Kerala

സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം

ഇതോടെ സംസ്ഥാനത്തെ 85 സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. 3 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 5 സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, 7 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 66 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്.

സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം
X

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കോട്ടയം പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 94.34), മലപ്പുറം മൊറയൂര്‍ കുടുംബാരോഗ്യകേന്ദ്രം (92.73), കോഴിക്കോട് മേപ്പയൂര്‍ കുടുംബാരോഗ്യകേന്ദ്രം (92.16), കണ്ണൂര്‍ എരമംകുറ്റൂര്‍ കുടുംബാരോഗ്യകേന്ദ്രം (92.6), കണ്ണൂര്‍ കല്ല്യാശേരി കുടുംബാരോഗ്യകേന്ദ്രം (91.8) എന്നീ കേന്ദ്രങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യൂഎഎസ് ബഹുമതി ലഭിച്ചത്.

ഇതുകൂടാതെ തൃശൂര്‍ വേലൂര്‍ കുടുംബാരോഗ്യകേന്ദ്രം (95), കണ്ണൂര്‍ ചെറുകുന്നുത്തറ (88), കണ്ണൂര്‍ ആറളം ഫാം കുടുംബാരോഗ്യകേന്ദ്രം (84), കണ്ണൂര്‍ ഉദയഗിരി പ്രാഥമികാരോഗ്യകേന്ദ്രം (94), പത്തനംതിട്ട ചെന്നീര്‍കര കുടുംബാരോഗ്യകേന്ദ്രം (87.5), തിരുവനന്തപുരം കരകുളം കുടുംബാരോഗ്യകേന്ദ്രം (90), കണ്ണൂര്‍ പുളിങ്കോം പ്രാഥമികാരോഗ്യകേന്ദ്രം (90), എറണാകുളം മനീട് പ്രാഥമികാരോഗ്യകേന്ദ്രം (95) എന്നീ കേന്ദ്രങ്ങള്‍ക്കും അടുത്തിടെ എന്‍ക്യുഎഎസ് ബഹുമതി ലഭിച്ചെന്ന് മന്ത്രി വ്യക്തമാക്കി.

കൊവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യസ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണ്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. ഇന്ത്യയില്‍ ആകെയുള്ള 5190 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളുള്ളതില്‍ 36 എണ്ണത്തിന് മാത്രമാണ് എന്‍ക്യുഎഎസ് അഗീകാരം ലഭിച്ചിട്ടുള്ളത്. അതില്‍ 7 എണ്ണം കേരളത്തിലാണ്. 21 അര്‍ബന്‍ പ്രൈമറി സെന്ററുകള്‍ക്ക് നോമിനേഷന്‍ ലഭിച്ചിരുന്നു. അതില്‍ വിലയിരുത്തലുകള്‍ പൂര്‍ത്തിയായ ഏഴ് സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ജനുവരിയില്‍തന്നെ മറ്റുള്ളവയുടെ വിലയിരുത്തലുകള്‍ പൂര്‍ത്തിയാവുന്നതാണ്.

ഇതോടെ സംസ്ഥാനത്തെ 85 സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. 3 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 5 സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, 7 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 66 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യകേന്ദ്രവും കാസര്‍ഗോഡ് കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യകേന്ദ്രവും 99 ശതമാനം സ്‌കോര്‍ കരസ്ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്.

ജില്ലാതല ആശുപത്രികളുടെ പട്ടികയില്‍ 96 ശതമാനം സ്‌കോര്‍ നേടി ഡബ്ല്യൂ & സി ആശുപത്രി കോഴിക്കോടും, സബ്ജില്ലാ ആശുപത്രികളുടെ പട്ടികയില്‍ 98.7 ശതമാനം സ്‌കോര്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടിയും ഇന്ത്യയില്‍ ഒന്നാമതാണ്. കണ്ണൂര്‍ ജില്ലയിലെ 20 സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യൂഎഎസ് അംഗീകാരം ലഭിച്ചത്. ഇത്രയേറെ എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ തന്നെ ഏക ജില്ലയാണ് കണ്ണൂര്‍. സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം, എന്നീ 8 വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്.

ജില്ലാതല പരിശോധന സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എന്‍എച്ച്എസ്ആര്‍സി നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. എന്‍ക്യുഎഎസ് അംഗീകാരത്തിന് 3 വര്‍ഷകാലാവധിയാണുളളത്. മൂന്നുവര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനപ്പരിശോധന ഉണ്ടാവും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സറ്റീവ്‌സ് ലഭിക്കും. ആശുപത്രിയുടെ കൂടുതല്‍ വികസനത്തിന് ഇത് സഹായിക്കും.

Next Story

RELATED STORIES

Share it