Kerala

സ്പ്രിംഗ്ളര്‍ വിവാദം; ഉദ്യോഗസ്ഥരെ ബലിമൃഗമാക്കി തടിയൂരാന്‍ ശ്രമമെന്ന് മുല്ലപ്പള്ളി

സ്പ്രിംഗ്ളര്‍ കരാറില്‍ വിവാദം പൊട്ടിപ്പുറപെട്ടപ്പോള്‍ തന്നെ ഇടപാടിന്റെ യഥാര്‍ത്ഥ സൂത്രധാരനായ മുഖ്യമന്ത്രി ഐടി സെക്രട്ടറിയുടെ തലയില്‍ കുറ്റം വച്ചുക്കെട്ടി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

സ്പ്രിംഗ്ളര്‍ വിവാദം; ഉദ്യോഗസ്ഥരെ ബലിമൃഗമാക്കി തടിയൂരാന്‍ ശ്രമമെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ വിവാദത്തില്‍ ഐടി സെക്രട്ടറിയെ ബലിമൃഗമാക്കി തടിയൂരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്പ്രിംഗ്ളര്‍ കരാറില്‍ വിവാദം പൊട്ടിപ്പുറപെട്ടപ്പോള്‍ തന്നെ ഇടപാടിന്റെ യഥാര്‍ത്ഥ സൂത്രധാരനായ മുഖ്യമന്ത്രി ഐടി സെക്രട്ടറിയുടെ തലയില്‍ കുറ്റം വച്ചുക്കെട്ടി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

പാപഭാരം സ്വയം ഏറ്റെടുത്ത ഐടി സെക്രട്ടറി മുഖ്യമന്ത്രിയോടുള്ള വിധേയത്വം പ്രകടിപ്പിക്കാന്‍ കഴിഞ്ഞദിവസം നിരവധി ചാനലുകളുടെ ഓഫീസുകളിലാണ് കയറിയിറങ്ങിയത്. വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖ്യത്തില്‍ ഇടപാട് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അല്ലെന്നും എന്നിങ്ങനെ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണ് നല്‍കിയെന്നതും വിചിത്രം.

കാല്‍നൂറ്റാണ്ട് മുന്‍പ് നടന്ന ലാവലിൻ അഴിമതിക്കേസിലും പിണറായി വിജയന്‍ സമാനമായ രീതിയില്‍ ഉദ്യോഗസ്ഥരെ കരുവാക്കിയാണ് സുരക്ഷിതനാവാന്‍ ശ്രമിച്ചത്. വൈദ്യുതി ബോര്‍ഡിന് 390 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ ലാവിലിന്‍ ഇടപാടില്‍ അന്നത്തെ ഉദ്യോഗസ്ഥരായ വൈദ്യുതി വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി, ഊര്‍ജ്ജവകുപ്പ് ജോയിൻ്റ് സെക്രട്ടറി അക്കൗണ്ട്‌സ് മെംബര്‍, ബോര്‍ഡ് ചെയര്‍മാന്‍, അംഗങ്ങള്‍,മുന്‍ ചീഫ് എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവരെ ഒന്നു മുതല്‍ ഏഴുവരെയുള്ള സ്ഥാനങ്ങളില്‍ പ്രതിചേര്‍ത്തതും ചരിത്രം.

ഇവരില്‍ പലരും പെന്‍ഷനായിട്ടും ഇപ്പോഴും അന്വേഷണം നേരിടുകയും കോടതികള്‍ കയറിയിറങ്ങുകയുമാണ്. മുഖ്യമന്ത്രി രക്ഷിക്കാന്‍ സ്വയം കുറ്റമേറ്റെടുക്കാന്‍ ശ്രമിക്കുന്ന ഐടി സെക്രട്ടറിക്കും വിധി കാത്തിത്തുവച്ചിരിക്കുന്നത് ഇവരുടെ അതേ അവസ്ഥയാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെ മുഖ്യമന്ത്രിയുടെ കളിപ്പാവകളായി തുള്ളുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇതൊരു പാഠമായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Next Story

RELATED STORIES

Share it