Kerala

കൊവിഡ് വ്യാപനം രൂക്ഷം; ഈരാറ്റുപേട്ടയില്‍ പ്രത്യേക നിരീക്ഷണം, അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം തുറക്കാം

മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് മൈക്ക് അനൗണ്‍സ്മെന്റ് ഉള്‍പ്പെടെയുള്ള ബോധവത്കരണ പരിപാടികള്‍ നടത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷം; ഈരാറ്റുപേട്ടയില്‍ പ്രത്യേക നിരീക്ഷണം, അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം തുറക്കാം
X

കോട്ടയം: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെ പ്രത്യേക നിരീക്ഷണം വേണ്ട മേഖലയായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. ഈരാറ്റുപേട്ടയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയെ പ്രത്യേക നിരീക്ഷണമേഖലയായി പ്രഖ്യാപിച്ച് നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവായത്.

കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും രോഗവ്യാപനം ഉണ്ടായ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി വേര്‍തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാണ് തീരുമാനം. മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് മൈക്ക് അനൗണ്‍സ്മെന്റ് ഉള്‍പ്പെടെയുള്ള ബോധവത്കരണ പരിപാടികള്‍ നടത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

1, 21, 22, 23, 26 വാര്‍ഡുകള്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ നിരവധി പേരുള്ള സാഹചര്യത്തില്‍ നിലവിലുള്ള സിഎഫ്എല്‍ടിക്കു പുറമെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ പ്രത്യേക സ്റ്റെപ് ഡൗണ്‍ സിഎഫ്എല്‍ടിസി സജ്ജമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

താഴെ പറയുന്ന നിയന്ത്രണങ്ങള്‍ ഇാരാറ്റപേട്ട മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും ബാധകമായിരിക്കും

1. അവശ്യവസ്ത്ക്കളുടെ വിതരണത്തിനുള്ള കടകളും റേഷന്‍ കടകളും മാത്രമേ ഈ മേഖലയില്‍ വ്യാപാരസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഇവയുടെ പ്രവര്‍ത്തനസമയം രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ നിജപ്പെടുത്തി.

2. അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകള്‍ തങ്ങളുടെ ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. ഈ നമ്പരുകളില്‍ വിളിച്ചോ/വാട്സ് ആപ്പ് മുഖാന്തരമോ മുന്‍കൂറായി നല്‍കുന്ന ലിസ്റ്റ് പ്രകാരം, സ്ഥാപനങ്ങളെടുത്തുവയ്ക്കുന്ന പായ്ക്കറ്റകള്‍, മുന്‍കൂറായി നിശ്ചയിക്കുന്ന സമയത്ത്, ഓണ്‍ലൈനായോ നേരിട്ടോ പണം നല്ലി ഉപഭോക്താക്കള്‍ക്ക് സ്വീകരിക്കാവൃന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

3.ഹോട്ടലുകളില്‍ ഇരുന്നുള്ള ഭക്ഷണ സംവിധാനം അനുവദനീയമല്ല. ഹോട്ടലുകളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 8 മണി വരെ പാഴ്സല്‍ സര്‍വീസ് അനുവദനീയമാണ്. വൈകീട്ട് 8 മണി മുതല്‍ രാത്രി 10 മണിവരെ ഹോം ഡെലിവറി മാത്രമേ പാടുള്ളു.

4.രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെ യാത്രകള്‍ അനുവദിക്കുന്നതല്ല. അടിയന്തര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്ക് മാത്രം ഇളവുകളുണ്ടായിരിക്കും.

5. മരണാനന്തര, വിവാഹചടങ്ങുകള്‍ മാത്രം, 20 പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന നിബന്ധനയോടെ അനുവദനീയമാണ്. മറ്റ് യാതൊരു ചടങ്ങുകളും അനുവദനീയമല്ല.

6.പോലിസിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിനുള്ള തുടര്‍ച്ചയായ അനൗണ്‍സ്മെന്റ് പോലിസും തദ്ദേശഭരണസ്ഥാപനവും ഏര്‍പ്പാടാക്കേണ്ടതാണ്.

7. പ്രദേശങ്ങളില്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍, സെക്ടര്‍ മജിസ്സറേറ്റുമാര്‍, പോലിസ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവരുടെ നിരീക്ഷണം ശക്തമാക്കേണ്ടതാണ്.

8. ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.

ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷന്‍ 188, 269 എന്നിവ പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it