Kerala

കൊറോണ വൈറസ്: കരുതലോടെ കേരളം; ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി

ജനുവരി 18 മുതല്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ കൂടിയാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിവരുന്നത്. ഇവയെല്ലാം കര്‍ശനമായി പാലിക്കാന്‍ എല്ലാ ആശുപത്രികളും തയ്യാറാവണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കൊറോണ വൈറസ്: കരുതലോടെ കേരളം; ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി
X

തിരുവനന്തപുരം: ചൈനയില്‍നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ (ഗൈഡ്‌ലൈന്‍) പുറത്തിറക്കി.

ലോകാരോഗ്യസംഘടന അംഗീകരിച്ച ചികില്‍സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ജനുവരി 18 മുതല്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ കൂടിയാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിവരുന്നത്. ഇവയെല്ലാം കര്‍ശനമായി പാലിക്കാന്‍ എല്ലാ ആശുപത്രികളും തയ്യാറാവണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളജിലും ജില്ല/ജനറല്‍ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡ്

മെഡിക്കല്‍ കോളജുകളിലും ജില്ലയിലെ പ്രധാന ജനറല്‍ അല്ലെങ്കില്‍ ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാണ്ടതാണ്. മാസ്‌ക്, കൈയ്യുറ, സുരക്ഷാ കവചങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെഎംഎസ്‌സിഎല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ ഏറെ അപകടകാരി

മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കും പകരുന്ന മാരകവൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്നുപോവുമെങ്കിലും കടുത്തുകഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാവാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്.

പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധമരുന്നോ കൃത്യമായ ചികില്‍സയോ ഇല്ല. പകരം അനുബന്ധചികില്‍സയാണ് നല്‍കുന്നത്. ഇതിനുള്ള ചികില്‍സാമാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികില്‍സ നല്‍കുകയാണ് പ്രധാനം. ചികില്‍സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.

നിരീക്ഷണം ശക്തം

എയര്‍പോര്‍ട്ടുകള്‍, സീ പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് പ്രാഥമികമായി കൊറോണ വൈറസ് ഉള്ളവരെ കണ്ടെത്തുന്നത്. എയര്‍പോര്‍ട്ട്/സീ പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇവരെ സ്‌ക്രീന്‍ ചെയ്യുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ബോധവത്ക്കരണം നല്‍കി വീടുകളില്‍തന്നെ നിരീക്ഷിക്കാനുള്ള സംവിധാനമേര്‍പ്പെടുത്തുന്നു. ഇവരെ 28 ദിവസംവരെ നിരീക്ഷിക്കണം.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഐസൊലേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്. ചൈനയില്‍ നിന്നും വന്നവര്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ആരോഗ്യവകുപ്പിന്റെ ദിശ 1056, 0471- 2552056 എന്നീ നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.

Next Story

RELATED STORIES

Share it