളർത്തുവാനുള്ള സംഘപരിവാര ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് നിസാമുദ്ദീൻ മർകസിനു നേരെയുള്ള കുപ്രചരണങ്ങൾ.

മുസ്ലിമുകളെ ദേശദ്രോഹികളും ഭീകരവാദികളുമായി ചിത്രീകരിക്കാനുള്ള നിഗൂഢ അജണ്ടകൾ മാധ്യമങ്ങളെ കൂട്ടുപിടിച്ചു കൊണ്ട് ഏറെ നാളുകളായി തുടർന്നു കൊണ്ടിരിക്കുകയാണ്.

കൊവിഡ് 19 ന്റെ ഇന്ത്യയിലെ പ്രഭവകേന്ദ്രം മർകസ് അല്ല എന്ന് കൃത്യമായ ബോധ്യം ഉണ്ടായിരിക്കെ, ധൃതി പിടിച്ചുള്ള ലോക്ഡൗൺ പ്രഖ്യാപനത്തിന്റെ പേരിൽ ദുരിതം പേറുന്ന പതിനായിരക്കണക്കിന് പൗരന്മാരുടെ പ്രശ്നങ്ങൾ മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമാക്കാൻ മർകസിനു മേൽ ഭരണകൂടം ചാർത്തുന്ന ഇത്തരം ഭീകരവാദ ആരോപണങ്ങളെ രാജ്യം കരുതലോടെ നേരിടണം.

മർകസിൽ ഉണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ സമർപ്പിച്ച് മടക്കയാത്രയ്ക്കുള്ള പാസ് ആവശ്യപ്പെട്ട അധികൃതരുടെ ആവശ്യങ്ങളെ തള്ളിക്കളഞ്ഞ് ഇപ്പോൾ കേസെടുക്കാൻ മുതിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുസ്ലിം വിരോധം വീണ്ടും മറ നീക്കി പുറത്തുവന്നിരിക്കുകയാണ്.

ഡൽഹി കലാപകാരികളുടെ മേൽ കേസെടുത്ത് ന്യൂനപക്ഷത്തോട് പ്രതിബദ്ധത കാണിക്കാതിരുന്ന കെജ്രിവാളും സംഘവും ഇപ്പോൾ മർകസ് അധികൃതരുടെ മേൽ എഫ്ഐആർ എഴുതി സംഘപരിവാരത്തോട് വർഗീയത കൊണ്ട് കൂറ് തെളിയിച്ചിരിക്കുകയാണ്.

രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷം ഇന്ത്യയിലെ പ്രശസ്ത ആൾദൈവ ആശ്രമത്തിൽ ഒളിപ്പിച്ചിരിക്കുന്ന 67ൽപരം വിദേശികളുടെ കാര്യത്തിൽ ഇല്ലാത്ത ആശങ്കകളും തെരുവിലിറങ്ങി പാത്രം മുട്ടി ആഘോഷിച്ച സംഘി കൂട്ടങ്ങളുടെയും രാമക്ഷേത്ര നിർമ്മാണത്തിനായി അയോധ്യയിൽ ഒന്നുചേർന്ന ആൾക്കൂട്ടങ്ങളുടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മത ആഘോഷങ്ങളുടെയും പൊങ്കാലകളുടെയും പേരിൽ ഒന്നുചേർന്ന ആൾക്കൂട്ടങ്ങളുടെയും വിഷയത്തിൽ ഇല്ലാത്ത ആശങ്കയും മതം ചൂഴ്ന്ന് അന്വേഷിച്ചുകൊണ്ടുള്ള ആരോപണങ്ങളും ഉന്നയിക്കാത്ത മാധ്യമ മുത്തശ്ശിമാരുടെ വാറോലകളെയും മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിന്റെ നുണപ്രചരണങ്ങളേയും രാജ്യം ഒറ്റപ്പെടുത്തേണ്ടതുണ്ട്.

പകർച്ച വ്യാധിക്കാലത്ത് രാജ്യം മുഴുവനും ഒരേ മനസ്സോടെ പ്രവർത്തിക്കുമ്പോഴും ഡൽഹി സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും ഭാഗത്തുനിന്നും ഉയർന്നുവന്ന ഈ ദുരാരോപണങ്ങൾ അവരുടെ വർഗീയ മനസ്സിനെയും നിരുത്തരവാദിത്വത്തെയും കൃത്യമായി വരച്ചു കാട്ടുന്നു.

കൊറോണയേക്കാൾ മാരകമായ ഈ വർഗീയ ചിന്താഗതികളെ ഒരേ മനസ്സോടെ പ്രതിരോധിക്കുവാനും ചെറുത്തു തോൽപ്പിക്കുവാനും ജനാധിപത്യ മതേതരത്വ വിശ്വാസികൾക്ക് സാധിക്കണമെന്ന് കൈഫ് പ്രസിഡന്റ് ഹാഫിസ് വലിയുല്ലാഹ് ഖാസിമി, സെക്രട്ടറി ഹാഫിസ് ഷാഹുൽ ഖാസിമി എന്നിവർ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it