Kerala

34 ആദിവാസികള്‍ക്കുള്ള വീടുനിര്‍മാണം തടഞ്ഞു; പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ മലപ്പുറം കലക്ടര്‍

തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍, അതെ, ഞാന്‍ അഹങ്കാരിയാണ്. ഞാന്‍ പൊതുപണത്തിന്റെ സംരക്ഷകനായതുകൊണ്ടും എനിക്ക് പൊതുജനങ്ങളോട് ചില ഉത്തരവാദിത്തങ്ങളുള്ളതുകൊണ്ടും തെറ്റായ നിര്‍ദേശങ്ങളില്‍ എനിക്ക് സഹകരിക്കാന്‍ കഴിയില്ല.

34 ആദിവാസികള്‍ക്കുള്ള വീടുനിര്‍മാണം തടഞ്ഞു; പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ മലപ്പുറം കലക്ടര്‍
X

മലപ്പുറം: നിലമ്പൂര്‍ താലൂക്കില്‍ 2019 ലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ചെമ്പന്‍കൊല്ലിയിലെ 34 ആദിവാസി കുടുംബങ്ങള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ പദ്ധതിയുടെ സഹായത്തോടെ നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ നിര്‍മാണം തടഞ്ഞ നിലമ്പൂര്‍ എംഎല്‍ എ പി വി അന്‍വറിനെതിരേ രൂക്ഷവിമര്‍ശനവുമായി മലപ്പുറം ജില്ലാ കലക്ടര്‍. കഴിഞ്ഞവര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട ചളിക്കല്‍ കോളനിയിലെ 34 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മാതൃക ടൗണ്‍ ഷിപ്പ് പദ്ധതിയാണ് പി വി അന്‍വര്‍ എംഎല്‍എ തടഞ്ഞത്. 2020 ഫെബ്രുവരി 28ന് പണി പൂര്‍ത്തികരിച്ച് ആദിവാസിക്ക് നല്‍കാനുള്ള പദ്ധതി അവസാനിപ്പിക്കുന്നതിന് ഒരു ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് കലക്ടര്‍ കുറ്റപ്പെടുത്തി.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് ഫെഡറല്‍ ബാങ്കിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭവനനിര്‍മാണം തടയുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ ജില്ലാ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. സിഎസ്ആര്‍ സഹായത്തോടെയുള്ള ഇത്തരം പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുന്നത് മലപ്പുറത്തിന് ഭാവിയില്‍ സഹായങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമാവുമെന്നതിനാല്‍ ഇത്തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയാന്‍ അനുവദിക്കില്ല. കവളപ്പാറ പ്രളയദുരിതബാധിതര്‍ക്ക് ആ വീടുകള്‍ നല്‍കേണ്ടതായിരുന്നു എന്നതാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ജില്ലാ ഭരണകൂടം അവര്‍ക്ക് വീടുകള്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവരുടെ മറ്റാവശ്യങ്ങള്‍ കാരണം പോത്തുകല്‍ പഞ്ചായത്ത് പ്രദേശത്തിന് പുറത്തുപോവാന്‍ അവര്‍ വിസമ്മതിച്ചതുകൊണ്ട് മറ്റൊരു പ്രളയദുരിത ബാധിത കോളനിയായ ചളിക്കല്‍ കോളനിയെ പരിഗണിക്കുകയാണുണ്ടായത്. രണ്ടാമത്തെ കാരണം ഭൂമി വാങ്ങുന്നതിന് മുമ്പ് എംഎല്‍എയെ സമീപിച്ചിട്ടില്ല എന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഭൂമി വാങ്ങുന്നതിന് പര്‍ച്ചേസ് കമ്മിറ്റിയും നടപടിക്രമങ്ങളും നിലവിലുള്ളതും ഈ നടപടിക്രമങ്ങളിലോ പര്‍ച്ചേസ് കമ്മിറ്റിയിലോ എംഎല്‍എയ്ക്ക് നിയമപ്രകാരം പങ്കില്ലാത്തതുമാണ്. അത്തരമൊരു കാര്യത്തില്‍ എംഎല്‍എയെ സമീപിക്കേണ്ടതില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വ്യക്തിപരമായ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും മറുപടി ആവശ്യമില്ലാത്തതുമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഏജന്റെന്ന് തന്നെ
വിളിക്കുന്നവര്‍ തിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്.

തന്നെ ഈ തസ്തികയില്‍ നിയമിച്ചിട്ടുള്ളത് സംസ്ഥാന മന്ത്രിസഭയാണ്. കാബിനെറ്റ് നീക്കിയാല്‍ സ്ഥാനമൊഴിയാന്‍ ബാധ്യസ്ഥനും തയ്യാറുമാണ്. താന്‍ അഹങ്കാരിയും സഹകരണരഹിതനുമാണെന്നതാണ് മറ്റൊരു ആരോപണം. തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍, അതെ, ഞാന്‍ അഹങ്കാരിയാണ്. ഞാന്‍ പൊതുപണത്തിന്റെ സംരക്ഷകനായതുകൊണ്ടും എനിക്ക് പൊതുജനങ്ങളോട് ചില ഉത്തരവാദിത്തങ്ങളുള്ളതുകൊണ്ടും തെറ്റായ നിര്‍ദേശങ്ങളില്‍ എനിക്ക് സഹകരിക്കാന്‍ കഴിയില്ല. പ്രളയദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനുമാവില്ല.

ഇതുവരെ നിയമപരമായ ഒരു കാര്യത്തിലും ഒരു പൊതുപ്രതിനിധിയുമായും സഹകരിക്കാതിരുന്നിട്ടുമില്ല. അദ്ദേഹം എനിക്കെതിരേ പരാതിപ്പെടുന്നതില്‍ യാതൊരുവിധ വ്യാകുലതയുമില്ല. എന്നെ സംബന്ധിച്ചിടത്തോളം മറ്റേതെങ്കിലും സ്ഥലത്തേക്ക് പോവുന്നത് ഒരുദിവസത്തെ പായ്ക്കിങ്ങിന്റെ മാത്രം കാര്യമാണെന്ന് കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. പി വി അന്‍വര്‍ എംഎല്‍എയെന്ന ജനപ്രതിനിധി ഭൂമി കച്ചവട ബ്രോക്കര്‍ നിലവാരത്തിലേക്ക് തരംതാഴ്ന്നതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ജില്ലാ കലക്ടറുടെ പോസ്റ്റിന് കീഴില്‍ വന്നുകൊണ്ടിരിക്കുന്നത്.


Next Story

RELATED STORIES

Share it