Kerala

കാന്‍സര്‍ മരുന്നിനു വില കുറയ്ക്കാന്‍ കാരണക്കാരനായ മലയാളി ഡോക്ടര്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍

കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മന്‍സിലില്‍ ഡോ. ഷംനാദ് ബഷീറി(43)നെയാണ് കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

കാന്‍സര്‍ മരുന്നിനു വില കുറയ്ക്കാന്‍ കാരണക്കാരനായ മലയാളി ഡോക്ടര്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍
X

ബെംഗളൂരു: കാന്‍സര്‍ മരുന്നിനു വില കുറയ്ക്കാന്‍ വേണ്ടി നിയമപോരാട്ടം നടത്തിയ മലയാളി ഡോക്ടറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിലെ വിദഗ്ധനായ കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മന്‍സിലില്‍ ഡോ. ഷംനാദ് ബഷീറി(43)നെയാണ് കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്താര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ആവശ്യമായ മരുന്ന് ഇന്ത്യയില്‍തന്നെ ഉല്‍പാദിപ്പിക്കാമെന്നും ആഗോള പേറ്റന്റ് നിയമം ബാധകമല്ലെന്നും വാദിച്ചു ജയിച്ചതാണ് അര്‍ബുദ ചികില്‍സാരംഗത്ത് വഴിത്തിരിവായത്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് കാന്‍സര്‍ മരുന്ന് ചുരുങ്ങിയ ചെലവില്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കാന്‍ വഴി തുറന്നത്. ഇന്‍ക്രീസിങ് ഡൈവേഴ്‌സിറ്റി ബൈ ഇന്‍ക്രീസിങ് ആക്‌സസ് ടു ലീഗല്‍ എജ്യുക്കേഷന്‍ (ഐഡിഐഎ) സ്ഥാപകനാണ്. ഹീറ്റര്‍ ഓണ്‍ ചെയ്ത് കാറില്‍ ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് പുകശ്വസിച്ചാണ് അപകടമുണ്ടായതെന്നാണ് സംശയം. മൂന്നുദിവസം മുമ്പ് ബെംഗളൂരു ഫ്രെയ്‌സര്‍ ടൗണിലെ ഫഌറ്റില്‍നിന്ന് ചിക്കമഗളൂരുവിലെ തീര്‍ഥാടനകേന്ദ്രമായ ബാബാ ബുധന്‍ ഗിരിയിലേക്കു പോയിരുന്നു. ബെംഗളൂരുവിലെ നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദവും ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. നിയമപരമായ പ്രശ്‌നങ്ങള്‍ക്കും നിയമവിദ്യാഭ്യാസത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് 2014ല്‍ അദ്ദേഹത്തിനു മാനവികതയ്ക്കുള്ള ഇന്‍ഫോസിസ് പുരസ്‌കാരം ലഭിച്ചിരുന്നു. ദരിദ്രവിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള നിയമവിദ്യാഭ്യാസം സാധ്യമാക്കുന്നതിനും ഇദ്ദേഹം നിരവധി സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. എം എ ബഷീര്‍-പരേതയായ സീനത്ത് ബീവി ദമ്പതികളുടെ മകനാണ്.




Next Story

RELATED STORIES

Share it