Kerala

കൊവിഡ്: പ്രവാസികളുടെ ആശങ്കയകറ്റാൻ ടെലി, ഓൺലൈൻ സേവനം

നിലവിലുള്ള പ്രശ്നങ്ങളും സംശയങ്ങളും നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഡോക്ടറുടെ ഓൺലൈൻ സേവനം, ടെലിഫോണിൽ സംസാരിക്കാനുള്ള സംവിധാനം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ്: പ്രവാസികളുടെ ആശങ്കയകറ്റാൻ ടെലി, ഓൺലൈൻ സേവനം
X

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് കൊവിഡ് സംബന്ധിച്ച ആശങ്കകൾ പങ്ക് വെയ്ക്കാനും ഡോക്ടർമാരുമായി വീഡിയോ, ടെലഫോൺ വഴി സംസാരിക്കുന്നതിനുമുള്ള സേവനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നോർക്ക അടിയന്തര നടപടി സ്വീകരിച്ചത്.

നിലവിലുള്ള പ്രശ്നങ്ങളും സംശയങ്ങളും നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഡോക്ടറുടെ ഓൺലൈൻ സേവനം, ടെലിഫോണിൽ സംസാരിക്കാനുള്ള സംവിധാനം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.

വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാരുമായി രോഗവിവരം പങ്കുവയ്ക്കുന്നതിനും നിർദ്ദേശങ്ങൾ തേടുന്നതിനും സംവിധാനമുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണ് ടെലിഫോൺ സേവനം ലഭ്യമാകുന്നത്.

ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോ, ഇഎൻടി ഒഫ്താൽമോളജി വിഭാഗം ഡോക്ടർമാരുടെ സേവനമാണ് നിലവിൽ ലഭിക്കുന്നത്.

നോർക്കയുടെ വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ലഭിക്കും. വെബ്സൈറ്റിൽ പ്രവേശിച്ചാൽ കോവിഡ് രജിസ്ട്രേഷൻ, ഡോക്ടർ ഓൺലൈൻ, ഹലോ ഡോക്ടർ എന്ന മൂന്ന് തലക്കെട്ടുകളും ലഭിക്കുന്ന സേവനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സേവനമാണോ വേണ്ടത് അതിന് താഴെയുള്ള ക്ളിക്ക് ബട്ടൺ അമർത്തണം. തുടർന്ന് ലഭിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് വിവിധ സേവനങ്ങൾ ലഭ്യമാകും.

ഐഎംഎ ക്വിക് ഡോക്ടർ (quikdr.com) എന്നിവരുമായി സഹകരിച്ചാണ് നോർക്ക സേവനം നടത്തുന്നത്. www.norkaroots.org സന്ദർശിച്ച് സേവനം നേടാം.

പ്രവാസി മലയാളികൾ അനുഭവിക്കുന്ന വിഷമതകൾ പ്രധാന പ്രശ്നങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞി. അമേരിക്കയിലും മറ്റും മലയാളികൾ കോവിഡ് ബാധിച്ച് മരിക്കുന്ന വാർത്തകൾ തുടർച്ചയായി വരുന്നു. പല രാജ്യങ്ങളിൽ നിന്നും എന്തുചെയ്യണമെന്നറിയാതെ നാട്ടിലേക്ക് വിളിക്കുന്നു. പ്രവാസി മലയാളികൾ കൂടുതലായുള്ള അബുദാബി, ദുബായ്, റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളിൽ കോവിഡ് ഹെൽപ് ഡെസ്കുകൾ വിവിധ സംഘടനകളുമായി സഹകരിച്ച് നോർക്ക ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്ന പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും അവിടെയുള്ള വിവിധ സംഘടനകളും അടങ്ങുന്ന ഗ്രൂപ്പുകൾ രൂപീകരിച്ച് പ്രവർത്തനം നടത്തുകയാണ് ചെയ്യുകയെന്നും ഈ ഹെൽപ്പ് ഡെസ്കുകളുമായി സഹകരിക്കണമെന്ന് ഇന്ത്യൻ അംബാസഡർമാരോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടെയുള്ള ഡോക്ടര്‍മാരുമായി വീഡിയോ, ഓഡിയോ കോളുകളിലൂടെ അവര്‍ക്ക് സംസാരിക്കാവുന്നതാണ്. നോര്‍ക്ക വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത് ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് കൃത്യത വരുത്താവുന്നതുമാണ്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ആറുവരെയാണ് പ്രമുഖ ഡോക്ടര്‍മാരുടെ ടെലിഫോണ്‍ സേവനം ലഭിക്കുക. ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനോക്കോളജി, പീഡിയാട്രിക്സ്, ഓര്‍ത്തോ, ഇഎന്‍ടി, ഓഫ്താല്‍മോളജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.

വിദേശത്ത് ആറുമാസത്തില്‍ കുറയാതെ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നോര്‍ക്കയില്‍ രജിസ്ട്രേഷന്‍ കാര്‍ഡ് ഇപ്പോഴുണ്ട്. അത് വിദേശങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തും. മലയാളി വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന് നോര്‍ക്ക റൂട്ട്സ് ഓവര്‍സീസ് സ്റ്റുഡന്‍റ് രജിസ്ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും വിമാന യാത്രാക്കൂലി ഇളവും ലഭ്യമാക്കും. വിദേശത്ത് പഠിക്കുന്ന എല്ലാ മലയാളി വിദ്യാര്‍ഥികളും ഇനി പഠനത്തിനു പോകുന്നവരും ഇതില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it