Kerala

സംസ്ഥാന കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍

കെ.പി.സി.സി പുനസംഘടിപ്പിക്കാന്‍ കഴിയാത്തതും ഭാരവാഹിപ്പട്ടികയില്‍ ഇടംകിട്ടാത്തവരും ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതും അടക്കം നിരവധി വിഷയങ്ങളില്‍ നേതാക്കള്‍ ഇടഞ്ഞുനില്‍ക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം.

സംസ്ഥാന കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍
X

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാന കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍. കെ.പി.സി.സി പുനസംഘടിപ്പിക്കാന്‍ കഴിയാത്തതും ഭാരവാഹിപ്പട്ടികയില്‍ ഇടംകിട്ടാത്തവരും ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതും അടക്കം നിരവധി വിഷയങ്ങളില്‍ നേതാക്കള്‍ ഇടഞ്ഞുനില്‍ക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം.

ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്നാണ് കഴിഞ്ഞ ദിവസം പ്രഫ. കെ.വി. തോമസ് പറഞ്ഞത്. അതിനിടെ കെ.ബി. ഗണേഷ് കുമാറിനെ മുന്നണിയില്‍ തിരിച്ചെത്തിക്കാനുള്ള നിര്‍ദേശം നല്‍കിയ എം ഗ്രൂപ്പിനെതിരേയും ചിലര്‍ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ പിടിത്തം വിട്ട മട്ടിലാവുകയായിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് നിഷേധിച്ച ഘട്ടത്തില്‍ കെ.വി. തോമസിനു യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്നെന്നാണ് സൂചന. ഇനിയും തഴഞ്ഞാല്‍ പാര്‍ട്ടി വിടുമെന്ന് അദ്ദേഹം പ്രമുഖ നേതാക്കളെ അറിയിച്ചിട്ടുണ്ട്. കെ.വി. തോമസ് ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം നേരത്തേ ശക്തമായിരുന്നു. യു.ഡി.എഫിനു കിട്ടുമായിരുന്ന തുടര്‍ഭരണം ഇല്ലാതാക്കിയത് ഗണേഷ് കുമാറും കേരള കോണ്‍ഗ്രസ് (ബി)യുമാണെന്നാണ് ഗണേഷിനെ തിരിച്ചെത്തിക്കുന്നതിനെ എതിര്‍ക്കുന്ന എ ഗ്രൂപ്പിന്റെ അഭിപ്രായം

അതിനിടെ, കെപിസിസി ഭാരവാഹിപ്പട്ടികയില്‍ ഇടംകിട്ടാത്തവരുടെ പുനരധിവാസത്തിനായി അറുപതംഗ നിര്‍വാഹക സമിതിക്കും അഞ്ചു പേരെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ രാഷ്ട്രീയകാര്യ സമിതിക്കും പുതിയ നിര്‍ദേശം സംസ്ഥാന നേതൃത്വം മുന്നോട്ട് വച്ചിട്ടുണ്ട്.

ഭാരവാഹിപ്പട്ടിക വയസന്‍ക്ലബ് ആകരുതെന്നും എണ്ണം കുറയ്ക്കണമെന്നും നിര്‍ദേശിച്ച ഹൈക്കമാന്‍ഡിനു മുന്നിലേക്ക് സെക്രട്ടറി നിയമനത്തിനായി 87 പേരുടെ പട്ടികയാണു കെ.പി.സി.സി. നീക്കിവച്ചത്. കരടു പട്ടിക പുതുക്കിപ്പണിതപ്പോള്‍ സെക്രട്ടറിമാരാക്കേണ്ടവരുടെ എണ്ണം 98 ആയി. ജനറല്‍ സെക്രട്ടറി നിയമനത്തിനുള്ള പട്ടികയില്‍ അഞ്ചു പേരുണ്ടായിരുന്നതു പുനഃപരിശോധനയില്‍ പത്തായി.

ഭാരവാഹിത്വം ലഭിക്കാത്ത മുന്‍ എം.എല്‍.എമാര്‍ക്കും മറ്റുമായാണ് നിര്‍വാഹകസമിതി എന്ന ആശയം. ആര്യാടന്‍ മുഹമ്മദ്, പി.പി. തങ്കച്ചന്‍, വി.എസ്. വിജയരാഘവന്‍, ബാബു പ്രസാദ്, വി.എസ്. ശിവകുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി രാഷ്ട്രീയകാര്യ സമിതി വികസിപ്പിക്കാനുള്ള നിര്‍ദേശവും ഡല്‍ഹിക്കു പോയിട്ടുണ്ട്.

Next Story

RELATED STORIES

Share it