Kerala

ആദ്യകാല ചലച്ചിത്രനടി ജമീല മാലിക് അന്തരിച്ചു

പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ആദ്യമലയാളി പെണ്‍കുട്ടിയായിരുന്നു ജമീല. എസ്എസ്എല്‍സി പഠനത്തിനുശേഷം 16ാം വയസിലാണ് പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരുന്നത്.

ആദ്യകാല ചലച്ചിത്രനടി ജമീല മാലിക് അന്തരിച്ചു
X

തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടിയും റേഡിയോ നാടക രചയിതാവുമായ ജമീല മാലിക് (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ആദ്യമലയാളി പെണ്‍കുട്ടിയായിരുന്നു ജമീല. എസ്എസ്എല്‍സി പഠനത്തിനുശേഷം 16ാം വയസിലാണ് പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരുന്നത്. പൂനാ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍നിന്ന് അഭിനയത്തില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. നിരവധി സിനിമകളിലും ദൂരദര്‍ശന്‍ പരമ്പരകളിലും അഭിനയിച്ചു.

സ്‌കൂള്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനകാലത്ത് കെ ജി ജോര്‍ജിന്റെ ഉള്‍പ്പടെ ഡിപ്ലോമ ഫിലിമുകളിലും കോഴ്‌സ് സിനിമകളിലും അഭിനയിച്ചു. കോണ്‍ഗ്രസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റെയും തങ്കമ്മയുടെയും മകളായി 1946 മെയ് 23ന് ജനനം. 'റാഗിങ്' ആയിരുന്നു ആദ്യസിനിമ. പാണ്ഡവപുരം, ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും ചിത്രങ്ങളില്‍ നായികയായി. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍, രാഘവന്‍ എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി.

'നദിയെ തേടിവന്ന കടല്‍'' എന്ന സിനിമയില്‍ ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ഡബ്ബുചെയ്തിട്ടുണ്ട്.ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങള്‍ എഴുതി. ദാസ്താനി റൂഫ്, കരിനിഴല്‍, തൗബ തുടങ്ങിയ നാടകങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അന്‍സര്‍, മാലിക് എന്നിവര്‍ മക്കളാണ്.

Next Story

RELATED STORIES

Share it