Kerala

പൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്ക് തുടര്‍പഠനത്തിന് അവസരമില്ല

പൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്ക് തുടര്‍പഠനത്തിന് അവസരമില്ല
X

കൊച്ചി: പൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളായ 19 പേര്‍ക്കും തുടര്‍പഠനത്തിന് അവസരം നിഷേധിച്ച സര്‍വകലാശാലയുടെ നടപടി ശരിവച്ച് ഹൈക്കോടതി. പ്രതികളായ കെ അഖില്‍, ആര്‍ എസ് കാശിനാഥന്‍, യു അമീന്‍ അക്ബറലി, കെ അരുണ്‍, സിഞ്ചോ ജോണ്‍സണ്‍, എന്‍ ആസിഫ് ഖാന്‍, എ അമല്‍ ഇഹ്‌സാന്‍, ജെ അജയ്, എ അല്‍ത്താഫ്, ഇ കെ സൗദ് റിസാല്‍, വി ആദിത്യന്‍, മുഹമ്മദ് ധനീഷ്, റെഹാന്‍ ബിനോയ്, എസ് ഡി ആകാശ്, എസ് അഭിഷേക്, ആര്‍ ഡി ശ്രീഹരി, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നസീഫ് എന്നിവരെയാണു പുറത്താക്കിയത്. മൂന്ന് വര്‍ഷത്തേക്ക് ഒരു ക്യാംപസിലും ഇവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. മണ്ണുത്തി ക്യാംപസില്‍ പ്രവേശനം അനുവദിച്ച സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെ?ഞ്ച് റദ്ദാക്കി. സിദ്ധാര്‍ഥന്റെ അമ്മയുടെ അപ്പീല്‍ അനുവദിച്ചാണ് നടപടി.

എല്ലാ പ്രതികളുടെയും മൊഴിയെടുത്തശേഷം ആന്റി റാഗിങ് സ്‌ക്വാഡ് തയാറാക്കിയ പുനരന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല പ്രതികള്‍ക്ക് തുടര്‍പഠനത്തിന് അനുമതി നിഷേധിച്ചത്. ഹോസ്റ്റലില്‍നിന്നു പുറത്താക്കിയ സിദ്ധാര്‍ഥന്റെ 3 സഹപാഠികളെ ഹോസ്റ്റലിലേക്കു തിരിച്ചെടുക്കാനുള്ള തീരുമാനവും റദ്ദാക്കി. സിദ്ധാര്‍ഥനെ റാഗ് ചെയ്യുന്നതിനു പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും സിദ്ധാര്‍ഥന്റെ ശരീരത്തില്‍ അതിമാരകമായ മുറിവുകളുണ്ടാക്കിയെന്നും വൈദ്യസഹായം നിഷേധിച്ചുവെന്നും റാഗിങ് വിവരം അധികൃതരില്‍നിന്നു ബോധപൂര്‍വം മറച്ചുവച്ചുവെന്നും ആന്റി റാഗിങ് സ്‌ക്വാഡ് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

സിദ്ധാര്‍ഥന്‍ റാഗിങ്ങിന് ഇരയായതു മറച്ചുവയ്ക്കാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിച്ചുവെന്നും നിയമ നടപടികളില്‍നിന്നു രക്ഷപ്പെടാമെന്ന ധാരണയില്‍ പലരും സംഭവത്തിനുശേഷം ക്യാംപസില്‍നിന്നു കടന്നുകളഞ്ഞുവെന്നും ആന്റി റാഗിങ് സ്‌ക്വാഡ് റിപോര്‍ട്ടിലുണ്ട്. കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്ന പ്രതി കെ അരുണ്‍ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കാനായി ക്യാംപസില്‍നിന്നു പോയി. ചില പ്രതികള്‍ സിനിമയ്ക്കും പോയി. മറ്റു ജില്ലകളിലെ കൂട്ടുകാരുടെ വീടുകളില്‍ സുരക്ഷിതസ്ഥാനം തേടിയവരുമുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. സിദ്ധാര്‍ഥന്റെ മരണമുണ്ടായി ദിവസങ്ങള്‍ക്കു ശേഷം സഹപാഠികളിലൊരാളെക്കൊണ്ട് സിദ്ധാര്‍ഥനെതിരെ 'വിശ്വസനീയമല്ലാത്ത പരാതി?' ഉന്നയിച്ചു സംഭവത്തിന്റെ ഗതി മാറ്റാന്‍ ശ്രമമുണ്ടായെന്നും പരാമര്‍ശമുണ്ട്. പെണ്‍കുട്ടിയുടെ പേരില്‍ മറ്റൊരാളാണ് ആദ്യം പരാതി നല്‍കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു.




Next Story

RELATED STORIES

Share it