Kerala

വ്യാജ ഒപ്പ് വിവാദം: ലീഗ് ബിജെപിയുടെ ഒക്കച്ചങ്ങാതി, ഒപ്പ് തന്റേത് തന്നെ; ആരോപണം തള്ളി മുഖ്യമന്ത്രി

ആരോപണം ഉന്നയിച്ച ആള്‍ക്ക് ഇതിന്റെ സാങ്കേതികത്വം മനസ്സിലാവാതെ വന്നിരിക്കാം. പക്ഷേ, ദീര്‍ഘകാലം മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ക്ക് ഇതിന്റെ സാങ്കേതികത്വം അറിയാതെ വരാന്‍ ഇടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാജ ഒപ്പ് വിവാദം: ലീഗ് ബിജെപിയുടെ ഒക്കച്ചങ്ങാതി, ഒപ്പ് തന്റേത് തന്നെ; ആരോപണം തള്ളി മുഖ്യമന്ത്രി
X

തിരുവനന്തപുരം: വ്യാജ ഒപ്പ് വിവാദം ഉയര്‍ത്തിയ ബിജെപിക്കും അത് ഏറ്റുപിടിച്ച യുഡിഎഫ് നേതാക്കള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഐപാഡ് ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. കാര്യങ്ങള്‍ അറിയാത്തതുകൊണ്ടായിരിക്കും ബിജെപി ഇത്തരമൊരു പരാതി ഉന്നയിച്ചത്. ബിജെപി പറഞ്ഞ കാര്യം കോണ്‍ഗ്രസിനെക്കാള്‍ വാശിയോടെ മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയാണ്. ബിജെപിയുടെ ഒക്കച്ചങ്ങാതിമാരായി ലീഗ് മാറിയിട്ടുണ്ട്. ആദ്യം ബിജെപി പറയുക പിന്നെ അതിന് ബലം കൊടുക്കാന്‍ വേണ്ടി യുഡിഎഫ് ഇടപെടുക- ഇതാണ് ഇപ്പോള്‍ നടക്കുന്നത്.

ആരോപണം ഉന്നയിച്ച ആള്‍ക്ക് ഇതിന്റെ സാങ്കേതികത്വം മനസ്സിലാവാതെ വന്നിരിക്കാം. പക്ഷേ, ദീര്‍ഘകാലം മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ക്ക് ഇതിന്റെ സാങ്കേതികത്വം അറിയാതെ വരാന്‍ ഇടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അമേരിക്ക സന്ദര്‍ശനസമയത്ത് ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്ന കെ സി ജോസഫിന്റെ ആരോപണത്തിന് അന്ന് നല്‍കിയ മറുപടി തന്നെയാണ് ഇക്കാര്യത്തിലുമുള്ളത്. നേരത്തെ മുതല്‍ സ്വീകരിച്ചുവരുന്ന നടപടിക്രമം മാത്രമാണിത്. ഒപ്പിട്ട് തിരിച്ചയച്ചതിന്റെയും രേഖകള്‍ തന്റെ പക്കലുണ്ട്.

ഒപ്പില്‍ ഒരുതരത്തിലുമുള്ള വ്യാജവുമില്ല. അമേരിക്കയിലായിരുന്നപ്പോള്‍ ഇ- ഫയലായി വാങ്ങിയാണ് ഒപ്പിട്ടുകൊണ്ടിരുന്നത്. മലയാള ഭാഷാദിനത്തിന്റെ ഫയലില്‍ ഒപ്പിട്ടത് താനാണ്. സപ്തംബര്‍ ആറിന് ഇത്തരത്തില്‍ 39 ഫയലുകളില്‍ ഡിജിറ്റല്‍ ഒപ്പിട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 24-8-2013ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ഇത്തരത്തില്‍ ഓഫിസിന് പുറത്തുള്ള സന്ദര്‍ഭങ്ങളില്‍ ഇ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. യാത്രയിലായിരുന്ന എല്ലാ ദിവസവും ഇത്തരത്തില്‍ ഫയലുകളില്‍ ഒപ്പിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it