Kerala

വരള്‍ച്ച: കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ജനകീയ സമിതികള്‍

മനുഷ്യര്‍ക്കൊപ്പം പക്ഷിമൃഗാദികള്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരള്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ക്കുമായി തദ്ദേശസ്ഥാപനം മുതല്‍ ജില്ലാതലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കണം.

വരള്‍ച്ച: കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ജനകീയ സമിതികള്‍
X

തിരുവനന്തപുരം: കുടിവെള്ളക്ഷാമവും വരള്‍ച്ചയും നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കടുത്ത വരള്‍ച്ചയെ നേരിടുന്നതിനും വേനല്‍ക്കാല ജലവിനിയോഗവും വിതരണവുമായി ബന്ധപ്പെട്ടും ജില്ലാ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫസന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വേനല്‍കടുത്താല്‍ ജലസംഭരണികളില്‍ വെള്ളം കുറയും. ഇതിനെ നേരിടാന്‍ നല്ല രീതിയിലുള്ള ഒരുക്കം വേണം. മനുഷ്യര്‍ക്കൊപ്പം പക്ഷിമൃഗാദികള്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരള്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ക്കുമായി തദ്ദേശസ്ഥാപനം മുതല്‍ ജില്ലാതലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കണം.

പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ നടപടിയെടുക്കണം. ജലവിഭവ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ സേനയ്ക്ക് രൂപം നല്‍കണം. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണം. പൊതുജലസ്രോതസുകളിലെ വെള്ളം ഫലപ്രദമായി വിനിയോഗിക്കണം. വെള്ളം പാഴാക്കാതിരിക്കാനും കുടിവെള്ള സ്രോതസുകള്‍ സംരക്ഷിക്കാനും വിപുലമായ ബോധവല്‍കരണം നടത്തണം. തൊഴിലുറപ്പ്, കുടുംബശ്രീ, അങ്കണവാടി, ആശപ്രവര്‍ത്തകരെ ആശയപ്രചാരണത്തിന് പ്രയോജനപ്പെടുത്തണം. ജലവിതരണത്തിന് ഒരു കലണ്ടര്‍ രൂപീകരിക്കണം. ഓരോ സ്ഥലത്തേയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ജലവിതരണത്തിന് പ്രായോഗികമായ നടപടി സ്വീകരിക്കണം.

ജലസ്രോതസുകളിലെ മലിനീകരണം തടയാന്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കണം. വേനല്‍ക്കാലത്ത് ഉപയോഗിക്കാനാവുന്ന ജലസ്രോതസുകള്‍ കണ്ടെത്തണം. ആഴ്ചതോറും സ്രോതസുകളിലെ വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ നല്ല മുന്നൊരുക്കം വേണമെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുറഞ്ഞ ചെലവില്‍ വേഗത്തില്‍ വെള്ളം എത്തിക്കാനുള്ള നടപടിയാണുണ്ടാവേണ്ടത്. തുറന്ന സ്ഥലത്ത് 11 മണിക്കും മൂന്നിനുമിടയില്‍ ജോലി ചെയ്യുന്നത് നിരുത്സാഹപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it