Kerala

ഗവര്‍ണര്‍ പി സദാശിവത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്നേഹനിര്‍ഭര യാത്രയയപ്പ്

മതേതരമൂല്യം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമാണ് കേരളത്തിന്റെ ഗവര്‍ണര്‍ പദവിയില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യനീതി, ലിംഗസമത്വം എന്നിവയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മാതൃകപരമാണ്. പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവ കേരളത്തെ ബാധിച്ച വേളയിലെല്ലാം സര്‍ക്കാരിനൊപ്പം നിന്നു.

ഗവര്‍ണര്‍ പി സദാശിവത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്നേഹനിര്‍ഭര യാത്രയയപ്പ്
X

തിരുവനനന്തപുരം: സംസ്ഥാന ഗവര്‍ണറായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഗവര്‍ണര്‍ പി സദാശിവത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്നേഹനിര്‍ഭര യാത്രയയപ്പ്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം ഭാര്യ സരസ്വതിക്കൊപ്പമാണ് പങ്കെടുത്തത്.

മതേതരമൂല്യം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമാണ് കേരളത്തിന്റെ ഗവര്‍ണര്‍ പദവിയില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യനീതി, ലിംഗസമത്വം എന്നിവയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മാതൃകപരമാണ്. പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവ കേരളത്തെ ബാധിച്ച വേളയിലെല്ലാം സര്‍ക്കാരിനൊപ്പം നിന്നു. പരസ്പരധാരണയോടു കൂടിയ ഒരു സഹോദരബന്ധമാണ് ഗവര്‍ണറുമായി ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരിതബാധിതരോട് എപ്പോഴും അദ്ദേഹം സഹാനുഭൂതി പുലര്‍ത്തി. സര്‍ക്കാരുമായി നല്ല ബന്ധമായിരുന്നു. ഒരിക്കല്‍ പോലും സംസ്ഥാനവുമായി ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായില്ല. ഭരണഘടനയുടെ മൂല്യം ഉയത്തിപ്പിടിച്ചുകൊണ്ടാണ് എപ്പോഴും പ്രവര്‍ത്തിച്ചത്. അദ്ദേഹം കടന്നുപോയ എല്ലാ മേഖലകളിലും, ജസ്റ്റിസ് മുതല്‍ ഗവര്‍ണര്‍ വരെ, വ്യക്തിമുദ്ര പതിപ്പിച്ചു. മലയാളികളോടുള്ള സ്നേഹവും മമതയും അടുപ്പവും എപ്പോഴും അനുഭവപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അദ്ദേഹം മാതൃക കാട്ടി. ഗവര്‍ണര്‍ പദവിയില്‍ അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷിച്ചത്. കേരളത്തിന് അദ്ദേഹം നല്‍കിയ എല്ലാ സഹായങ്ങള്‍ക്കും സംസ്ഥാനത്തിനു വേണ്ടിയും ജനങ്ങള്‍ക്കായും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ പി സദാശിവത്തിന് മുഖ്യമന്ത്രി ഓണപ്പുടവ നല്‍കി. ഒപ്പം കേരളത്തിന്റെ സ്നേഹസമ്മാനവും കൈമാറി. അദ്ദേഹത്തിന്റെ പത്നി സരസ്വതിക്ക് മുഖ്യമന്ത്രിയുടെ ഭാര്യ കമല ഓണപ്പുടവ സമ്മാനിച്ചു.

ഗവര്‍ണര്‍ പദവി സൃഷ്ടിപരമായി വിനിയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജനകീയ ബന്ധം സ്ഥാപിച്ച ഗവര്‍ണര്‍ ആയിരുന്നു. നൂറു കണക്കിന് ജനകീയ ചടങ്ങിലാണ് അദ്ദേഹം സംബന്ധിച്ചത്. നിയമസഭാ നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് അഭിപ്രായം യഥാസമയം അറിയിച്ചിരുന്നതായും സ്പീക്കര്‍ പറഞ്ഞു.

കേരളം പ്രതിസന്ധിയില്‍ ആയപ്പോഴെല്ലാം അദ്ദേഹം സംസ്ഥാനത്തിനൊപ്പം നിന്നതായി ചടങ്ങില്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ. കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, കെ. രാജു, വി. എസ്. സുനില്‍കുമാര്‍, എ. സി. മൊയ്തീന്‍, സി. രവീന്ദ്രനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജി. സുധാകരന്‍, ഡോ. കെ.ടി. ജലീല്‍, ഡോ. ടി. എം. തോമസ് ഐസക്ക്, ടി. പി. രാമകൃഷ്ണന്‍, ജെ. മേഴ്സിക്കുട്ടിയമ്മ, എം.എല്‍.എമാരായ പി.സി. ജോര്‍ജ്, ഒ. രാജഗോപാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്് ബെഹ്റ, വിവിധ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍, കമ്മീഷന്‍ അധ്യക്ഷര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി ടോം ജോസ് നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it