Kerala

മാർക്ക് ദാന വിവാദം: ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി ജലീൽ

മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തു വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മാർക്ക് ദാന വിവാദം: ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രി ജലീൽ
X

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല പുനര്‍മൂല്യ നിര്‍ണയ വിവാദത്തില്‍ ഗവര്‍ണര്‍ തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നതായി മന്ത്രി കെ ടി ജലീൽ. ഗവർണറുടേത് നയപരമായ തീരുമാനമാണ്. അതേസമയം, അദാലത്തുക്കളുടെ ഫയലുകൾ ആവശ്യപ്പെട്ടതിനെ കുറിച്ച്‌ മന്ത്രി പ്രതികരിച്ചില്ല.

മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തു വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദാലത്ത് ഫയലുകൾ മന്ത്രിക്ക് ലഭിക്കുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവുകൾ ഇറക്കിയതായാണ് പുറത്ത് വരുന്ന തെളിവുകൾ വ്യക്തമാക്കുന്നത്. വിസി മറച്ചുവച്ച ഉത്തരവാണ് പുറത്തായത്. മന്ത്രിയുടെ ഇടപെടലുകൾ ഒന്നുംതന്നെയില്ലെന്ന് വൈസ് ചാൻസലർമാർ ഗവർണറെ തെറ്റിധരിപ്പിക്കാൻ ഉണ്ടാക്കിയ രേഖകളും പുറത്തായി.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫെബ്രുവരി നാലിന് സർവകലാശാലകളിൽ അദാലത്തുകൾ സംഘടിപ്പിക്കാൻ ഇറക്കിയ ഉത്തരവിലെ രണ്ടാം ഭാഗമാണ് പുറത്ത് വന്നത്. സംഘാടകസമിതിക്ക് തീർപ്പാക്കാൻ സാധിക്കാത്ത ഫയലുകളോ മന്ത്രിയുടെ ഇടപെടൽ ആവശ്യമുള്ള ഫയലുകളോ അദാലത്ത് ദിവസം മന്ത്രി കെടി ജലീലിന് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. സർവകലാശാല നിയമം മൂന്നാം അധ്യായപ്രകാരം പ്രോ ചാൻസലറായ വിദ്യാഭ്യാസ മന്ത്രിക്ക് സ്ഥാപനത്തിൽ ഇടപെടണമെങ്കിൽ ചാൻസലറായ ഗവർണറുടെ അഭാവത്തിൽ കൃത്യം മാനദണ്ഡങ്ങൾക്ക് കീഴിൽ മാത്രമേ കഴിയൂ.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എംജിയിലും സാങ്കേതിക സർവകലാശാലയിലും അദാലത്തുകളിൽ വിവാദമായ മാർക്ക് ദാനങ്ങൾ നടന്നത്. വിവാദങ്ങൾ ഉണ്ടായപ്പോൾ മന്ത്രിയോ ഉന്നത വിദ്യാഭ്യാസ വകുപ്പോ സർവകലാശാലാ ഭരണകാര്യങ്ങളിൽ ഇടപെടുന്നുണ്ടോ എന്ന് ഗവർണർ വൈസ്ചാൻസലർമാരോട് രേഖാമൂലം വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ മിക്ക സർവകലാശാലകളും മറുപടി നൽകിയത് ഭരണകാര്യങ്ങളിലോ നയപരമായ വിഷയങ്ങളിലോ മന്ത്രിയുടെ ഇടപെടലില്ലെന്നാണ്.

Next Story

RELATED STORIES

Share it