Kerala

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം ആര്‍ക്ക്; നിര്‍ണായക വിധി ഇന്ന്

കട്ടപ്പന സബ് കോടതിയാണ് കേസില്‍ വിധി പറയുക. ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുന്‍സിഫ് കോടതി ഉത്തരവായിരുന്നു. ഇതിനെതിരേ ജോസ് കെ മാണി വിഭാഗം സമര്‍പ്പിച്ച അപ്പീലിലാണ് കട്ടപ്പന കോടതി ഇന്ന് വിധി പറയാനിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം ആര്‍ക്ക്; നിര്‍ണായക വിധി ഇന്ന്
X

കോട്ടയം: കെ എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസി (എം) ല്‍ ഉടലെടുത്ത ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോടതി വിധി ഇന്ന്. കട്ടപ്പന സബ് കോടതിയാണ് കേസില്‍ വിധി പറയുക. ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുന്‍സിഫ് കോടതി ഉത്തരവായിരുന്നു. ഇതിനെതിരേ ജോസ് കെ മാണി വിഭാഗം സമര്‍പ്പിച്ച അപ്പീലിലാണ് കട്ടപ്പന കോടതി ഇന്ന് വിധി പറയാനിരിക്കുന്നത്. കെ എം മാണിയുടെ നിര്യാണത്തിനുശേഷം വര്‍ക്കിങ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് പുതിയ ചെയര്‍മാനെ തീരുമാനിക്കണമെന്നായിരുന്നു ജോസ് കെ മാണിയുടെ ആവശ്യം. എന്നാല്‍, താനാണ് പുതിയ ചെയര്‍മാനെന്നും തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നുമായിരുന്നു പി ജെ ജോസഫിന്റെ നിലപാട്.

തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ജോസ് കെ മാണിയെ അനുകൂലിക്കുന്ന ഒരുവിഭാഗം കോട്ടയത്ത് യോഗം ചേര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചു. ഇതിനെതിരേയാണ് പി ജെ ജോസഫ് കോടതിയെ സമീപിച്ചത്. ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തുള്ള ബദല്‍ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും കമ്മിറ്റിയില്‍ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നല്‍കിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ വിധി ഇരുവിഭാഗത്തിനും ഏറെ നിര്‍ണായകമാണ്. കേരള കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന തര്‍ക്കം പാലാ ഉപതിരഞ്ഞെടുപ്പോടെ കൂടുതല്‍ രൂക്ഷമായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വത്തിന് പലതവണ ഇടപെടേണ്ടിവന്നു.

അനുനയത്തിന് തയ്യാറായെങ്കിലും ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പൂര്‍ണമായ സഹകരണം ജോസഫിന്റെ ഭാഗത്തുനിന്നുണ്ടായില്ല. തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതോടെ ജോസഫിനെതിരേ വിമര്‍ശനവുമായി ജോസ് കെ മാണി വിഭാഗവും രംഗത്തെത്തുകയും ചെയ്തിരുന്നു. പാര്‍ട്ടി പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇരുകൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, കേസിലെ വിധി തങ്ങള്‍ക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. അതിനാല്‍തന്നെ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ ജോസഫ് വിഭാഗം ഇന്ന് തിരുവനന്തപുരത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it