Kerala

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്ക് അന്ത്യശാസനം

വിട്ടുനില്‍ക്കുന്നത് 483 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 580 ജീവനക്കാര്‍. നവംബര്‍ 30ന് മുമ്പ് സര്‍വീസില്‍ പുന:പ്രവേശിക്കുന്നതിന് അനുമതി.

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്ക് അന്ത്യശാസനം
X

തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവരും പുന:പ്രവേശിക്കുവാന്‍ താൽപര്യപ്പെടുന്നവരുമായ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുള്‍പ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാരും 2019 നവംബര്‍ 30ന് മുമ്പായി സര്‍വീസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. 483 ഡോക്ടര്‍മാരും 97 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ 580 പേര്‍ക്കാണ് അവസാന അവസരം ലഭിക്കുന്നത്.

അന്നേദിവസം അപരാഹ്നത്തിന് മുമ്പായി വകുപ്പ് മേധാവി മുമ്പാകെ നേരിട്ട് ഹാജരായി സര്‍വീസില്‍ പുന:പ്രവേശിക്കുന്നതിനായി സന്നദ്ധത അറിയിക്കേണ്ടതാണ്. അത്തരത്തില്‍ രേഖാമൂലം സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ട് വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ക്കും അച്ചടക്ക നടപടികളുടെ തീര്‍പ്പിനും വിധേയമായിട്ടായിരിക്കും നിയമനം നല്‍കുക. നിശ്ചിത തീയതിയ്ക്ക് ശേഷം അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്ക് ഇനിയൊരവസരം നല്‍കുന്നതല്ല. അത്തരക്കാരെ സര്‍വീസില്‍ തുടരാന്‍ താത്പര്യമില്ലാത്തവരാണെന്ന നിഗമനത്തില്‍ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതും സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അവസരം നല്‍കിയിട്ടും അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് നേരത്തെ പുറത്താക്കിയിരുന്നു. അതിന് പിന്നാലെ സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുളള എല്ലാ വിഭാഗം ജീവനക്കാര്‍ക്കും സര്‍വീസില്‍ പുന:പ്രവേശിക്കാന്‍ ഒരവസരം നല്‍കിയിരുന്നു. അന്ന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കാണ് സര്‍വീസില്‍ പുന:പ്രവേശിക്കാന്‍ അവസാന അവസരം നല്‍കാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it