Kerala

യുഡിഎഫിന്റെ നിയന്ത്രണം ലീഗ് ഏറ്റെടുക്കുകയാണോ ?; കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി

കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനും കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? ഈ തിരഞ്ഞടുപ്പിനു മുമ്പുതന്നെ ഇത്തരം സൂചനകള്‍ പുറത്തുവന്നിരുന്നു. അതിന് ഇപ്പോള്‍ ആക്കം കൂടിയിരിക്കുന്നു.

യുഡിഎഫിന്റെ നിയന്ത്രണം ലീഗ് ഏറ്റെടുക്കുകയാണോ ?; കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചായത്തില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും നേതൃമാറ്റമാവശ്യപ്പെട്ടുള്ള മുറവിളികള്‍ ഉയരവെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ലീഗിനെയും കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യുഡിഎഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു.

ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണമെന്ന് മറ്റൊരു കക്ഷി നിര്‍ദേശം വയ്ക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ്. യുഡിഎഫില്‍ അത്തരം ജനാധിപത്യവിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനും കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? ഈ തിരഞ്ഞടുപ്പിനു മുമ്പുതന്നെ ഇത്തരം സൂചനകള്‍ പുറത്തുവന്നിരുന്നു. അതിന് ഇപ്പോള്‍ ആക്കം കൂടിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ടുപോലും കേരളത്തിലെ കോണ്‍ഗ്രസിനെക്കൊണ്ട് മതവര്‍ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും പരസ്യപ്രസ്താവനകളില്‍നിന്ന് വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു.

ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള വര്‍ഗീയ സങ്കുചിത ശക്തികളുമായുണ്ടാക്കിയ ബന്ധത്തിന്റെ പേരില്‍ ദുര്‍ഗന്ധപൂരിതമായ ചര്‍ച്ചകളാണ് ആ മുന്നണിയില്‍നിന്ന് പുറത്തുവരുന്നത്. അതിന്റെ തുടര്‍ച്ചയായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റണമെന്ന് ആവശ്യമുയരുന്നു എന്നാണ് വാര്‍ത്ത. സ്വന്തം നേതാവിനെ തിരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടെന്ന് തെളിയിക്കുന്ന അവസ്ഥയാണിത്. നാല് വോട്ടിനുവേണ്ടി എന്തും ചെയ്യാനുള്ള കോണ്‍ഗ്രസ്സിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണം. യുഡിഎഫ് എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫില്‍നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ലെന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളില്‍നിന്ന് മനസ്സിലാക്കാനാവുകയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it