Kerala

വേമ്പനാട്ടുകായലില്‍ തീപ്പിടിച്ച ഹൗസ് ബോട്ട് ആറുവര്‍ഷമായി പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ

ആലപ്പുഴ ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകളില്‍ പകുതിയിലേറെയും അനധികൃതമാണെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ അനധികൃതമായി സര്‍വീസ് നടത്തുന്ന എല്ലാ ഹൗസ് ബോട്ടുകളും പിടിച്ചെടുക്കാന്‍ ആലപ്പുഴ എസ്പി ഉത്തരവിട്ടിരിക്കുകയാണ്.

വേമ്പനാട്ടുകായലില്‍ തീപ്പിടിച്ച ഹൗസ് ബോട്ട് ആറുവര്‍ഷമായി പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ
X

ആലപ്പുഴ: പാതിരാമണല്‍ ദ്വീപിനു തെക്കുഭാഗത്ത് വേമ്പനാട് കായലില്‍ തീപ്പിടിച്ച ഹൗസ് ബോട്ട് ആറുവര്‍ഷമായി പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് കണ്ടെത്തല്‍. പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ബോട്ടിന്റെ യഥാര്‍ഥ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടുമില്ല. സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാനാണ് പോലിസിന്റെ തീരുമാനം. ആലപ്പുഴ ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകളില്‍ പകുതിയിലേറെയും അനധികൃതമാണെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ അനധികൃതമായി സര്‍വീസ് നടത്തുന്ന എല്ലാ ഹൗസ് ബോട്ടുകളും പിടിച്ചെടുക്കാന്‍ ആലപ്പുഴ എസ്പി ഉത്തരവിട്ടിരിക്കുകയാണ്. ഹൗസ് ബോട്ടുകളില്‍ സുരക്ഷാസംവിധാനങ്ങളോ വിദഗ്ധരായ ജീവനക്കാരോ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വേമ്പനാട്ടുകായലില്‍ കത്തിയ ഹൗസ് ബോട്ടില്‍ അഗ്‌നിപ്രതിരോധസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നുവെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. ലൈഫ് ജാക്കറ്റും ട്യൂബുകളുമൊന്നുമില്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയത്. പൂര്‍ണമായി കത്തിയമര്‍ന്ന ഹൗസ് ബോട്ടില്‍നിന്ന് കുട്ടികള്‍ ഉള്‍പ്പടെയുള്ള 13 ഓളം യാത്രക്കാര്‍ കായലില്‍ചാടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അഗ്‌നിബാധയുണ്ടായ ഉടന്‍ പാതിരാമണല്‍ ദ്വീപിന് അടുത്ത്, കായലിന്റെ ആഴം കുറഞ്ഞ ഭാഗത്തേക്കു ബോട്ടോടിച്ചുകയറ്റിയതാണ് രക്ഷയായത്. ബോട്ട് കത്തുന്നതുകണ്ട് കായിപ്പുറം ജെട്ടിയില്‍ ടൂറിസ്റ്റുകളെ കാത്തു കിടന്നിരുന്ന ചെറുബോട്ടുകളും വള്ളങ്ങളും മുഹമ്മ കുമരകം ഫെറിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. കായലില്‍ അലമുറയിട്ടുകരയുകയായിരുന്ന യാത്രക്കാരെ ഈ ബോട്ടുകളിലാണ് മുഹമ്മ ബോട്ടുജെട്ടിയിലും കായിപ്പുറം ബോട്ടു ജെട്ടിയിലുമായെത്തിച്ചത്.

കണ്ണൂരില്‍നിന്നു കായല്‍ കാഴ്ച കാണാനെത്തിയവരാണു ബോട്ടിലുണ്ടായിരുന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ ഐഷാസ് വീട്ടില്‍ ലത്തീഫിന്റെ മകന്‍ അഹമ്മദ് ഫസല്‍ (24), റിഷാദ് (32), താഹിറ (43), ആയിഷ (46), നിജാസ് (38), റഷീദ് (25), സാനിയ (20), നിഷുവാ (21), അല്‍ഷിറ(23), നൂര്‍ജഹാന്‍ (28), കുട്ടികളായ ഇസാന്‍ (ആറ്), ഇസാക്ക് (മൂന്ന്), ഇസാം മറിയം (6 മാസം) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് വൈക്കം തലയാഴം സ്വദേശി സിജിയുടെ ഓഷിയാനോ ബോട്ടില്‍ ഇവര്‍ പാതിരാമണല്‍ ദ്വീപിലേക്കു നീങ്ങിയത്. ഒന്നോടെ ദീപിന്റെ തെക്ക് ഭാഗത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. നാലുമുറിയുള്ള ബോട്ടിന്റെ ഒന്നാമത്തെ മുറിയുടെ ജനല്‍ ഭാഗത്താണ് അഗ്‌നിബാധയുണ്ടായതെന്നു ജീവനക്കാര്‍ പറയുന്നു. പാചകവാതക ചോര്‍ച്ചയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആവാം അപകടകാരണമെന്നു കരുതുന്നു. അഗ്‌നിബാധ അണയ്ക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് ബോട്ട് ദ്വീപിന്റെ തീരത്തേക്ക് ഓടിച്ചുകയറ്റിയത്.

Next Story

RELATED STORIES

Share it