Kerala

കൊവിഡ്: അടച്ച സ്വകാര്യാശുപത്രിയില്‍ വൃക്കരോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യവകുപ്പ്

ആദ്യദിവസമായ ഇന്ന് മൂന്നുരോഗികള്‍ക്ക് ഡയാലിസിസ് ചെയ്തു. മൂന്നു മെഷീനുകളുള്ള ആശുപത്രിയില്‍ പത്തുരോഗികള്‍ക്ക് ആഴ്ച്ചയില്‍ 24 ഡയാലിസിസാണ് നടത്തിയിരുന്നത്.

കൊവിഡ്: അടച്ച സ്വകാര്യാശുപത്രിയില്‍ വൃക്കരോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യവകുപ്പ്
X

കോട്ടയം: ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കോട്ടയം പൊന്‍കുന്നത്തെ സ്വകാര്യാശുപത്രിയില്‍ ഡയാലിസിസ് ചെയ്തിരുന്ന രോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യവകുപ്പ്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം വകുപ്പ് നിയോഗിച്ച വിദഗ്ധസംഘം അടുത്ത രണ്ടാഴ്ച്ചത്തേയ്ക്ക് ഇവിടെ താമസിച്ച് സേവനം ലഭ്യമാക്കും. ആദ്യദിവസമായ ഇന്ന് മൂന്നുരോഗികള്‍ക്ക് ഡയാലിസിസ് ചെയ്തു. മൂന്നു മെഷീനുകളുള്ള ആശുപത്രിയില്‍ പത്തുരോഗികള്‍ക്ക് ആഴ്ച്ചയില്‍ 24 ഡയാലിസിസാണ് നടത്തിയിരുന്നത്.

ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഇവര്‍ക്ക് അടിയന്തരമായി പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഇടപെടല്‍. ആശുപത്രിയിലെ സംവിധാനങ്ങള്‍തന്നെയാണ് ചികില്‍സയ്ക്കായി ഉപയോഗിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ പി ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ.മനേഷ് കുമാറിനാണ് ചികില്‍സാസംഘത്തിന്റെ ചുമതല. കോട്ടയം മെഡിക്കല്‍ കോളജിലെ ഡയാലിസിസ് ടെക്നീഷ്യന്‍ ആനന്ദ് അശോകനും മെഡിക്കല്‍ കോളജ്, കോട്ടയം, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികള്‍, കരിക്കാട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് സംഘം. കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പിപിഇ കിറ്റ് ധരിച്ചാണ് ഡയാലിസിസ് നടത്തുന്നത്. ഓരോ രോഗിയുടെയും ഡയാലിസിസ് ഷെഡ്യൂളും തയ്യാറാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it