Kerala

രോഗികളല്ല, രോഗമാണ് ശത്രു; ക്വാറന്റൈനില്‍ കഴിയുന്നവരെയും രോഗം ഭേദമായവരെയും അകറ്റിനിര്‍ത്തരുതെന്ന് മുഖ്യമന്ത്രി

കൊവിഡ് രോഗം ഭേദമായാല്‍ മറ്റൊരാളിലേക്ക് പകരില്ല. രോഗംമാറി വീട്ടിലെത്തുന്നവരെ ഭീതിയോടെ അകറ്റിനിര്‍ത്തുന്ന ചില സംഭവങ്ങളുണ്ടായി. അതും തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള പരിചരണമാണ് വേണ്ടത്.

രോഗികളല്ല, രോഗമാണ് ശത്രു; ക്വാറന്റൈനില്‍ കഴിയുന്നവരെയും രോഗം ഭേദമായവരെയും അകറ്റിനിര്‍ത്തരുതെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈനില്‍ കഴിയുന്നവരോടും രോഗം ഭേദമായവരോടും സമൂഹത്തില്‍നിന്നുണ്ടാവുന്ന അവഗണനയ്‌ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. അന്യദേശങ്ങളില്‍നിന്നും അനവധി കഷ്ടപ്പാടുകള്‍ താണ്ടി കേരളത്തിലെത്തിയ നമ്മുടെ സഹോദരങ്ങളില്‍ ചിലര്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങളാണത്. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീട് ആക്രമിക്കുക, ബന്ധുക്കളെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് മാതൃകയില്‍ അവരെ അകറ്റിനിര്‍ത്തുക തുടങ്ങിയ വാര്‍ത്തകളാണ് വന്നത്.

രോഗികളല്ല, രോഗമാണ് ശത്രുവെന്ന കാര്യം ഒരു കാരണവശാലും മറക്കരുതെന്നും ക്വാറന്റൈനില്‍ കഴിയുന്നവരെയും രോഗം ഭേദമായി വീടുകളിലെത്തുന്നവരെയും അകറ്റിനിര്‍ത്തരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇന്ന് കണ്ടത് കോട്ടയത്തുനിന്നുള്ള വിഷമകരമായ ഒരു അനുഭവമാണ്. ബംഗളൂരുവില്‍നിന്നെത്തി 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളും വീട്ടില്‍ കയറാനാവാതെ തെരുവില്‍ എട്ടുമണിക്കൂറോളം കഴിയേണ്ടിവന്നു. ഒടുവില്‍ അവര്‍ കലക്ടറേറ്റില്‍ അഭയം തേടി. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് വാര്‍ത്ത. ഇത്തരം അനുഭവങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുന്നതെന്ന് ഓര്‍ക്കണം. എവിടെയാണ് മനുഷ്യത്വം.

സാധാരണനിലയ്ക്ക് ക്വാറന്റൈനില്‍ കഴിഞ്ഞ് മറ്റ് അപകടങ്ങളില്ലെന്ന് ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിര്‍ത്തുകയാണ്. രോഗബാധിതരായവരെപ്പോലും അകറ്റിനിര്‍ത്തുകയല്ല വേണ്ടത്. അവരെ ശാരീരിക അകലം പാലിച്ച് നല്ലരീതിയില്‍ സംരക്ഷിക്കുന്ന നിലയാണ് വേണ്ടത്. ഒറ്റപ്പെട്ട ഇത്തരം മനോഭാവങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ പൊതുവായ നിലയ്ക്ക് അപകീര്‍ത്തികരമാണെന്നത് അത്തരം ആളുകള്‍ മനസ്സിലാക്കണം. അത്തരം ആളുകളെയും കുടുംബങ്ങളെയും ബോധ്യപ്പെടുത്താന്‍ സമൂഹം സ്‌നേഹബുധ്യാ ശ്രമിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയുമാണ് ഈ നാടിന്റെ ഉത്തരവാദിത്വം. അതിനുപകരം അവരെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികള്‍ മനുഷ്യര്‍ക്കു ചേര്‍ന്നതല്ല.

വരുന്നവരില്‍ ചിലര്‍ക്ക് രോഗബാധയുണ്ടാവാം. അത് പകരാതിരിക്കാനാണ് ക്വാറന്റൈന്‍. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ക്വാറന്റൈന്‍ നടപ്പാക്കിയാല്‍ രോഗം പകരാതെ തടയാന്‍ സാധിക്കും. ക്വാറന്റൈന്‍ എന്നത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് വിഷമമുള്ള കാര്യം തന്നെയാണ്. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് ദിവസങ്ങളോളം മുറിയില്‍ അടച്ചിരിക്കേണ്ടിവരികയാണ്. രോഗമില്ലെങ്കില്‍കൂടി നമ്മുടെ സഹോദരങ്ങള്‍ അതിനു തയ്യാറാവുന്നത് അവരുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെയാകെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അത് എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. തൊഴിലുള്‍പ്പെടെ നഷ്ടപ്പെട്ട് കടുത്ത മാനസികസമ്മര്‍ദം നേരിടുന്ന അവസ്ഥയിലാണ് പ്രവാസികളില്‍ വലിയൊരു ശതമാനവും വരുന്നത്. അവര്‍ക്കാവശ്യമായ സൗകര്യങ്ങളും മാനസികപിന്തുണയും നല്‍കാന്‍ നാമാകെ ബാധ്യസ്ഥരാണ്.

ശാരീരിക അകലം പാലിക്കുക, രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ ഒഴിവാക്കുക എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കൊവിഡ് രോഗം ഭേദമായാല്‍ മറ്റൊരാളിലേക്ക് പകരില്ല. രോഗംമാറി വീട്ടിലെത്തുന്നവരെ ഭീതിയോടെ അകറ്റിനിര്‍ത്തുന്ന ചില സംഭവങ്ങളുണ്ടായി. അതും തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള പരിചരണമാണ് വേണ്ടത്. ഈ മഹാമാരിയെ തടുത്തുനിര്‍ത്താന്‍ നമ്മുടെ കൈയിലുള്ള ഏറ്റവും മഹത്തായ ആയുധം മനുഷ്യത്വമാണ്. അപരനെക്കുറിച്ചുള്ള കരുതലും ദയയും ത്യാഗമനസ്ഥിതിയും ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമേ നമുക്ക് ഇതിനെ, ഈ ഘട്ടത്തെ വിജയകരമായി കടന്നുമുന്നോട്ടുപോവാന്‍ കഴിയുകയുള്ളൂ. അത് മനസ്സിലാക്കാത്തവര്‍ ഓര്‍ക്കേണ്ടത് നാളെ ഈ രോഗം ആര്‍ക്കും വരാമെന്നാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it