Kerala

കേരള ഭരണം മോദിയുടെ തനിപ്പകര്‍പ്പ്: സച്ചിന്‍ പൈലറ്റ്

കേരള ഭരണം മോദിയുടെ തനിപ്പകര്‍പ്പ്: സച്ചിന്‍ പൈലറ്റ്
X

തിരുവനന്തപുരം: കര്‍ഷകരുടെ ഉപജീവനം മുടക്കിയ കേന്ദ്രസര്‍ക്കാരിന്റെ മാതൃകയാണ് മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനം മുടക്കി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും തുടരുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പിന്തുടര്‍ച്ച പോലെയാണ് കേരളത്തിലെ കടലോരം കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്നതെന്നും ഇന്ദിരാഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

മല്‍സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഒപ്പമെന്ന് പറയുന്ന സിപിഎം കോര്‍പറേറ്റുകളുമായി കൈകോര്‍ക്കുകയും കടലും കടപ്പുറവും അമേരിക്കന്‍ കമ്പനിക്ക് തീറെഴുതുകയുമാണ്. ഇടതുഭരണകാലത്താണ് സംസ്ഥാനത്ത് ബിജെപി വളരുന്നതും കരുത്താര്‍ജിക്കുന്നതും. അവര്‍ തമ്മിലുള്ള ധാരണ ശക്തമാണെന്നതിന് തെളിവാണതെന്നും സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി.

വിമാനത്താവളങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും കോര്‍പറേറ്റുകള്‍ക്ക് വിറ്റഴിക്കുന്ന ബിജെപി അതേസമയത്തുതന്നെ സ്വദേശി ജാഗരണ്‍ മഞ്ചുപോലെയുള്ള പ്രസ്ഥാനങ്ങളിലൂടെ സ്വകാര്യവത്കരണത്തെയും വിദേശനിക്ഷേപത്തെയും എതിര്‍ക്കും. അഴിമതിയിലും കോഴ ആരോപണങ്ങളിലും മുങ്ങിയ ഇടതുസര്‍ക്കാര്‍ പൊള്ളയായി പ്രചരണങ്ങളും അവകാശവാദങ്ങളിലുമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാരിനുനേരെ ഒട്ടേറെ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കുന്നു.

സ്വര്‍ണക്കള്ളക്കടത്ത്, പിന്‍വാതില്‍ നിയമനം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ മറുപടിപറയാന്‍ മുഖ്യമന്ത്രിക്ക് ആവുന്നില്ല. സര്‍ക്കാരിന്റെ ധനസമാഹരണ മാര്‍ഗങ്ങള്‍ പോലും ചോദ്യംചെയ്യപ്പെടുകയാണ്. കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ദേശീയതലത്തില്‍ ബിജെപി നടത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരുസീറ്റുണ്ടായിരുന്ന ബിജെപിയെ ഇക്കുറി കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തൂത്തെറിയുമെന്നുറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കെപിസിസി ആവിഷ്‌കരിച്ച വാട്‌സ് ആപ്പ് ഓട്ടോമേറ്റഡ് സംവിധാനം സച്ചിന്‍ പൈലറ്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തെയും സ്ഥാനാര്‍ഥികളെയും സംബന്ധിച്ച സമ്പൂര്‍ണ വിവരണം ഉള്‍ക്കൊള്ളുന്നതാണ് വാട്‌സ് ആപ്പ് ഓട്ടോമേറ്റഡ് സംവിധാനം. ചടങ്ങില്‍ കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍, ജനറല്‍ സെക്രട്ടറിമാരായ പാലോട് രവി, കെ പി അനില്‍കുമാര്‍, മണക്കാട് സുരേഷ്, എഐസിസി വക്താവ് പവന്‍ ഖേര, കേരളത്തിന്റെ ചുമതലയുള്ള സോഷ്യല്‍ മീഡിയാ കോ-ഓഡിനേറ്റര്‍ മാത്യു ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it