Kerala

2019ലെ പ്രളയദുരിതാശ്വാസം: മലപ്പുറത്ത് 9.95 കോടി വിതരണം ചെയ്തു

2019ലെ പ്രളയദുരിതാശ്വാസം: മലപ്പുറത്ത് 9.95 കോടി വിതരണം ചെയ്തു
X

പെരിന്തല്‍മണ്ണ: 2019 ആഗസ്തിലുണ്ടായ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി 9.95 കോടി രൂപ മലപ്പുറം ജില്ലയില്‍ ഇതുവരെ വിതരണം ചെയ്ത് ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തി. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം രൂപ വീതം 15 കേസുകളില്‍ 60 ലക്ഷം രൂപ വിതരണം ചെയ്തു. അടിയന്തര ദുരിതാശ്വാസമായി 10000 രൂപ വീതം 9354 പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്തു. തിരൂരങ്ങാടി 2386, തിരൂര്‍ 2359, ഏറനാട് 2218, കൊണ്ടോട്ടി 1244, പൊന്നാനി 856, പെരിന്തല്‍മണ്ണ 291 എന്നിങ്ങനെയാണ് അടിയന്തര സഹായം വിതരണം ചെയ്തത്.

ഇതിനുപുറമെ, കവളപ്പാറയില്‍ മരിച്ച 36 പേരുടെ അനന്തരാവകാശികള്‍ക്ക് നാലുലക്ഷം രൂപ വീതം ആകെ 1.44 കോടി രൂപ അനുവദിച്ച് ഉത്തരവായി. തുടര്‍ച്ചയായ അവധിദിനങ്ങള്‍ കാരണമാണ് അക്കൗണ്ടുകളില്‍ എത്താതിരുന്നത്. അടുത്ത പ്രവൃത്തി ദിവസം(തിങ്കളാഴ്ച) തന്നെ തുക മരണപ്പെട്ടവരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കെത്തും. ബാക്കിയുള്ള കേസുകളില്‍ അനന്തരാവകാശികളെ സംബന്ധിച്ച് നിയമോപദേശം ലഭിക്കേണ്ടതുണ്ട്. അത് ലഭ്യമാക്കി എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കും. അടിയന്തര ധനസഹായം 10,000 രൂപ നിലമ്പൂര്‍ താലൂക്കിലെ 1541 പേര്‍ക്ക് അടക്കം 1547 പേര്‍ക്ക് കൂടി ഉത്തരവായിട്ടുണ്ട്. ഇവര്‍ക്ക് അനുവദിച്ച 1.54 കോടി രൂപയും അടുത്തദിവസം അക്കൗണ്ടുകളില്‍ എത്തും.

ആദ്യഘട്ടമായി ക്യാംപുകളില്‍ താമസിച്ചവര്‍ക്കാണ് അടിയന്തര സഹായം അനുവദിക്കുന്നത്. മലപ്പുറം ജില്ലയില്‍ ക്യാംപുകളില്‍ ഉണ്ടായിരുന്നത് 19,392 കുടുംബങ്ങളാണ്. ഇതില്‍ 10,901 പേര്‍ക്കും അടിയന്തര സഹായം അനുവദിച്ചുകഴിഞ്ഞു. പേര്, ഫോണ്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎസ്എഫ്ഇ കോഡ് എന്നിവ നല്‍കിയവര്‍ക്ക് നേരിട്ട് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ക്യാംപുകളില്‍ താമസിച്ചിരുന്നവരില്‍ ഇതിനകം വിവരങ്ങള്‍ നല്‍കാത്തവര്‍ എത്രയും പെട്ടെന്ന് അവ ബന്ധപ്പെട്ട വില്ലേജ് ഓഫിസുകളില്‍ എത്തിക്കണം.

ബന്ധുവീടുകളിലേക്കും മറ്റും മാറി താമസിച്ചവരുടെ വിവരങ്ങള്‍ ഫീല്‍ഡ് പരിശോധനയില്‍ ശേഖരിച്ചശേഷം മാത്രമേ അടിയന്തര സഹായം അനുവദിക്കാനാവൂ. ഇതുപോലെതന്നെ ഭവനനാശത്തിനുള്ള നഷ്ടപരിഹാരം കണക്കാക്കാനും പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫീല്‍ഡ് പരിശോധന ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതിനകം ജില്ലയില്‍ 21,124 വീടുകളുടെ പരിശോധന പൂര്‍ത്തിയാക്കി. വില്ലേജ് ജീവനക്കാര്‍, പഞ്ചായത്ത് ജീവനക്കാര്‍, ഓവര്‍സിയര്‍/എന്‍ജിനീയര്‍, വോളന്റിയര്‍മാര്‍ എന്നിവരടങ്ങിയ നാലംഗസംഘം ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മൊബൈല്‍ ആപ്പിലൂടെയാണ് വിവരശേഖരണം നടത്തുന്നത്. ഇത്തരത്തിലുള്ള 210 ടീമുകള്‍ അവധിദിവസങ്ങളിലും പ്രവര്‍ത്തിച്ചാണ് ഇത്രയധികം വിവരശേഖരണം പൂര്‍ത്തിയാക്കാനായത്. ജില്ലയിലെ വിവരശേഖരണം അടുത്തയാഴ്ച പൂര്‍ത്തിയാവും. 30 ശതമാനത്തില്‍ കൂടുതല്‍ നാശനഷ്ടം വന്ന വീടുകള്‍ മേല്‍ പരിശോധനയ്ക്ക് വിധേയമാക്കും. മേല്‍ പരിശോധനയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഭവനനാശത്തിനുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.



Next Story

RELATED STORIES

Share it