Kerala

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതില്‍ അന്വേഷണം

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതില്‍ അന്വേഷണം
X

തിരുവനന്തപുരം : മേയര്‍ ആര്യാ രാജേന്ദ്രന്‍ തടഞ്ഞുനിര്‍ത്തിയ കെഎസ്ആര്‍ടിസി ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചര്‍ തമ്പാനൂര്‍ ഡിപ്പോയില്‍ ഇന്നുണ്ട്. ഇതില്‍ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാര്‍ഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാര്‍ഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാന്‍ കെഎസ്ആര്‍ടി എംഡിക്ക് നിര്‍ദേശം നല്‍കിയതായും ഗണേഷ് കുമാര്‍ അറിയിച്ചു.

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തിലെ യാഥാര്‍ത്ഥ്യം പുറത്ത് വരുന്നതില്‍ നിര്‍ണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് നഷ്ടപ്പെട്ടത്. ഡ്രൈവര്‍ യദു ഓടിച്ച കെഎസ്ആര്‍ടിസി ബസിനുളളില്‍ സിസിസിടി ക്യാമറയില്‍ ഒരു ദൃശ്യവുമുണ്ടായിരുന്നില്ലെന്ന് പോലിസ് പരിശോധനയില്‍ വ്യക്തമായി. മെമ്മറി കാര്‍ഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പോലിസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. മെമ്മറി കാര്‍ഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാര്‍ഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പോലിസ് അറിയിച്ചു.

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പോലിസ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. മേയര്‍ ആരോപിക്കുന്ന് പോലെ ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തില്‍ സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ കാണാനില്ലെന്നത് ദുരൂഹമാണ്. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പോലിസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴി പോലിസ് രേഖപ്പെടുത്തും.




Next Story

RELATED STORIES

Share it