മല്‍സ്യമേഖലയില്‍ അനാരോഗ്യ വായ്പാ സമ്പ്രദായം വ്യാപകമെന്ന് സിഎംഎഫ്ആര്‍ഐ പഠനം
ഭീമമായ പലിശ മല്‍സ്യത്തൊഴിലാളികള്‍ക്ക് ബാധ്യതയാകുന്നു.മല്‍സ്യമേഖലയില്‍ സ്വകാര്യ വായ്പാദാതാക്കളുടെ ആധിപത്യം.സ്വകാര്യ പണമിടപാടുകാരില്‍ വായപക്കായി ഏറ്റവും കൂടുതല്‍ മല്‍സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്നത് ഹാര്‍ബറുകളില്‍ ലേലം നടത്തുന്ന ഇടനിലക്കാരെ.മല്‍സ്യമേഖലയിലെ സാമ്പത്തിക ചൂഷണം ചെറുക്കുന്നതിന് മത്സ്യ-ലേല സമ്പ്രദായം പരിഷ്കരിക്കണം
കൊച്ചി: കേരളത്തിലെ മല്‍സ്യമേഖലയിലെ അനാരോഗ്യകരമായ സാമ്പത്തിക പ്രവണതകള്‍ തുറന്നുകാട്ടി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പുതിയ പഠനം. മല്സ്യബന്ധനത്തിലേര്പ്പെടുന്നതിന് സ്വകാര്യ ഇടപാടുകാരില്‍ നിന്ന് വായപയെടുക്കുന്നതിലൂടെ മല്‍സ്യത്തൊഴിലാളികള്‍ സാമ്പത്തിക ചൂഷണത്തിന് വിധേയമാകുന്നുവെന്നും വന്‍ ബാധ്യതകള്‍ വരുത്തിവെക്കുന്നുവെന്നുമാണ് രാജ്യാന്തര ഗവേഷണ ജേര്‍ണലായ മറൈന്‍ പോളിസിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തല്‍.ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളുമായുള്ള പണമിടപാടുകള്‍ താരതമ്യേന കുറവായ മല്‍സ്യമേഖലയില്‍, സ്വകാര്യ വായ്പാദാതാക്കളുടെ ആധിപത്യമാണുള്ളതെന്നും സിഎംഎഫ്ആര്‍ഐ പഠനം വ്യക്തമാക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ വായ്പയെടുക്കുന്നതിന് മല്‍സ്യത്തൊഴിലാളികള്‍ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ പണമിടപാടുകാരെയാണ്. മല്‍സ്യഫെഡ് സൊസൈറ്റികള്‍, സഹകരണ-വാണിജ്യ ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നീ ഔദ്യോഗിക വായ്പാദാതാക്കള്‍ മേഖലയില്‍ ഉണ്ടായിരിക്കെയാണ് മല്‍സ്യത്തൊഴിലാളികള്‍ അനൗദ്യോഗിക ഇടപാടുകാരെ ആശ്രയിക്കുന്നത്. എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനാലും തിരിച്ചടവിന് മീന്ലഭ്യതക്ക് അനുസരിച്ച് സാവകാശം ലഭിക്കുമെന്നതുമാണ് മല്‍സ്യം ലേലം നടത്തുന്ന ഇടനിലക്കാര്‍, മറ്റ് ഓഹരിയുടമകള്‍, സ്വകാര്യ പലിശയിടപാടുകാര്‍ എന്നിവരിലേക്ക് മല്‍സ്യത്തൊഴിലാളികളെ ആകര്‍ഷിക്കുന്നത്. എന്നാല്‍, ഇതിലൂടെ 160 ശതമാനം വരെ പലിശനിരക്കില്‍ വായ്പ തിരിച്ചടക്കേണ്ട അവസ്ഥയാണ് മല്സ്യമേഖലയിലുള്ളതെന്ന് പഠനം വെളിപ്പെടുത്തുന്നു. പിടിക്കുന്ന മല്‍സ്യത്തിന്റെ നിശ്ചിത ശതമാനം കമ്മീഷന് വ്യവസ്ഥയിലാണ് വായ്പ തിരിച്ചടക്കുന്നത്. ഈ വ്യവസ്ഥയില്‍, കൂടുതല്‍ മീന്‍ ലഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പലിശ നല്‍കേണ്ട സ്ഥിതിയാണുള്ളത്.
സ്വകാര്യ പണമിടപാടുകാരില്‍ വായപക്കായി ഏറ്റവും കൂടുതല്‍ മല്‍സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്നത് ഹാര്‍ബറുകളില്‍ ലേലം നടത്തുന്ന ഇടനിലക്കാരെയാണ്. പഠനവിധേയമാക്കിയവയില്‍ 69 ശതമാനം യാനങ്ങളും മീന്‍പിടിത്തത്തിന് പുറപ്പെടുന്നത് ഇങ്ങനെയാണ്. ഈ ബോട്ടുകളില്‍ പിടിക്കുന്ന മല്‍സ്യത്തിന്റെ വിലയുടെ 5 മുതല്‍ 10 ശതമാനം വരെ കമ്മീഷന് പലിശയായി ഈടാക്കിയതിന് ശേഷമുള്ള തുകയാണ് ലേലത്തിന് ശേഷം ഇടനിലക്കാര്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ഇത്തരത്തില്‍ വായപ എടുക്കുന്നവര്‍ക്ക് 15 ശതമാനം മുതല്‍ 160 ശതമാനം വരെ നിരക്കില്‍ പലിശ നല്‍കേണ്ടി വരുന്നുണ്ട്. ഏകദേശം 60 ശതമാനം ബോട്ടുകള്‍ക്ക് മല്‍സ്യഫെഡ് സൊസൈറ്റികള്‍ വായപ നല്‍കുന്നുണ്ട്. എന്നാല്‍, മറ്റ് ഔദ്യോഗിക ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും 20 ശതമാനത്തില്‍ താഴെ മാത്രമാണ് വായ്പയെടുക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. സംസ്ഥാനത്തെ എട്ട് തീരദേശജില്ലകളില്‍ നിന്നുള്ള വിവരങ്ങളാണ് സിഎംഎഫ്ആര്‍ഐ പഠനവിധേയമാക്കിയത്.
മല്‍സ്യമേഖലയിലെ സാമ്പത്തിക ചൂഷണം ചെറുക്കുന്നതിന് മത്സ്യ-ലേല സമ്പ്രദായം പരിഷ്കരിക്കണമെന്ന് പഠനത്തിന് നേതൃത്വം നല്കിയ സിഎംഎഫ്ആര്‍ഐയിലെ സാമൂഹിക-സാമ്പത്തിക വിഭാഗം സീനിയര്‍ സയന്റിസ്റ്റ് ഡോ ഷിനോജ് പാറപ്പുറത്ത് പറഞ്ഞു. ചൂഷണസ്വഭാവമുള്ള വായ്പാരീതികള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ ഇടപെടണം. മല്‍സ്യത്തൊഴിലാളികളെ ഔദ്യോഗിക ധനകാര്യസ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി മത്സ്യബന്ധനയാനങ്ങളെ വായ്പാ ഈടായി പരിഗണിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിനായി, വായ്പയെ ഇന്‍ഷുറന്‍സുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സിഎംഎഫ്ആര്‍ഐയിലെ ഗവേഷകര്‍ക്കൊപ്പം ഒരു മല്‍സ്യത്തൊഴിലാളി കൂടി പഠനത്തില്പങ്കാളിയായി. ആലപ്പുഴ ജില്ലയിലെ ആന്റണി സേവിയറാണ് പഠനത്തിന്റെ ഭാഗമായത്. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണായ മറൈന്‍ പോളിസിയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം തയ്യാറാക്കിയവരില്‍ ഒരാള്‍കൂടിയാണ് അദ്ദേഹം. ഡോ സി രാമചന്ദ്രന്, ഡോ കെ കെ ബൈജു എന്നിവരും പഠനത്തില്‍ പങ്കാളികളായിരുന്നു.
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT