Kerala

ജനങ്ങളുടെ താല്‍പര്യം എന്ന ട്രാപില്‍ കോടതി വീഴരുതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജനങ്ങള്‍ക്ക് എന്താണ് അഭിലഷണീയമെന്നത് നോക്കേണ്ടത് ജനപ്രതിനിധികളുടെ സഭകളാണ്. ഭരണഘടനാപരമായ കാര്യങ്ങളാണ് കോടതി പരിശോധിക്കേണ്ടത്. ഭരണകൂട ധാര്‍മികതയാണ് കോടതി നോക്കേണ്ടത്. സിവില്‍ സൊസൈറ്റിയുടെ നിശബ്ദത പലപ്പോഴും നിയമ പ്രശ്നങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നു. വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍നിന്ന് കേസുകള്‍ പരിഗണിക്കേണ്ട അവസ്ഥ ന്യായാധിപര്‍ക്ക് വരുന്നു. കേസുകള്‍ സംബന്ധിച്ച മാധ്യമ ചര്‍ച്ചകളും മാധ്യമ വിചാരണകളുമാണ് ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നത്.കേസ് തീരുന്നതുവരെ മാധ്യമ വിചാരണകള്‍ തടണം.

ജനങ്ങളുടെ താല്‍പര്യം എന്ന ട്രാപില്‍ കോടതി വീഴരുതെന്ന് ജസ്റ്റിസ്  കുര്യന്‍ ജോസഫ്
X

കൊച്ചി: ജനങ്ങളുടെ താല്‍പര്യം എന്ന ട്രാപില്‍ കോടതി വീഴരുതെന്ന് റിട്ട സുപ്രിം കോടതി ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കൃതി രാജ്യാന്തര പുസ്്തകോല്‍സവത്തില്‍ ജുഡീഷ്യറിയുടെ മാറുന്ന മുഖം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങള്‍ക്ക് എന്താണ് അഭിലഷണീയമെന്നത് നോക്കേണ്ടത് ജനപ്രതിനിധികളുടെ സഭകളാണ്. ഭരണഘടനാപരമായ കാര്യങ്ങളാണ് കോടതി പരിശോധിക്കേണ്ടത്. ഭരണകൂട ധാര്‍മികതയാണ് കോടതി നോക്കേണ്ടത്. നിയമങ്ങളുടെയും തീരുമാനങ്ങളുടെയും ഭരണഘടനാ സാധുത നോക്കുകയാണ് കോടതിയുടെ ലക്ഷ്യമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.

ജുഡീഷ്യല്‍ ആക്ടിവിസം എന്നു വിളിക്കപ്പെടുന്ന സംഭവങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുന്നതിന് ഉത്തരവാദി സര്‍ക്കാരുകളാണെന്നു കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. ജനപ്രീതിയെ ബാധിക്കുമോ എന്ന് ഭയക്കുന്നതിനാല്‍ തീരുമാനെമെടുക്കാന്‍ മടിക്കുന്ന വിഷയങ്ങള്‍ സര്‍ക്കാരുകള്‍ കോടതിക്ക് വിടുകയാണ്. ഈ വിഷയങ്ങളിലുണ്ടാവുന്ന കോടതിവിധികളെ ജുഡീഷ്യല്‍ ആക്ടിവിസമെന്ന തലത്തില്‍ വിലയിരുത്തപ്പെടുന്നു. കോടതി നോക്കേണ്ടത് കാലത്തിന്റെ വീക്ഷണമല്ല, ഭരണഘടനയുടെ വീക്ഷണമാണ്. ഭരണഘടനയുടെ കാവലാളാണ് കോടതി. സിവില്‍ സൊസൈറ്റിയുടെ നിശബ്ദത പലപ്പോഴും നിയമ പ്രശ്നങ്ങളിലേക്ക് ്കാര്യങ്ങളെ കൊണ്ടെത്തിക്കുന്നു.

നിര്‍ഭയ കേസിന്റെ വാദം നടക്കുമ്പോള്‍ പുറത്ത് ധാരാളം പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരുന്നു. കുറ്റവാളികളെ വധശിക്ഷക്ക് വിധിക്കണമെന്നായിരുന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. അന്ന് കേസ് പരിഗണിച്ചിരുന്ന ജഡ്ജി വധശിക്ഷ വിധിച്ചിരുന്നില്ലെങ്കില്‍ ആള്‍ക്കൂട്ടം ആ ജഡ്ജിയുടെ വധശിക്ഷ ചിലപ്പോള്‍ നടപ്പിലാക്കുമായിരുന്നു. ഇത്തരത്തില്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍നിന്ന് കേസുകള്‍ പരിഗണിക്കേണ്ട് അവസ്ഥ ന്യായാധിപര്‍ക്ക് വരുന്നു. കേസുകള്‍ സംബന്ധിച്ച മാധ്യമ ചര്‍ച്ചകളും മാധ്യമ വിചാരണകളുമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് സ്ഥിതിഗതികളെ കൊണ്ടെത്തിക്കുന്നത്. കേസ് തീരുന്നതുവരെ അത്തരം മാധ്യമ വിചാരണകള്‍ തടയേണ്ടതുണ്ട്. അതല്ലെങ്കില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ അത് ബാധിക്കുമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു,

സുപ്രീം കോടതിക്ക് ഒരു കാഴ്ചപ്പാടേ പാടുള്ളൂ. അത് വ്യക്തികള്‍ക്കനുസരിച്ച് മാറരുത്. ഇന്ത്യ ബഹുസ്വരമായ രാജ്യമാണ്. ഉന്നത കോടതികളിലെ ബഞ്ചുകളിലും ആ ബഹുസ്വരത പ്രതിഫലിക്കണം. അല്ലെങ്കില്‍ പക്ഷപാതിപരമായ ബഞ്ചുകള്‍ രൂപീകരിക്കാന്‍ പറ്റുന്ന സാഹചര്യമുണ്ടാവുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it