Kerala

ബിജെപിക്ക് മിച്ചം കള്ളപ്പണവും വോട്ട് വിറ്റ പണവും; പുതിയ അക്കൗണ്ട് തുറക്കാന്‍ സാധിച്ചെന്ന് എംവി ജയരാജന്‍

കേരളത്തിലെ ജനങ്ങള്‍ ബിജെപി എന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പതനം കണ്ട് കൈകൊട്ടി ചിരിക്കുകയാണ്.

ബിജെപിക്ക് മിച്ചം കള്ളപ്പണവും വോട്ട് വിറ്റ പണവും; പുതിയ അക്കൗണ്ട് തുറക്കാന്‍ സാധിച്ചെന്ന് എംവി ജയരാജന്‍
X

കണ്ണൂർ: തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണത്തിലൂടെയും വോട്ട് വിറ്റ് കിട്ടിയ പണത്തിലൂടെ പുതിയ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് സാധിച്ചെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കേരളത്തിലെ ജനങ്ങള്‍ ബിജെപി എന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പതനം കണ്ട് കൈകൊട്ടി ചിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

ബിജെപി വോട്ട് വിറ്റ് കിട്ടിയ പണം എന്ത് ചെയ്തു എന്ന ചോദ്യവും ഉയര്‍ന്നു വരാന്‍ തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 90 സീറ്റുകളില്‍ ബിജെപിക്ക് 2016 നേക്കാള്‍ 4.26 ലക്ഷം വോട്ട് കുറഞ്ഞിട്ടുണ്ട്. 5 വര്‍ഷത്തിനിടയില്‍ വോട്ടര്‍പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയ വോട്ടുകളുടെ ഓഹരി കൂടി കണക്കിലെടുത്താല്‍ ബിജെപിയുടെ വോട്ട് തകര്‍ച്ച ഇതിനേക്കാള്‍ കൂടുതലാണ്.

വോട്ട് കുറഞ്ഞത് യുഡിഎഫ് നടത്തിയ മന്ത്രജാലം കൊണ്ടല്ല. യുഡിഎഫ് ജയിച്ച ചില മണ്ഡലങ്ങളില്‍ ബിജെപി യുടെ വോട്ട് വിലക്ക് വാങ്ങി ജയിച്ചതാണ്. വോട്ട് കുറഞ്ഞതിന് കാരണമെന്തെന്ന് അന്വേഷിക്കാന്‍ ബിജെപിയും ബിജെപിയില്‍ നിന്നും വോട്ട് വാങ്ങി നെറികെട്ട വിജയം നേടിയതിനെക്കുറിച്ച് യുഡിഎഫും അന്വേഷിക്കാന്‍ തയ്യാറാവുന്നു.

കള്ളപ്പണം കൊടകരയില്‍ മാത്രമല്ല വയനാട്ടിലും എത്തിയെന്ന വിവരം പുറത്തു വന്നു. വാഗ്ദാനം ചെയ്ത പദവികള്‍ ഒന്നും നല്‍കാതെ ബിജെപി തന്നെ വഞ്ചിച്ചു എന്ന് പരസ്യമായി പറയുകയും എന്‍ഡിഎ വിടുകയും ചെയ്ത സികെ ജാനു എങ്ങനെയാണ് തിരിച്ചെത്തിയത് എന്ന് ജാനുവിന്റെ പാര്‍ട്ടിക്കാരിയായ പ്രസീത അഴീക്കോട് പുറത്ത് വിട്ട വിവരങ്ങളിലൂടെ വ്യക്തമാക്കിയതാണ്. മാത്രമല്ല കെ സുരേന്ദ്രനുമായുള്ള ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ 10 ലക്ഷം രൂപ കെ.സുരേന്ദ്രന്‍ ജാനുവിന് നല്‍കിയത് കൊണ്ടാണ് എന്‍ഡിഎ യില്‍ തിരിച്ചെത്തിയത് എന്നും തെളിയുകയും ചെയ്തു. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് ഡീല്‍ നടന്നത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് നല്‍കിയ 10 ലക്ഷം രൂപ കള്ളപ്പണം അല്ലെ?. ജാനു ആവശ്യപ്പെട്ടതാവട്ടെ 10 കോടി. കേരളത്തിലെ ജനങ്ങള്‍ ബിജെപി എന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പതനം കണ്ട് കൈകൊട്ടി ചിരിക്കുകയാണ്. ഏതായാലും ഒരുകാര്യം വ്യക്തമാണ് കള്ളപ്പണവും വോട്ട് വിറ്റ് കിട്ടിയ പണവുമാണ് ബിജെപിക്ക് മിച്ചം. നിയമസഭയിലെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണത്തിലൂടെയും വോട്ട് വിറ്റ് കിട്ടിയ പണത്തിലൂടെയും പുതിയ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it