Kerala

പാലായെ ചൊല്ലി തര്‍ക്കം മുറുകുന്നു, സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍; ജോസിന്റെ എല്‍ഡിഎഫ് പ്രവേശനം ത്രിശങ്കുവില്‍

പാലായുടെ കാര്യത്തില്‍ ധാരണയിലെത്താതെ മുന്നണി പ്രവേശനം പ്രഖ്യാപിക്കില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി ഗ്രൂപ്പും. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം പ്രഖ്യാപിക്കാനിരുന്ന സിപിഎമ്മിന് പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

പാലായെ ചൊല്ലി തര്‍ക്കം മുറുകുന്നു, സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍; ജോസിന്റെ എല്‍ഡിഎഫ് പ്രവേശനം ത്രിശങ്കുവില്‍
X

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിന്റെ എല്‍ഡിഎഫ് പ്രവേശനം പരസ്യമായി പ്രഖ്യാപിക്കാനിരിക്കവെ പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം വീണ്ടും കീറാമുട്ടിയാവുന്നു. എന്തുവന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി എംഎല്‍എ മാണി സി കാപ്പന്‍ നിലപാട് കടുപ്പിച്ചതാണ് എല്‍ഡിഎഫില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. താന്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് പാലായില്‍ തുടര്‍ന്നും പൊതുസേവനരംഗത്തുണ്ടാവുമെന്ന് മാണി സി കാപ്പന്‍ പ്രഖ്യാപിച്ചത്.

അതേസമയം, പാലായുടെ കാര്യത്തില്‍ ധാരണയിലെത്താതെ മുന്നണി പ്രവേശനം പ്രഖ്യാപിക്കില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി ഗ്രൂപ്പും. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം പ്രഖ്യാപിക്കാനിരുന്ന സിപിഎമ്മിന് പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പാലാ മാണി സാറിന് ഭാര്യയായിരുന്നെങ്കില്‍ തനിക്ക് ചങ്കാണ്. എന്‍സിപി ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്നും മാണി സി കാപ്പന്‍ പറയുന്നു. പാലാ സീറ്റ് സംബന്ധിച്ചോ ജോസ് കെ മണി എല്‍ഡിഎഫിലേക്ക് വരുന്നത് സംബന്ധിച്ചോ ചര്‍ച്ച നടന്നിട്ടില്ല.

സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കേണ്ടെന്നാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. കെ എം മാണി ജയിച്ച സീറ്റല്ല ഇപ്പോള്‍ പാലാ. രാജ്യസഭാ സീറ്റ് ആര്‍ക്കുവേണം? ജോസ് വരുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കാത്തതിനാല്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. ജോസ് കെ മാണി വരുന്നതുകൊണ്ട് പാലായില്‍ പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാവില്ലെന്നും മാണി സി കാപ്പന്‍ പറയുന്നു. പാലായില്‍തന്നെ മല്‍സരിച്ച് ജയിക്കേണ്ടത് ജോസ് കെ മാണിയുടെ പ്രതിച്ഛായയുടെ വിഷയമാണ്. എല്‍ഡിഎഫിനൊപ്പംനിന്ന് 12 സീറ്റെങ്കിലും നേടുകയെന്നതാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. ആ സീറ്റുകളില്‍ പാലായാണ് കേന്ദ്രബിന്ദു.

പാല നഷ്ടമാക്കിയാല്‍ ആത്മാവ് നഷ്ടമായ കേരള കോണ്‍ഗ്രസാവും അതെന്ന് ജോസ് മാത്രമല്ല, അദ്ദേഹത്തിനൊപ്പമുള്ള നേതാക്കള്‍ക്കും അറിയാം. ജോസിന് പാലാ നഷ്ടമായാല്‍ പരോക്ഷമായെങ്കിലും അതിന്റെ ഗുണം തങ്ങള്‍ക്ക് ലഭിക്കുമെന്ന കണക്കുകൂട്ടല്‍ പി ജെ ജോസഫ് വിഭാഗത്തിനുമുണ്ട്. ഇക്കാര്യം സിപിഎമ്മിനും അറിയാം. അതിനാല്‍, പാലായടക്കം ആറുസീറ്റെങ്കിലും ജോസിന് നല്‍കാനാണ് സിപിഎമ്മിന്റെയും ശ്രമം. ഈ ബോധ്യം മാണി സി കാപ്പനുള്ളതുകൊണ്ടാണ് പാലാ കൈവിടില്ലെന്ന് പ്രഖ്യാപിച്ചത്. എന്‍സിപിക്ക് രാജ്യസഭാസീറ്റ് നല്‍കി കാപ്പനെ അനുനയിപ്പിക്കാനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു സിപിഎം.

എ കെ ശശീന്ദ്രനും ടി പി പീതാംബരനും ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് ഇതിനോട് കടുത്ത എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, മാണി സി കാപ്പന്‍ ഇത് തള്ളി. പൂഞ്ഞാര്‍ സീറ്റ് നല്‍കാമെന്ന വാഗ്ദാനവും കാപ്പന്‍ ചെവികൊണ്ടില്ല. ഇതോടെ ഒന്നുകില്‍ പാലയെന്ന ജോസിന്റെ ആവശ്യമോ, അല്ലെങ്കില്‍ മാണി സി കാപ്പനെയോ എല്‍ഡിഎഫ് തള്ളണം. പാലയ്ക്കുവേണ്ടി എന്‍സിപി പോലും ശക്തമായി രംഗത്തുവരാത്തതിനാല്‍ കാപ്പനെ സിപിഎം കൈവിടാനാണ് സാധ്യത. എന്തുവിലകൊടുത്തും തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് ജോസ് വിഭാഗത്തെ മുന്നണിയിലെത്തിക്കുകയെന്നതിനാണ് സിപിഎം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

പാലായുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടായാല്‍ തദ്ദേശതിരഞ്ഞെടുപ്പ് മുമ്പ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശന പ്രഖ്യാപനമുണ്ടാവും. അതിനിടെ, എല്‍ഡിഎഫില്‍ പോവുന്നതിനെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്നുള്ള എതിര്‍പ്പും ജോസിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. കെ എം മാണിയെ വേട്ടയാടിയ ഇടതുമുന്നണിയുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ഒരുവിഭാഗം നേതാക്കള്‍ ഇപ്പോഴും കടുത്ത വിയോജിപ്പിലാണ്. ജോസഫ് പുതുശ്ശേരി അടക്കമുള്ള ഒരുവിഭാഗം നേതാക്കള്‍ ഇതിനകം പാര്‍ട്ടി വിട്ടു.

പരസ്യപ്രഖ്യാപനമുണ്ടായാല്‍ കൂടുതല്‍ നേതാക്കള്‍ ഗ്രൂപ്പില്‍നിന്ന് പുറത്തുപോയേക്കുമെന്നും ജോസ് കെ മാണിക്ക് ആശങ്കയുണ്ട്. പാര്‍ട്ടിയില്‍ ഇടഞ്ഞുനില്‍ക്കുന്നവരെ ഒപ്പംകൂട്ടാനുള്ള അണിയറനീക്കങ്ങള്‍ ജോസഫ് ഗ്രൂപ്പും നടത്തുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ ആശീര്‍വാദവും ഇതിനുണ്ട്. ജോസ് ഗ്രൂപ്പിലുള്ള ഇത്തരക്കാരുമായി ഇരുകൂട്ടരും അനൗദ്യോഗിക ചര്‍ച്ചകളും നടത്തുന്നുണ്ട്. ജോസ് ഇടതുമുന്നണിയിലേക്ക് പോയാല്‍ കേരള കോണ്‍ഗ്രസില്‍ വീണ്ടുമൊരു പിളര്‍പ്പിനായിരിക്കും കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുക.

Next Story

RELATED STORIES

Share it