Kerala

തിരൂരില്‍ കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍

തിരൂരില്‍ കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
X

മലപ്പുറം: തിരൂരില്‍ കൈക്കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ തമിഴ്നാട് സ്വദേശികള്‍ കസ്റ്റഡിയില്‍. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. തിരൂര്‍ പോലിസാണ് കുഞ്ഞിനെ വീണ്ടെടുത്തത്. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ തമിഴ്നാട് സ്വദേശി ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് സേലം സ്വദേശികളായ കീര്‍ത്തനയും ശിവയും തിരൂരിലുളള വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കീര്‍ത്തനയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയാണിത്. അയല്‍ക്കാരാണ് കുഞ്ഞിനെ കാണാത്തതില്‍ സംശയം പ്രകടിപ്പിച്ച് തിരൂര്‍ പോലിസില്‍ പരാതി നല്‍കിയത്. പോലിസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോള്‍ രക്ഷിതാക്കള്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന വിവരം ഇവര്‍ തുറന്നുപറഞ്ഞത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവതിക്കാണ് കുഞ്ഞിനെ കൈമാറിയത് എന്ന് കീര്‍ത്തനയും ശിവയും പോലിസിനെ അറിയിച്ചു. അങ്ങനെയാണ് കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണമെത്തിയത്.

മൂന്നുലക്ഷം രൂപയാണ് കുഞ്ഞിനെ വില്‍ക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു. കുഞ്ഞിനെ വാങ്ങിയത് വളര്‍ത്താനാണ് എന്നാണ്, കുഞ്ഞിനെ വാങ്ങിയ യുവതി പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. പോലിസ് കസ്റ്റഡിയില്‍ എടുത്ത കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.








Next Story

RELATED STORIES

Share it