Kerala

സിസിടിവിയും മൊബൈൽ ജാമറും സ്ഥാപിക്കണം; പിഎസ്‍സി പരീക്ഷ ക്രമക്കേടിന് തടയിടാൻ ശുപാർശകളുമായി ക്രൈംബ്രാഞ്ച്

എട്ട് ശുപാ‌ർശകളടങ്ങിയ റിപ്പോർട്ട് ക്രൈംബ്രാ‌‌ഞ്ച് മേധാവി ടോമിൻ തച്ചങ്കരി പിഎസ്‍സി സെക്രട്ടറിക്ക് കൈമാറി. പിഎസ്‍സി പരീക്ഷകൾ ഓണ്‍ലൈൻ വഴിയാക്കുന്ന കാര്യം പരിശോധിക്കണമെന്നാണ് പ്രധാന ശുപാർശ.

സിസിടിവിയും മൊബൈൽ ജാമറും സ്ഥാപിക്കണം; പിഎസ്‍സി പരീക്ഷ ക്രമക്കേടിന് തടയിടാൻ ശുപാർശകളുമായി ക്രൈംബ്രാഞ്ച്
X

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് പരീക്ഷാ നടത്തിപ്പിൽ മാറ്റം വരുത്തി പരിശോധന കർശനമാക്കാൻ ക്രൈംബ്രാഞ്ചിന്റെ ശുപാർശ. എട്ട് ശുപാ‌ർശകളടങ്ങിയ റിപ്പോർട്ട് ക്രൈംബ്രാ‌‌ഞ്ച് മേധാവി ടോമിൻ തച്ചങ്കരി പിഎസ്‍സി സെക്രട്ടറിക്ക് കൈമാറി. കത്തിലെ ഒന്നാമത്തെ നിര്‍ദ്ദേശം, പരീക്ഷാ ഹാളിലെ സീറ്റിങ് ക്രമീകരണത്തില്‍ മാറ്റം വരുത്തണമെന്നാണ്. പിഎസ്‍സി പരീക്ഷകൾ ഓണ്‍ലൈൻ വഴിയാക്കുന്ന കാര്യം പരിശോധിക്കണമെന്നാണ് മറ്റൊരു പ്രധാന ശുപാർശ. ഇതിനായി പോർട്ടബിൾ വൈഫ്-ഫൈ സ്ഥാപിക്കണം. നിശ്ചിത യോഗ്യതയുള്ളവർക്ക് പരീക്ഷ ചുമതല നൽകണമെന്നും ശുപാർശയുണ്ട്. നിലവിൽ പരീക്ഷ ചുമതല നിർവഹിക്കുന്ന പ്യൂണ്‍മാരും ഉദ്യോഗസ്ഥരുമെല്ലാം സ്വാധീനിക്കപ്പെടുന്ന സാഹചര്യത്തിലാണിത്. മാറ്റം വരുത്തിയില്ലെങ്കില്‍ ഇനിയും ക്രമക്കേട് നടക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുന്നുണ്ട്.

പരീക്ഷയ്ക്കെത്തുന്നവരുടെ ശരീര പരിശോധന കർശനമാക്കണം. പേന, ബട്ടണ്‍ എന്നിവടങ്ങളിൽ കാമറ ഇല്ലെന്ന് ഉറപ്പുവരുത്തനാണ് ശരീര പരിശോധന. എല്ലാ പരീക്ഷ ഹാളിലും സിസിടിവിയും മൊബൈൽ ജാമറും സ്ഥാപിക്കണം. ഒരേ ഹാളിൽ ഇടംപിടിക്കുന്നവർ പരസ്പരം സഹായിച്ച് ലിസ്റ്റിൽ ഇടംപിടിക്കുന്നുവെന്ന ആക്ഷേപം തടയാനാണ് സിസിടിവി കാമറകൾ. വാച്ച് ഉള്‍പ്പെടെ ഒരു സാധനങ്ങളും പരീക്ഷ ഹാളിൽ അനുവദിക്കരുത്. പരീക്ഷാ ഹാളിൽ സമയമറിയാന്‍ ക്ലോക്കുകള്‍ സ്ഥാപിക്കണം. പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ തിരികെ നൽകുമ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥൻ സിസിടിവി ഹാർഡ് ഡിസ്ക്കും സീൽ ചെയ്ത് നൽകണം.

ഒഎംആര്‍ ഷീറ്റും പരീക്ഷയുടെ മറ്റ് സാമഗ്രികളും തിരികെ പി.എസ്.സിയില്‍ ഏല്‍പ്പിക്കാന്‍ നല്‍കിയിരിക്കുന്ന ഫോമില്‍ മിച്ചമുള്ള പരീക്ഷാ പേപ്പറിന്റെ എണ്ണം രേഖപ്പെടുത്താന്‍ പ്രത്യേകം കോളം ഇല്ലാത്തതിനാല്‍ ഇത് രേഖപ്പെടുത്തണം. പരീക്ഷാ നിരീക്ഷകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം.

നിലവിലെ രീതിയനുസരിച്ച് പരീക്ഷാ കേന്ദ്രവും ഇരിക്കുന്ന സീറ്റും ചോദ്യപ്പേറിന്‍റെ കോഡും നമ്പറുമെല്ലാം ഉദ്യോഗാര്‍ത്ഥിക്ക് ഒരുമാസം മുമ്പ് അറിയാൻ സാധിക്കും. ഇത് ക്രമക്കേടിന് വഴിവയ്ക്കും. ഈ രീതിക്ക് മാറ്റമുണ്ടാവണം. ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷയിൽ എഴുത്ത് പരീക്ഷയുമാകാം. ആക്ഷേപങ്ങളുയർന്നാൽ കൈയക്ഷര പരിശോധന നടത്താൻ ഇത് സഹായിക്കുമെന്നും ശുപാർശയിൽ പറയുന്നു.

പിഎസ്‍സി നടത്തിയ പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിൽ കോപ്പയടിച്ച എസ്എഫ്ഐ നേതാക്കൾക്ക് ഉയർന്ന റാങ്ക് ലഭിച്ചത് വിവാദമായ സാഹചര്യത്തിലാണ് പരീക്ഷ നടപടികളിൽ അടിമുടി മാറ്റം വരുത്തി ക്രമക്കേടുകൾ തടയാനുള്ള ശുപാർശകൾ ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്.

Next Story

RELATED STORIES

Share it