Kerala

തിരക്ക് നിയന്ത്രണാതീതമായി; ചോമ്പാല്‍ ഹാര്‍ബര്‍ വീണ്ടും അടച്ചു

ലോക്ക് ഡൗണ്‍ മൂലം അടച്ച ചോമ്പാല്‍ കര്‍ശന ഉപാധികളോടെ തുറക്കാനായിരുന്നു ഡെപ്യൂട്ടി കലക്ടര്‍ അനുമതി നല്‍കിയത്. എന്നാല്‍, ഇന്നു രാവിലെ തുറമുഖം തുറന്നതോടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

തിരക്ക് നിയന്ത്രണാതീതമായി; ചോമ്പാല്‍ ഹാര്‍ബര്‍ വീണ്ടും അടച്ചു
X

വടകര: ഇന്ന് രാവിലെ തുറന്നുപ്രവര്‍ത്തനം ആരംഭിച്ച ചോമ്പാല്‍ മല്‍സ്യബന്ധന തുറമുഖം മണിക്കൂറുകള്‍ക്കകം അടച്ചു. സാമുഹ്യ അകലം പാലിക്കാന്‍ കഴിയാത്ത വിധം ജനങ്ങള്‍ തിങ്ങിക്കൂടിയതിനാലാണു നടപടി. മെയ് മൂന്നുവരെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ മൂലം അടച്ച ചോമ്പാല്‍ കര്‍ശന ഉപാധികളോടെ തുറക്കാനായിരുന്നു ഡെപ്യൂട്ടി കലക്ടര്‍ അനുമതി നല്‍കിയത്. എന്നാല്‍, ഇന്നു രാവിലെ തുറമുഖം തുറന്നതോടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. അധികൃതര്‍ നിര്‍ദേശിച്ച നിബന്ധനകളൊക്കെ കാറ്റില്‍ പറന്നു. ഇത് ഗുരുതരമായ സ്ഥിതി സൃഷ്ടിക്കുമെന്ന് കണക്കിലെടുത്താണ് ചോമ്പാല്‍ മല്‍സ്യബേ വീണ്ടും അടച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, റെഡ് സോണില്‍ ഉള്‍പ്പെട്ട അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിവിധമേഖലകളില്‍ ഉള്‍പെട്ടവര്‍ക്കായി നടത്തിയ പരിശോധനയില്‍ 49 പേരുടെ ഫലം നെഗറ്റീവായി. ഇനി ഇവിടെ ഒരു കൊവിഡ് പോസീറ്റീവ് രോഗി മാത്രമാണ് അവശേഷിക്കുന്നത്. ദുബയില്‍നിന്ന് വന്ന ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വടകര കോറോണ സെന്ററില്‍ കഴിഞ്ഞിരുന്ന 23 പേരും വീടുകളിലേക്കു മടങ്ങി. ഇവരെ 14 ദിവസത്തേക്ക് വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിലവില്‍ അഴിയൂരില്‍ 84 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജനപ്രനിധികള്‍, ഗര്‍ഭിണികള്‍, ആശ്രയ ഗുണഭോക്തക്കള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍ എന്നിങ്ങനെയുള്ള 49 പേരുടെ സ്രവമാണ് കഴിഞ്ഞദിവസം പരിശോധിച്ചത്. സംസ്ഥാന വ്യാപകമായി നടത്തിയ ഇത്തരം പരിശോധനയിലാണ് അഴിയൂരില്‍ എല്ലാവരും നെഗറ്റീവാണെന്നു വ്യക്തമായത്. വിദേശരാജ്യങ്ങളില്‍നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും വരുന്നവരെ ഫലപ്രദമായി നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യമായ സംവിധാനം കൂടി ഒരുക്കിയാല്‍ അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് കൊവിഡ് 19 വിമുക്തഗ്രാമമായി മാറുന്നതാണ്. ഇതിനു ശുചിമുറി അടക്കമുള്ള വാസഗൃഹങ്ങള്‍ കണ്ടുപിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

കൂടാതെ വിദേശത്തുനിന്ന് വരുന്നവരുടെ വീടുകളിലെ നിരീക്ഷണസംവിധാനം ഉറപ്പുവരുത്തുന്നതിന് പഞ്ചായത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചിട്ടുണ്ട്. നാലുദിവസമായി ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക്കില്‍ 43 വിദേശ മലയാളികളുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട് അഴിയൂര്‍ നവാഗതക്ലബ് പ്രവര്‍ത്തകരായ റാണപ്രതാപ്, സായൂജ്, ജിഷ്ണു, ദിനില്‍, ദിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. പൊതുജനങ്ങള്‍ക്കുള്ള സേവനം സംബന്ധിച്ച വിവരവും ഹെല്‍പ്പ് ഡസ്‌കിലൂടെ നല്‍കുന്നുണ്ടെന്നു പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് അറിയിച്ചു. അഴിയൂര്‍ പിഎച്ച്സിയുടെ നേത്യത്തില്‍ ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി, പോലിസ് സബ് ഇന്‍സ്പെക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍, രോഗികള്‍, വളണ്ടിയര്‍മാര്‍, 10 ഇതരസംസ്ഥാന തൊഴിലാളികള്‍ അടക്കം 20 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it