Kerala

നിശാപാര്‍ട്ടി: വാഗമണ്ണിലെ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ കലക്ടറുടെ ഉത്തരവ്

അന്വേഷണത്തിന്റെ ഭാഗമായി റിസോര്‍ട്ട് പോലിസ് സീല്‍ വച്ചു. ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍നടപടികളുണ്ടാവുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

നിശാപാര്‍ട്ടി: വാഗമണ്ണിലെ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ കലക്ടറുടെ ഉത്തരവ്
X

ഇടുക്കി: നിശാപര്‍ട്ടിയ്ക്കിടെ വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയ വാഗമണ്ണിലെ സ്വകാര്യറിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനുമാണ് വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ട് പൂട്ടാന്‍ ഉത്തരവിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി റിസോര്‍ട്ട് പോലിസ് സീല്‍ വച്ചു. ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍നടപടികളുണ്ടാവുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഞായറാഴ്ച റിസോര്‍ട്ടില്‍ പോലിസ് നടത്തിയ റെയ്ഡില്‍ സ്റ്റാമ്പ്, എംഡിഎംഎ, ഹെറോയിന്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരകലഹരി വസ്തുക്കളാണ് പോലിസ് പിടിച്ചെടുത്തത്. ലോക്കല്‍ പോലിസിനെ അറിയിക്കാതെ ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇടുക്കി എഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. യുവതിയടക്കം ഒമ്പതുപേര്‍ അറസ്റ്റിലായി. 58 പേര്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് പോലിസ് നല്‍കുന്ന വിവരം. മയക്കുമരുന്ന് കണ്ടെടുക്കാത്ത സാഹചര്യത്തില്‍ ബാക്കിയുള്ളവരെ പ്രതിചേര്‍ക്കണോ എന്ന് തുടരന്വേഷണത്തിനുശേഷമേ തീരുമാനിക്കൂ.

റിസോര്‍ട്ട് ഉടമയെ പ്രതിചേര്‍ക്കുന്ന കാര്യവും വിശദമായ അന്വേഷണത്തിനുശേഷം തീരുമാനിക്കുമെന്നും പോലിസ് വ്യക്തമാക്കി. ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ പേരില്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരാണ് വാഗമണ്ണില്‍ ഒത്തുകൂടിയത്. സിപിഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറി കൂടിയായ ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. ഷാജിയുടെ പ്രവൃത്തി കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നും സിപിഐയില്‍നിന്ന് പുറത്താക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it