Kerala

നാദാപുരത്ത് ത്വലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

നാദാപുരം സ്വദേശി സമീറിനെതിരെ പോലിസ് നേരത്തെ മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഫാത്തിമ ജുവൈരിയയെന്ന 24 കാരിയും രണ്ട് മക്കളും അഞ്ച് ദിവസമായി സമീറിന്റെ വീടിന് മുന്നില്‍ സമരത്തിലാണ്.

നാദാപുരത്ത് ത്വലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
X

കോഴിക്കോട്: ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും ഒരുവര്‍ഷം മുന്‍പ് ത്വലാഖ് ചൊല്ലി ഉപേക്ഷിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ വളയം പോലിസിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നാദാപുരം സ്വദേശി സമീറിനെതിരെ പോലിസ് നേരത്തെ മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഫാത്തിമ ജുവൈരിയയെന്ന 24 കാരിയും രണ്ട് മക്കളും അഞ്ച് ദിവസമായി സമീറിന്റെ വീടിന് മുന്നില്‍ സമരത്തിലാണ്.

ഒരു വര്‍ഷം മുമ്പാണ് 24കാരിയായ ഫാത്തിമ ജുവൈരിയയെ സമീര്‍ ത്വലാഖ് ചൊല്ലി വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളും ഉണ്ട്. അഞ്ച് ദിവസമായി സമീറിന്റെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ജുവൈരിയയും മക്കളും. ജീവനാശം പോലും നല്‍കാതെ തന്നെയും അഞ്ചും രണ്ടും വയസ് പ്രായമുളള മക്കളയെും വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നാണ് ജുവൈരിയ പറയുന്നത്.

വിദേശത്തായിരുന്ന സമീര്‍ രണ്ടാഴ്ച്ച മുമ്പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജുവൈരിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വളയം പോലിസ് സമീറിനെതിരെ 2019 ലെ മുസ്‌ലിം വിമന്‍ ആക്ട് അഥവാ മുത്തലാഖ് നിരോധന നിയമ പ്രകാരം കേസെടുത്തത്.

നേരത്തെ ജുവൈരിയയ്ക്കും മക്കള്‍ക്കും 3500 രൂപ വീതം ജീവനാംശം നല്‍കാന്‍ നാദാപുരം മജിസ്‌ട്രേട്ട് കോടതി വിധിച്ചിരുന്നു. എന്നാല്‍, ഈ തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. തന്റെ 40 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടിയെടുത്തെന്നാരോപിച്ചും ജീവനാംശം ആവശ്യപ്പെട്ടും ജുവൈരിയ വടകര കുടുംബ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.

എന്നാല്‍, മതനിയമം അനുസരിച്ചാണ് സമീര്‍ ജുവൈരിയയെ മൊഴി ചൊല്ലിയതെന്നും മുത്വലാഖല്ല ചൊല്ലിയതെന്നും സമീറിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ജുവൈരിയയ്ക്ക് കോടതി വിധിയനുസരിച്ച് 3500 രൂപ വീതം ജീവനാംശം നല്‍കുന്നതായും അഭിഭാഷകന്‍ വ്യക്തമാക്കി. മുത്വലാഖ് നിരോധന നിയമം നിലവില്‍ വന്നത് സമീപകാലത്താണെന്നിരിക്കെ ഒരു വര്‍ഷം മുമ്പ് നടത്തി വിവാഹമോചനത്തെ മുത്വലാഖ് നിരോധന നിയമത്തിന്റെ പരിധിയില്‍ പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ നിയമസാധുത സമീറിന്റെ കുടുംബവും ചോദ്യം ചെയ്തു.

Next Story

RELATED STORIES

Share it