Kerala

സ്തംഭിച്ച് റെയില്‍,വ്യോമ, ബസ് സര്‍വീസുകള്‍

സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം മൂന്നുദിവസം പിന്നിട്ടിട്ടും പുനസ്ഥാപിക്കാനായില്ല. ഇന്ന് ബാലരാമപുരം ടണലിന് സമീപത്തായി മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

സ്തംഭിച്ച് റെയില്‍,വ്യോമ, ബസ് സര്‍വീസുകള്‍
X

തിരുവനന്തപുരം: പ്രളയ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്തംഭിച്ച് റെയില്‍,വ്യോമ, ബസ് സര്‍വീസുകള്‍ സ്തംഭനാവസ്ഥയില്‍.സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം മൂന്നുദിവസം പിന്നിട്ടിട്ടും പുനസ്ഥാപിക്കാനായില്ല.

ഇന്ന് ബാലരാമപുരം ടണലിന് സമീപത്തായി മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പുലര്‍ച്ചെ 3.50ന് നാഗര്‍കോവില്‍ ഭാഗത്തു നിന്നും വന്ന ഏറനാട് എക്സ്പ്രസ് ബാലരാമപുരത്ത് എത്തുമ്പോഴായിരുന്നു മണ്ണിടിഞ്ഞു വീണത്. ട്രാക്കില്‍ മണ്ണ് മൂടിയത് ശ്രദ്ധയില്‍ പെട്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

നാഗര്‍കോവില്‍- മംഗലാപുരം എറനാട് എക്സ്പ്രസ് തൃശൂരിനും മംഗലാപുരത്തിനുമിടയിലും നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്സ്പ്രസ് വടക്കാഞ്ചേരിക്കും മംഗലാപുരത്തിനുമിടയിലും മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് മംഗലാപുരത്തിനും വടക്കാഞ്ചേരിക്കുമിടയിലും മംഗലാപുരം-നാഗര്‍കോവില്‍ എക്സ്പ്രസ് മംഗലാപുരത്തിനും തൃശൂരിനുമിടയിലും തിരുവനന്തപുരം ശബരി എക്സ്പ്രസ് തിരുവനന്തപുരത്തിനും കോയമ്പത്തൂരിനുമിടയിലും കണ്ണൂര്‍- തിരുവനന്തപുരം ജന ശതാബ്ദി എക്സ്പ്രസ് കണ്ണൂരിനും ഷൊര്‍ണൂരിനുമിടയിലും കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ കണ്ണൂരിനും കോഴിക്കോടിനുമിടയിലും പാലക്കാട്-നിലമ്പൂര്‍ പാസഞ്ചര്‍ പാലക്കാടിനും ഷൊര്‍ണൂറിനുമിടയിലും സര്‍വീസ് നടത്തുന്നില്ല. കന്യാകുമാരി-മുംബൈ സി.എസ്.എം.ടി ജയന്തി ജനത എക്സ്പ്രസ് നാഗര്‍കോവില്‍, തിരുനെല്‍വേലി, മധുര, ഡിണ്ടിഗല്‍, കരൂര്‍, ഈറോഡ് വഴിയാകും സര്‍വീസ് നടത്തുന്നത്.

മംഗലാപുരം- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി ,കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍, കോഴിക്കോട് - ഷൊര്‍ണൂര്‍ പാസഞ്ചര്‍,കോഴിക്കോട്- തൃശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് ടൗണ്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍, പാലക്കാട് - എറണാകുളം പാസഞ്ചര്‍, കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍,തിരുവനന്തപുരം- ചെന്നൈ സെല്‍ട്രല്‍ വീക്ലി എക്സ്പ്രസ്, തിരുവനന്തപുരം- മുംബൈ സി.എസ്.എം.ടി എക്സ്പ്രസ്,തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ,തിരുവനന്തപുരം - ഇന്‍ഡോര്‍ അഹല്യനഗരി,എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി ,കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്‍ക് ക്രാന്തി എക്സ്പ്രസ്, തിരുവനന്തപുരം-ലോക്മാന്യ തിലക് നേത്രാവതി ,കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ്, പുതുച്ചേരി- മംഗലാപുരം എക്സ്പ്രസ്, കോയമ്പത്തൂര്‍- മംഗലാപുരം ഇന്റര്‍സിറ്റി എന്നിവയും റദ്ദാക്കിയിട്ടുണ്ട്.

ബസ് സര്‍വീസുകള്‍

ആലപ്പുഴയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി. പുളിങ്കുന്ന് സര്‍വ്വീസ് ,റോഡില്‍ ജലവിതാനം ഉയര്‍ന്നതിനാല്‍ താല്ക്കാലികമായി നിര്‍ത്തിവച്ചു.

കനത്ത മഴയില്‍ പമ്പാനദി കരകവിഞ്ഞതോടെ തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ വെള്ളം കയറി. നെടുമ്പ്രം ഭാഗത്താണ് റോഡില്‍ മുക്കാല്‍ കിലോമീറ്ററോളം വെള്ളം കയറിയത്. ഇതോടെ സ്ഥലത്തുകൂടി വാഹനഗതാഗതം ദുഷ്‌കരമായി. കാറുപോലുള്ള വാഹനങ്ങള്‍ ടയര്‍ പൂര്‍ണമായും മുങ്ങിയാണ് ഇതുവഴി പോകുന്നത്. വലിയ വാഹനങ്ങള്‍ പോകാന്‍ തത്കാലം തടസമില്ലെങ്കിലും ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ ഇതും ദുഷ്‌കരമാകും.

വിമാന സര്‍വീസുകള്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ഞായറഴ്ചയോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കും. പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ചാണ് വിമാനത്താവളത്തിനുള്ളിലെ വെള്ളം പുറത്തേക്കൊഴുക്കുന്നത്. അതിനിടെ, കനത്ത മഴയ്ക്കു പുറമേ പെരിയാറില്‍ നിന്ന് കരകവിഞ്ഞെത്തിയ വെള്ളപ്പാച്ചിലില്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ നൂറ് മീറ്റര്‍ റണ്‍വേ മതില്‍ പൊളിഞ്ഞു. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഒന്‍പതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചത്.

Next Story

RELATED STORIES

Share it