Kerala

കടുത്ത സാമ്പത്തിക ബാധ്യത: കെടിഡിഎഫ്‌സി അടച്ചുപൂട്ടാന്‍ നീക്കം; പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത് പുറത്ത്

മുന്‍ എംഡി അജിത് കുമാറിന്റെയും ജ്യോതിലാല്‍ ഐഎഎസിന്റെയും കത്താണ് പുറത്തായത്. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനൊപ്പം കെടിഡിഎഫ്‌സി അടച്ചുപൂട്ടുമെന്നാണ് കത്തില്‍ പറയുന്നത്. കെഎസ്ആര്‍ടിസിയെ സമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെടിഡിഎഫ്‌സി രൂപീകരിച്ചത്.

കടുത്ത സാമ്പത്തിക ബാധ്യത: കെടിഡിഎഫ്‌സി അടച്ചുപൂട്ടാന്‍ നീക്കം; പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത് പുറത്ത്
X

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെടിഡിഎഫ്‌സി) അടച്ചുപൂട്ടാന്‍ പോവുകയാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത്. മുന്‍ എംഡി അജിത് കുമാറിന്റെയും ജ്യോതിലാല്‍ ഐഎഎസിന്റെയും കത്താണ് പുറത്തായത്. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനൊപ്പം കെടിഡിഎഫ്‌സി അടച്ചുപൂട്ടുമെന്നാണ് കത്തില്‍ പറയുന്നത്. കെഎസ്ആര്‍ടിസിയെ സമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെടിഡിഎഫ്‌സി രൂപീകരിച്ചത്. 925 കോടിയാണ് കമ്പനിയില്‍ സ്വകാര്യനിക്ഷേപം. എന്നാല്‍, പൊതുമേഖലാ സ്ഥാപനത്തിന്റെ കൈയിലുള്ളത് വെറും 353 കോടി രൂപ മാത്രമാണ്. കെഎസ്ആര്‍ടിസി നല്‍കാമെന്നറിയിച്ച 356.65 കോടി രൂപ കൂടി വാങ്ങി ബാധ്യതകള്‍ തീര്‍ക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കെടിഡിഎഫ്‌സി മുന്‍ എംഡി അജിത് കുമാര്‍ ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തും ഗതാഗത വകുപ്പ് സെക്രട്ടറി കെടിഡിഎഫ്‌സി സിഎംഡിക്ക് ഈമാസം ആദ്യം അയച്ച കത്തുമാണ് പുറത്തുവന്നത്. കഴിഞ്ഞവര്‍ഷം നവംബര്‍ 20ന് ചേര്‍ന്ന യോഗത്തിലാണ് കെടിഡിഎഫ്‌സിയുടെ ബാധ്യത തീര്‍ത്ത് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നിര്‍ദേശമുണ്ടായത്. യോഗത്തില്‍ ഗതാഗത സെക്രട്ടറിക്ക് പുറമേ കെടിഡിഎഫ്‌സി ചെയര്‍മാന്‍, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. പൊതുജനങ്ങളില്‍നിന്നും സമാഹരിച്ച 925 കോടി രൂപ തിരികെ നല്‍കുന്നതിനായിരിക്കും പ്രാമുഖ്യം. ബാധ്യതകളില്‍ 356 കോടി രൂപ കെഎസ്ആര്‍ടിസി തിരികെ നല്‍കും. ബാക്കി തുക സര്‍ക്കാരില്‍നിന്നും അനുവദിച്ച് ബാധ്യതകള്‍ തീര്‍ക്കാനുമായിരുന്നു യോഗതീരുമാനം.

നാല് ബിഒടി പ്രൊജക്ടുകള്‍ പണയപ്പെടുത്തി കെഎസ്ആര്‍ടിസിക്ക് വായ്പയെടുക്കാനായി വ്യവസ്ഥകളില്‍ മാറ്റംവരുത്താനുള്ള നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി. സര്‍ക്കാര്‍ നല്‍കുന്ന 469 കോടി രൂപയും കെഎസ്ആര്‍ടിസി നല്‍കുന്ന 356 കോടി രൂപയും ലഭിക്കുന്ന മുറയ്ക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ സാധിക്കുമെന്നും എം ആര്‍ അജിത്ത് കുമാറിന്റെ കത്തിലുണ്ട്. വലിയ പലിശ നല്‍കാമെന്ന വാഗ്ദാനത്തിലാണ് കെടിഡിഎഫ്‌സി നിക്ഷേപം സ്വീകരിച്ചത്. കെഎസ്ആര്‍ടിസിയുടെ ഏറ്റവും വലിയ ധനദാതാവായിരുന്നു കെടിഡിഎഫ്‌സി. നാല് ഷോപ്പിങ് കോംപ്ലക്‌സുകളും നിര്‍മിച്ചിട്ടുണ്ട്. ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് വിന്യസിച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നത്.

Next Story

RELATED STORIES

Share it