Kerala

പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പര്യാപ്തം: ജസ്റ്റിസ് സുരേന്ദ്ര മോഹന്‍

പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച ആശയ സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സംസ്ഥാന കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്‍.ഇ-ട്രാന്‍സാക്ഷന്‍, ഡയറക്ട് സെല്ലിംഗ്, ഇ-കൊമേഴ്സ് തുടങ്ങിയവ വ്യാപകമായതോടെ ഉപഭോക്താവിന് നീതിയുക്തമായ സേവനം ലഭിക്കാനും ഉപഭോക്താവിന്റെ താത്പര്യം സംരക്ഷിക്കാനും പുതിയ നിയമം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു

പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പര്യാപ്തം: ജസ്റ്റിസ് സുരേന്ദ്ര മോഹന്‍
X

കൊച്ചി: പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം വ്യാപാര, വാണിജ്യ, വ്യവസായ രംഗത്തെ അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പര്യാപ്തമെന്ന് സംസ്ഥാന കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്‍. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച ആശയ സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇ-ട്രാന്‍സാക്ഷന്‍, ഡയറക്ട് സെല്ലിംഗ്, ഇ-കൊമേഴ്സ് തുടങ്ങിയവ വ്യാപകമായതോടെ ഉപഭോക്താവിന് നീതിയുക്തമായ സേവനം ലഭിക്കാനും ഉപഭോക്താവിന്റെ താത്പര്യം സംരക്ഷിക്കാനും പുതിയ നിയമം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇ- കൊമേഴ്സിലൂടെ ലഭിക്കുന്ന സാധനങ്ങളെ കുറിച്ച് അവ അയക്കുന്ന സ്ഥലത്ത് മാത്രമേ ഉപഭോക്താവിന് പരാതി നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിലായതോടെ ഉപഭോക്താവിന് ഇഷ്ടമുള്ള സ്ഥലത്ത് പരാതി നല്‍കാം. ഇ-കൊമേഴ്സ് രംഗത്തെ തട്ടിപ്പുകള്‍ തടയാനും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭിക്കാനും ഇത് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.ഓണ്‍ലൈന്‍ വ്യാപാരം വ്യാപകമായതോടെ പുതിയ ആഗോള വിതരണ ശൃംഖലകള്‍ ശക്തമാവുകയും തട്ടിപ്പുകള്‍ വര്‍ധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പുതിയ നിയമം ഏറെ ഫലപ്രദമാണെന്ന് സംസ്ഥാന ഉപഭോക്തൃകാര്യ സെക്രട്ടറി പി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കിയത് ഉപഭോക്താവിന് ഏറെ സഹായകരമാണ്. ഉല്‍പന്നങ്ങള്‍ തിരിച്ചു വിളിക്കാനുള്ള അധികാരം വരെ അതോറിറ്റിക്ക് നല്‍കിയിട്ടുണ്ട്.

വാണിജ്യ വ്യവസായ മേഖലയില്‍ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെയും ശക്തമായ നടപടികളാണ് പുതിയ നിയമത്തിന്റെ മറ്റൊരു പ്രത്യേകത. ഉപഭോക്താവിന്റെ താല്‍പര്യം പൂര്‍ണമായും സംരക്ഷിക്കുന്നതാണ് പുതിയ നിയമമെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഉപഭോക്താവിന്റെ പരാതികളും ആകുലതകളും കാലതാമസം കൂടാതെ പരിഹരിക്കാന്‍ കഴിയും എന്നതാണ് പുതിയ നിയമത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു.കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റും എറണാകുളത്തിന്റെ ചുമതലയുമുള്ള വി എസ് മനുലാല്‍, രജത് ബാനര്‍ജി, ടി കെ പട്ടാഭിരാമന്‍, സാംദാനി ബാഷ, ഫിക്കി കേരള കോ-ചെയര്‍ ദീപക് എല്‍ അസ്വാനി, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു സംസാരിച്ചു.

Next Story

RELATED STORIES

Share it